വികസനത്തിൽ വടകര പിന്നിലായിപ്പോയതിന്റെ ചിത്രങ്ങളാണ് എൻ.ഡി.എ. സ്ഥാനാർഥി വി.കെ. സജീവൻ പങ്കുവെക്കുന്നത്. വടകരയിൽ എൽ.ഡി.എഫും യു.ഡി.എഫും കളിക്കുന്നത് ഒത്തുതീർപ്പുരാഷ്ട്രീയമാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. ശബരിമല വിഷയത്തിലും മോദിയുടെ ഭരണനേട്ടങ്ങളിലും കണ്ണുംനട്ട് വടകരയിൽ അട്ടിമറി ജയം എന്നതാണ് സജീവന്റെ പ്രതീക്ഷ. കഴിഞ്ഞതവണ 76,000-ത്തോളം വോട്ട് നേടാനായി. ഇത്തവണത്തെ പ്രതീക്ഷകൾ എന്തെല്ലാം ? വിജയത്തിൽ കുറഞ്ഞൊരു പ്രതീക്ഷയും ഇല്ല. എല്ലാ ഘടകങ്ങളും ഇവിടെ അനുകൂലമാണ്. മോദി സർക്കാരിന്റെ നേട്ടങ്ങളുടെ ഗുണഭോക്താക്കളായിട്ടുള്ളവർ ധാരാളമുണ്ട്. കൂടാതെ എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളുടെ ഒത്തുതീർപ്പുരാഷ്ട്രീയവും ചർച്ചയാകും. ശബരിമലയിൽ ഉൾപ്പെടെ ഇതു കണ്ടു. ടി.പി. കേസിൽ ഇവർ നടത്തിയ ഒത്തുതീർപ്പുകളും ചർച്ചയാകും. നല്ല പ്രതികരണമാണ് ജനങ്ങളിൽനിന്നുള്ളത്. മികച്ച വിജയപ്രതീക്ഷയുണ്ട്. മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച കാഴ്ചപ്പാട് എന്താണ് ? കെ.പി. ഉണ്ണിക്കൃഷ്ണന്റെ കാലം മുതൽ രാഷ്ട്രീയമായി കേളികേട്ട മണ്ഡലമാണ് വടകര. ഇവിടെനിന്ന് ജയിച്ചവരിൽ പ്രഗല്ഭർ വരെയുണ്ട്. എന്നാൽ എടുത്തുപറയത്തക്ക വികസനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ഒ. രാജഗോപാൽ വാജ്പേയി സർക്കാരിൽ മന്ത്രിയായ സമയത്താണ് ചോറോട് റെയിൽവേ മേൽപ്പാലംപോലുള്ള പദ്ധതികൾ നടപ്പായത്. ഇപ്പോൾ വീണ്ടും ബി.ജെ.പി. വന്നപ്പോഴാണ് 35 വർഷമായി മുടങ്ങിയ മാഹി ബൈപ്പാസ് പണി തുടങ്ങിയത്. ഇതിനുപിന്നിൽ സ്ഥലം എം.പി.യോ സംസ്ഥാന സർക്കാരോ ഇല്ല. മുടങ്ങിക്കിടക്കുന്ന പദ്ധതികളെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രം കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമാണിത്. മൂരാട് പാലത്തിന്റെ വിഷയം ഇത്രയും വൈകിപ്പിച്ചതിനു പിന്നിൽ സംസ്ഥാനസർക്കാരിന്റെയും എം.പി.യുടെയും അനാസ്ഥയാണ്. വീണ്ടും ഇവിടെ മോദിസർക്കാർ വന്നാൽ വടകരയ്ക്ക് അർഹതയുള്ളതിലും കൂടുതൽ നേടിയെടുക്കാൻ സാധിക്കും. റെയിൽവേ, നാളികേര മേഖല, മലയോര മേഖല, തീരദേശമേഖല എന്നിവയ്ക്കൊക്കെ ധാരാളം കാര്യങ്ങൾ ചെയ്യാൻ പറ്റും അക്രമരാഷ്ട്രീയം വടകരയിൽ ചർച്ചയാകുന്നത് ബി.ജെ.പി.ക്ക് തിരിച്ചടിയാകുമോ.? പി. ജയരാജൻ ഇന്ന് വടകരയിൽ മത്സരിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ യു.ഡി.എഫാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഉന്നതരെ രക്ഷപ്പെടുത്തിയത് യു.ഡി.എഫും എൽ.ഡി.എഫും നടത്തിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ്. രാഷ്ട്രീയകൊലപാതകം ഉണ്ടാകുമ്പോൾ ഗൂഢാലോചന നടത്തുന്നവരെ പിടികൂടാൻ ആത്മാർഥമായ ശ്രമം ഒരുകാലത്തും യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അക്രമരാഷ്ട്രീയത്തിനെ പ്രതിരോധിക്കാൻ ഇന്നുവരെ യു.ഡി.എഫിന് സാധിച്ചിട്ടുമില്ല. തിരഞ്ഞെടുപ്പുകാലത്തുമാത്രം കണ്ണീർ വിറ്റ് വോട്ടാക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. ജയരാജനെ പരാജയപ്പെടുത്താൻ യു.ഡി.എഫ്. - ബി.ജെ.പി. ബന്ധമെന്ന ആരോപണത്തെക്കുറിച്ച് ? അടിസ്ഥാനമില്ലാത്ത ആരോപണം. ജയരാജൻ സ്ഥാനാർഥി ആയതോടെ വോട്ട് ഏകീകരിക്കപ്പെടുമെന്ന ഭയമുണ്ട്. ഈ ഭയത്തിൽ നിന്നാണ് ഇത്തരം ആരോപണം വരുന്നത്. രാജ്യത്ത് കോൺഗ്രസിന്റെ ഒരു സീറ്റെങ്കിൽ ഒരു സീറ്റ് കുറയ്ക്കാൻ വേണ്ടിയാണ് ബി.ജെ.പി. ആഗ്രഹിക്കുന്നത്. ഒരു വിട്ടുവീഴ്ചയ്ക്കും ബി.ജെ.പി. തയ്യാറല്ല. ആർ.എം.പി.യുടെ നിലപാടിനെക്കുറിച്ച് ? ആർ.എം.പി. എന്ന രാഷ്ട്രീയപ്പാർട്ടി ഈ തിരഞ്ഞെടുപ്പോടെ ആത്മഹത്യ ചെയ്തിരിക്കുന്നു. കാരണം ടി.പി. വധത്തിലെ ഉന്നതരെ രക്ഷിച്ച യു.ഡി.എഫിന് പിന്തുണ കൊടുക്കുക വഴി ആ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായി. ശബരിമല വിഷയം വടകരയിൽ പ്രതിഫലിക്കുമോ ? തീർച്ചയായും. ശബരിമല വിഷയത്തിൽ മനസ്സ് വ്രണപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് അയ്യപ്പഭക്തർ ഈ മണ്ഡലത്തിലുണ്ട്. സംസ്ഥാന സർക്കാരിന്റെ നിലപാടിൽ മനം നൊന്ത് തീവണ്ടിക്കു മുന്നിൽച്ചാടി മരിച്ച ഗുരുസ്വാമിയുടെ മണ്ഡലമാണിത്. ശബരിമല വിശ്വാസികൾ സംസ്ഥാന സർക്കാരിനെതിരേയുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്ന തിരഞ്ഞെടുപ്പാകും ഇത്. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം വടകരയിൽ പ്രതിഫലിക്കുമോ? ഇല്ല. ഇന്ത്യാരാജ്യത്ത് കോൺഗ്രസ് പരാജയപ്പെടും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നത്. നാളിതുവരെ നെഹ്രുകുടുംബത്തിനെ പിന്തുണച്ച അമേഠിപോലും കോൺഗ്രസിനെ കൈവിട്ടു എന്നുപറഞ്ഞാൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നാണർഥം. പരാജയം മണത്തറിഞ്ഞാണ് രാഹുൽ വയനാട്ടിലേക്ക് വന്നത്. എന്താണ് മണ്ഡലത്തിലെ എൻ.ഡി.എ.യുടെ കരുത്ത് ? രാഷ്ട്രീയസ്വയംസേവക് സംഘത്തിന്റെ നല്ല ശൃംഖലയുള്ള മേഖലയാണ് വടകര. രണ്ടുവർഷമായി ബൂത്ത് ലെവലിൽ നല്ല പ്രവർത്തനം നടക്കുന്നുണ്ട്. മോദി സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഒട്ടേറെ ഗുണഭോക്താക്കൾ ഇവിടെയുണ്ട്. പിന്നെ ശബരിമല വിഷയം. ഇതെല്ലാം ഗുണം ചെയ്യും. ബി.ഡി.ജെ.എസിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ് വടകര. അവർ ഇത്തവണ നല്ല രാഷ്ട്രീയപ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ഒരു സഖ്യമെന്ന നിലയിൽ എൻ.ഡി.എ. വളരെ ശക്തമായാണ് പോകുന്നത്. Content Highlight:VK Sajeevan Vadakara Loksabha Constituency , Vadakara BJP Candidate
from mathrubhumi.latestnews.rssfeed http://bit.ly/2UwLghe
via
IFTTT
No comments:
Post a Comment