കൊളംബോ: ശ്രീലങ്കയെ ചോരക്കളമാക്കിയ സ്ഫോടനപരമ്പരകൾക്കുപിന്നിൽ, തങ്ങൾക്കെന്നും സഹായഹസ്തവുമായെത്തിയിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന വാർത്ത വിശ്വസിക്കാനാകാതെ മരവിച്ചിരിക്കയാണ് കൊളംബോ നിവാസികൾ. ഈസ്റ്റർദിനത്തിൽ 359 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കൊളംബോയിലെ പ്രമുഖ സുഗന്ധവ്യഞ്ജന വ്യാപാരിയായ മുഹമ്മദ് യൂസഫ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റുചെയ്തു. സ്ഫോടനങ്ങളിൽ ചാവേറുകളായവരിൽ ഇയാളുടെ മക്കളായ ഇംസാത് അഹമ്മദ് ഇബ്രാഹിമും ഇൽഹാം ഇബ്രാഹിമും ഉൾപ്പെട്ടിരുന്നു. സ്ഫോടനം നടത്താൻ മക്കൾക്ക് മുഹമ്മദ് യൂസഫ് സഹായം നൽകിയിട്ടുണ്ടെന്ന് കരുതുന്നതായി പോലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. ഇയാളുടെ മുഴുവൻ കുടുംബാംഗങ്ങളും പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, സ്ഫോടനം നടത്തിയ ചാവേറുകളുടെ പേര് ശ്രീലങ്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഷാൻഗ്രിലയിലാണ് ഇംസാത് ചാവേറായത്. ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായുള്ള വരിയിൽനിന്ന ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിൽ പോലീസ് പരിശോധനയ്ക്കെത്തിയപ്പോഴാണ് ഇൽഹാം ചാവേറായി പൊട്ടിത്തെറിച്ചത്. ഇയാളും ഭാര്യയും മൂന്നുമക്കളും നാല് പോലീസുദ്യോഗസ്ഥരും ഇതിൽ കൊല്ലപ്പെട്ടു. സിനമൺ ഗ്രാൻഡ് ഹോട്ടലിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതും ഇൽഹാമാണ്. നേരത്തേ മറ്റൊരു കേസിൽ ഇൽഹാമിനെ അറസ്റ്റുചെയ്ത് വിട്ടയച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കൊളംബോയിലെ അറിയപ്പെടുന്ന വ്യാപാരിയായ മുഹമ്മദ് യൂസഫിന് രാഷ്ട്രീയനേതാക്കളുമായും അടുത്തബന്ധമുണ്ട്. ആറ് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് ഇയാൾക്കുള്ളത്. 33-കാരനായ ഇംസാത് കൊളംബോയിൽ സ്വന്തമായി ചെമ്പ് ഫാക്ടറി നടത്തിയിരുന്നയാളാണ്. 31-കാരനായ ഇൽഹാമിന് തീവ്ര ഇസ്ലാമിക ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നെന്നും ആക്രമണത്തിനുപിന്നിലുള്ള സംഘടനയെന്ന് ശ്രീലങ്ക വിശ്വസിക്കുന്ന നാഷണൽ തൗഹീദ് ജമാഅത്തിന്റെ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നെന്നും ഇവരുടെ കുടുംബവുമായി അടുത്തവൃത്തങ്ങൾ പറയുന്നു. ബ്രിട്ടനിൽനിന്ന് ബിരുദവും ഓസ്ട്രേലിയയിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുള്ളയാളാണ് ഇൽഹാം. പാവപ്പെട്ടവർക്ക് ഭക്ഷണവും പണവും നൽകി സഹായിച്ചിരുന്നയാളാണ് മുഹമ്മദ് യൂസഫ്. അയാളുടെ മക്കൾ ആക്രമണം നടത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് മഹാവേല ഗാർഡൻസിലെ ഇവരുടെ മൂന്നുനില വസതിക്കുസമീപം താമസിക്കുന്ന ഫാത്തിമ ഫസ്ല പറഞ്ഞു. ഇംസാതിനെക്കുറിച്ചും നാട്ടുകാർക്ക് പറയാനുള്ളത് നല്ലതുമാത്രം. മറ്റുമുതലാളിമാരെപ്പോലെയല്ലാതെ വളരെ കരുണയോടെയാണ് അയാൾ ജീവനക്കാരോട് പെരുമാറിയിരുന്നതെന്ന് ഇംതാസിന്റെ ഫാക്ടറിയിലെ ജീവനക്കാരനായ ബംഗ്ലാദേശ് പൗരൻ സരോവർ പറയുന്നു. content highlights:Easter Sunday bombings: Father of two Sri Lanka suicide bombers arrested
from mathrubhumi.latestnews.rssfeed http://bit.ly/2VpklUm
via
IFTTT
No comments:
Post a Comment