ന്യൂഡൽഹി: സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേസിന്റെ ആസ്തികൾ വിജയകരമായി ലേലം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിക്ക് വായ്പനൽകിയ ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.)യുടെ നേതൃത്വത്തിലുള്ള 26 ബാങ്കുകളുടെ കൺസോർഷ്യമാണ് ചൊവ്വാഴ്ച ലേലത്തിനുള്ള നടപടികൾ തുടങ്ങിയത്. വിമാനക്കമ്പനി കടക്കെണിയിലായ സാഹചര്യത്തിൽ ഇതാണ് മികച്ച മാർഗമെന്ന് കൺസോർഷ്യം വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. 8500 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. ജെറ്റ് എയർവേസിന് അടിയന്തരസഹായമായി 400 കോടി രൂപ നൽകണമെന്ന ആവശ്യം ബാങ്കുകൾ തള്ളിയിരുന്നു. തുടർന്നാണ് കമ്പനി പ്രവർത്തനം നിർത്താൻ തീരുമാനിച്ചത്. ലേലത്തിൽ പങ്കെടുക്കാൻ ഏതാനും നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ലേലത്തിലൂടെ സുതാര്യമായ രീതിയിൽ ജെറ്റ് എയർവേസിന്റെ ആസ്തികളുടെ വിൽപ്പനനടത്തി ഫണ്ട് തിരിച്ചുപിടിക്കാമെന്നാണ് ബാങ്കുകളുടെ കണക്കുകൂട്ടൽ. ലേലനടപടികൾ പൂർത്തിയാവുന്നതിനുവേണ്ടി കാത്തിരിക്കയാണെന്ന് ജെറ്റ് എയർവേസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വിനയ് ദുബെ അറിയിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരിച്ചുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിമാനക്കമ്പനിയുടെ പ്രവർത്തനം പുനഃരാരംഭിക്കുന്നതിന് കൃത്യമായ പദ്ധതി സമർപ്പിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ജെറ്റ് എയർവേസിനോട് ആവശ്യപ്പെട്ടു. അനുവദനീയമായ പരിധിയിൽനിന്നുകൊണ്ട് സഹായിക്കാമെന്ന് വാഗ്ദാനവും ചെയ്തു. ബാങ്കുകളിൽനിന്ന് ഫണ്ട് ലഭിക്കാതെവന്നതോടെ ജെറ്റ് എയർവേസ് ബുധനാഴ്ച രാത്രി അമൃത്സർ-ഡൽഹി സർവീസോടുകൂടി പ്രവർത്തനം നിർത്തുകയായിരുന്നു. 123 വിമാനങ്ങൾവരെ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ചൊവ്വാഴ്ച ഏഴെണ്ണമായി ചുരുങ്ങിയിരുന്നു. ആശങ്കയോടെ ജീവനക്കാർ “എല്ലാവരും തിരഞ്ഞെടുപ്പിന്റെ തിരക്കിലാണിപ്പോൾ. നേരം ഇരുട്ടിവെളുത്തപ്പോഴേക്കും ജോലിപോയ ഞങ്ങളുടെ കാര്യത്തിൽ ആരും ഇടപെടുന്നില്ല” -ദേഷ്യവും സങ്കടവും നിറഞ്ഞ സ്വരത്തിൽ എയർഹോസ്റ്റസ് കാവേരിയുടെ വാക്കുകൾ. ആകാശയാത്രയുടെ ഭയാശങ്കയകറ്റുന്ന പുഞ്ചിരി വിടരുന്ന അവരുടെ മുഖത്ത് തെളിഞ്ഞത് നൈരാശ്യവും ദുഃഖവും. സമാനരീതിയിലായിരുന്നു ജന്തർമന്ദറിൽ നട്ടുച്ചവെയിലിൽ ഒത്തുചേർന്ന മറ്റുജീവനക്കാരുടെയും പ്രതികരണം. പൈലറ്റ്, ഫ്ലൈറ്റ് എൻജിനീയർ, എയർഹോസ്റ്റസ്, ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന നൂറുകണക്കിന് പേരാണ് യൂണിഫോമിൽ ജന്തർമന്ദറിൽ ഒത്തുചേർന്നത്. മുംബൈയിൽ ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോൾ ഡൽഹിയിലേക്ക് വ്യാപിച്ചത്. എത്രയും വേഗം ജെറ്റ് എയർവേസ് വീണ്ടും പറന്നുയരണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ടുവെക്കുന്നത്. ഇതിനായി അടിയന്തര സഹായമായ 400 കോടി രൂപ എത്രയും വേഗം ബാങ്കുകൾ കൈമാറണം. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഇവർ പറയുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2VUKlng
via
IFTTT
No comments:
Post a Comment