ലഖ്നൗ: ഉത്തർപ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി ( എസ്ബിഎസ്പി) ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കും. സംസ്ഥാനത്തെ 39 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് എസ്ബിഎസ്പി തലവൻ ഓം പ്രകാശ് രാജ്ഭർ പ്രഖ്യാപിച്ചു. വാരാണസി മണ്ഡലത്തിൽ മോദിക്കെതിരെയും ലഖ്നൗവിൽ രാജ് നാഥ് സിങ്ങിനെതിരെയും സ്ഥാനാർഥികളെ നിർത്തുമെന്ന് രാജ്ഭർ അറിയിച്ചു. വാരാണസിയിൽ സിദ്ദാർത്ഥ് രാജ്ഭറും ലഖ്നൗവിൽ ബബൻ രാജ്ഭറുമായിരിക്കും മത്സരിക്കുക. ഉത്തർപ്രദേശിലെ സീറ്റുകളിൽ ബിജെപി ചിഹ്നത്തിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനോടുള്ള എതിർപ്പാണ് നീക്കത്തിന് പിന്നിലെന്നാണ് സൂചന. അഞ്ച് സീറ്റുകളിൽ എസ്ബിഎസ്പിയുടെ ചിഹ്നത്തിൽ സ്ഥാനാർഥികളെ മത്സരിക്കാൻ അനുവദിക്കണമെന്ന് രാജ്ഭർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് ബിജെപി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ബിജെപിയുമായി ധാരണയിൽ പ്രവർത്തിക്കാൻ താൻ സന്നദ്ദമായിരുന്നുവെങ്കിലും ഒറ്റയ്ക്ക് പോകാൻ നിർബന്ധിതനായെന്ന് രാജ്ഭർ മാധ്യമങ്ങളോട് പിന്നീട് പറഞ്ഞു. തങ്ങൾക്ക് സീറ്റുകളൊന്നും നൽകാതിരുക്കുമ്പോൾ തന്നെ അപ്നാ ദളിന് രണ്ട് സീറ്റുകൾ ബിജെപി വിട്ടുനൽകിയെന്നും രാജ്ഭർ ചൂണ്ടിക്കാട്ടി. ബിജെപിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാനില്ലെന്നും രാജഭർ പറഞ്ഞു. സംസ്ഥാനത്തെ 39 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമാണ് രാജ്ഭർ. ഒബിസി വിഭാഗങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് 27 ശതമാനം സംവരണം നൽകുന്ന തരത്തിൽ ഒബിസി സംവരണത്തിൽ മറ്റൊരു കാറ്റഗറി ഉണ്ടാക്കണമെന്ന് രാജ്ഭർ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇതിന് ബിജെപി സർക്കാർ തയ്യാറാകാത്തതിനെ തുടർന്ന് സഖ്യത്തിൽ നിന്ന് പുറത്തുപോകുമെന്ന് രാജ്ഭർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഞായറാഴ്ച തന്റെ രാജിക്കത്തുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനായി പുലർച്ചെ മൂന്നുമണിക്ക് രാജ്ഭർ എത്തിയെങ്കിലും മുഖ്യമന്ത്രി ഉറങ്ങുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്രസമ്മേളനം വിളിച്ചുകൂട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാജ്ഭർ പ്രഖ്യാപിച്ചത്. Content Highlights:UP BJP ally will Contest against Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2V3rHMU
via
IFTTT
No comments:
Post a Comment