കൊച്ചി: സംസ്ഥാനത്തിന്റെ വികസന സംരംഭമായ കിഫ്ബിയുടെ ബോണ്ടുകളിൽ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ലാവലിനുമായി ഇടപാടുകൾ നടക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ലാവലിനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളേക്കുറിച്ചുള്ള കേസ് ഇപ്പോഴും സുപ്രീംകോടതിയിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2150 കോടി രൂപയുടെ മസാല ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചത് എന്നാണ് സർക്കാർ വ്യക്തമാക്കിയത്. മസാല ബോണ്ടുകൾ ലിസ്റ്റ് ചെയ്തത് സിംഗപ്പൂരിലും കാനഡയിലുമാണ്. ഇതിൽ ഭൂരിപക്ഷവും വാങ്ങിയത് എസ്.എൻ.സി ലാവലിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനമാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പന്നിയാർ. ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കേരള വിദ്യുച്ഛക്തി വകുപ്പ് നേരത്തേ കരാറുണ്ടാക്കിയ സ്ഥാപനമാണ് എസ്.എൻ.സി ലാവലിൻ. ഈ ഇടപാട് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി സി.എ.ജി റിപ്പോർട്ടു പുറത്തുവന്നത് ഇ.കെ നായനാർ മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അന്ന് വിദ്യുച്ഛക്തി വകുപ്പിന്റെ ചുമതല ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ലാവലിൻ ഇടപാട് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ വെല്ലുവിളി സൃഷ്ടിച്ചു. ഈ കമ്പനിക്ക് പങ്കാളിത്തമുള്ള കമ്പനിയുമായി സർക്കാർ വീണ്ടും ഇടപാട് നടത്തിയെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ഏതൊക്കെ സ്ഥാപനങ്ങളാണ് കിഫ്ബിയുടെ മസാലബോണ്ടുകൾ വാങ്ങിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാലബോണ്ടുകൾ വിറ്റത്. എന്നിട്ടും ഈ കമ്പനി ഇത്രയും ബോണ്ടുകൾ വാങ്ങി. സർക്കാരിന്റെ മറുപടിക്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. Content highlights: KIFB masala bonds brought by SNC Lavalin partner company, says Congress
from mathrubhumi.latestnews.rssfeed http://bit.ly/2uLFJ7g
via
IFTTT
No comments:
Post a Comment