കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ. കോടതി ശിക്ഷിച്ച അഞ്ചുപ്രതികളെയും ഹൈക്കോടതി വിട്ടയച്ചു. രണ്ടുപ്രതികൾ രാജ്യദ്രോഹകരമായ പ്രസംഗം നടത്തിയെന്ന മാപ്പുസാക്ഷിയുടെ മൊഴിക്ക് മറ്റുമൊഴികളിലൂടെ സ്ഥിരീകരണമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ ഈരാറ്റുപേട്ട സ്വദേശികളായ ഹാരിസ് എന്ന പി.എ. ഷാദുലി, അബ്ദുൾറാസിക്, ആലുവ കുഞ്ഞുണ്ണിക്കരയിലെ അൻസാർ നദ്വി, പാനായിക്കുളം സ്വദേശി നിസാമുദ്ദീൻ, ഈരാറ്റുപേട്ട വടക്കേക്കരയിലെ ഷമ്മാസ് എന്നിവരെയാണ് ഹൈക്കോടതി വിട്ടയച്ചത്. ഇവരിൽ രണ്ടുപേർക്ക് 14 വർഷവും മറ്റു മൂന്നുപേർക്ക് 12 വർഷവും വീതമായിരുന്നു ശിക്ഷ. തനിക്കെതിരായ കേസ് റദ്ദാക്കാൻ പതിമൂന്നാം പ്രതി സാലിഹ് നൽകിയ ഹർജിയും ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ക്യാമ്പ് സംഘടിപ്പിച്ചത് നിരോധിത സംഘടയായ സിമിയാണെന്നതിനും തെളിവില്ലെന്ന് കോടതി വിലയിരുത്തി. ക്യാമ്പിൽ പങ്കെടുത്തവർ അത് സിമിയുടേതാണെന്ന് മനസ്സിലാക്കിയിരുന്നെന്ന് തെളിയിക്കാനായിട്ടില്ല. പ്രതികളിൽനിന്ന് കണ്ടെടുത്ത രേഖകൾ സിമിക്ക് നിരോധനം നിലവിൽവന്നശേഷം തയ്യാറാക്കിയതാണെന്ന് തെളിവില്ല. നിരോധനത്തിനുമുമ്പ് തയ്യാറാക്കിയാണെങ്കിൽ അത് കൈവശംവെയ്ക്കുന്നത് കുറ്റകരമായി കാണാനാവില്ല. പ്രതികളെ കീഴ്കോടതി ശിക്ഷിച്ചത് നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കോടതി വിലയിരുത്തി. എൻ.ഐ.എ. കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണിത്. മറ്റു 11 പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ എൻ.ഐ.എ. നൽകിയ അപ്പീലും കോടതി തള്ളി. പ്രസംഗത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന പരാമർശങ്ങളില്ലെന്ന് കോടതി വിലയിരുത്തി. 'കശ്മീരിൽ ജിഹാദ് ചെയ്യുന്നവരെ സൈനികർ വെടിവെച്ചുവീഴ്ത്തുകയാണ്; എല്ലാവരും അതിനെതിരേ പോരാടണം' എന്ന പരാമർശം ദുരുദ്ദേശ്യപരമാകാം. എന്നാലത് കേന്ദ്രത്തിനെതിരേയുള്ളതായി കാണാനാവില്ല. അതിനാൽ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല. മുഗൾ, നിസാംഭരണമാണ് നല്ലതെന്നും സിമിയുടെ കീഴിൽ പോരാടണമെന്നും മറ്റുമുള്ളത് അവരുടെ ചിന്താഗതിയാകാം. അതിന്റെ പേരിലും രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ല. പ്രസംഗിച്ചവർ രാജ്യത്തോട് കൂറില്ലായ്മ പുലർത്തുംവിധം സംസാരിച്ചതായി പറയുന്നില്ല. മുസ്ലിങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടുകയാണവർ ചെയ്തത്. 31-ാം സാക്ഷിയായ പോലീസുദ്യോഗസ്ഥന്റെ മൊഴി മാപ്പുസാക്ഷിയായ ഒന്നാം സാക്ഷിയുടെ മൊഴി സ്ഥിരീകരിക്കുന്നില്ല. പ്രസംഗം കേട്ടത് അതുപോലെത്തന്നെയാണ് മൊഴിയിൽ പറയേണ്ടത്. പ്രോസിക്യൂഷൻ ശുപാർശ യഥാസമയം ലഭിച്ചോ എന്നതിനും രേഖയില്ല. അത് യഥാസമയം ലഭിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തുകയായിരുന്നു കീഴ്കോടതി. വെബ്സൈറ്റിൽനിന്ന് ലഭിച്ച വിവരങ്ങളും ആധാരമാക്കി. അത് ഉചിതമായില്ലെന്നും ഡിവിഷൻബെഞ്ച് വിലയിരുത്തി. Content HighlightS:Panayikkulam SIMI case High Court Release all Convicts
from mathrubhumi.latestnews.rssfeed http://bit.ly/2It4c9u
via
IFTTT
No comments:
Post a Comment