കൊച്ചി: വേനൽച്ചൂടിൽ പൊള്ളുകയാണ് കേരളം. പലയിടങ്ങളിൽനിന്നും പുറത്തെത്തുന്നത് സൂര്യാഘാതത്തിന്റെ വാർത്തകളാണ്. വരുംദിവസങ്ങളിലും കനത്തചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്്. സാധാരണയുള്ളതിൽനിന്ന് മൂന്നുമുതൽ നാലുഡിഗ്രി സെൽഷ്യസ് വരെ ചൂടുകൂടിയേക്കും. സൂര്യതാപ സാധ്യത കണക്കിലെടുത്ത് അതിജാഗ്രതാ നിർദേശവുമുണ്ട്. വേനൽമഴ കിട്ടേണ്ട സമയമാണിത്. എന്നാൽ, ഒറ്റപ്പെട്ട് ചിലയിടങ്ങളിൽ പെയ്തത് ഒഴികെ കേരളത്തിൽ കാര്യമായ വേനൽമഴ ലഭിച്ചിട്ടില്ല. ജൂണിൽ തുടങ്ങേണ്ട മഴക്കാലത്തെക്കുറിച്ചും ആശങ്കയുണ്ട്. നമ്മുടെ മഴയുടെ ലഭ്യത എൽനിനോയെ അടിസ്ഥാനമാക്കിയാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കണക്കാക്കുമ്പോൾ എൽനിനോയ്ക്ക് 70 ശതമാനം സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.പസഫിക് സമുദ്രത്തിൽ എൽനിനോ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. എൽനിനോ നമ്മുടെ മഴക്കാലത്തെ ബാധിക്കും. ജൂണിൽ തുടങ്ങുന്ന മഴക്കാലത്തിൽ ഓഗസ്റ്റ്, സെപ്റ്റംബർ കാലയളവിലാണ് ഇതിന്റെ പ്രഭാവം കാര്യമായി അനുഭവപ്പെടുക. ജൂൺമുതൽ സെപ്റ്റംബർവരെയുള്ള മൺസൂൺ കാലയളവിൽ സാധാരണയായി രാജ്യത്ത് പ്രതീക്ഷിക്കുന്നത് 89 സെന്റീമീറ്റർ മഴയാണ്. ഇതിൽനിന്ന് 10 ശതമാനം കുറവാണ് മഴയെങ്കിൽ അത് വരൾച്ചയായാണ് വിലയിരുത്തുക. കേരളത്തിൽ മൺസൂൺ കാലയളവിൽ 200 മുതൽ 210 സെന്റിമീറ്റർവരെ മഴ ലഭിക്കാറുണ്ട്. എന്നാൽ, എൽനിനോ ഇതിലെല്ലാം മാറ്റംവരുത്തും. കാലാവസ്ഥയിലും മാറ്റംആഗോളതലത്തിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നതാണ് എൽനിനോ. പല സ്ഥലങ്ങളെയും പലതരത്തിലാണ് ഇത് ബാധിക്കുക. മഴയുടെ വിതരണത്തിലും ലഭ്യതയിലും മാറ്റംവരും. നല്ലമഴ കിട്ടിയിരുന്ന സ്ഥലങ്ങളിൽ മഴ കുറയാം. മഴക്കുറവുള്ള സ്ഥലങ്ങളിൽ കൂടുതലും ലഭിക്കാം. എൽനിനോപസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖയോടുചേർന്ന് കടൽജലത്തിന്റെ ചൂട് ക്രമാതീതമായി കൂടുന്നതാണ് എൽനിനോയ്ക്ക് കാരണം. ചൂട് രണ്ടുഡിഗ്രിമുതൽ അഞ്ചുഡിഗ്രിവരെ കൂടാം. രണ്ടുമുതൽ ഏഴുവർഷത്തിന്റെ ഇടവേളകളിൽ ശാന്തസമുദ്രത്തിൽ ഭൂമധ്യരേഖാ പ്രദേശത്താണ് എൽനിനോ രൂപംകൊള്ളുന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ ഫലമായി സാധാരണ കിഴക്കുനിന്ന് പടിഞ്ഞാറേക്കാണ് കാറ്റുവീശൽ. എൽനിനോ പ്രഭാവത്തിലിത് എതിർദിശയിലേക്ക് വീശും. സമുദ്രോപരിതലത്തിൽ താപം അടിഞ്ഞുകൂടും. അത് അന്തരീക്ഷത്തെ ചൂടാക്കും. ഇത് അന്തരീക്ഷത്തിലെ മർദത്തെ സ്വാധീനിച്ച് സമീപപ്രദേശങ്ങളിൽനിന്ന് ആ ഭാഗത്തേക്ക് കാറ്റിന്റെ ഗതിമാറ്റും. പെറുവാണ് എൽനിനോ ആദ്യം ആഘാതമേൽപ്പിക്കുന്ന രാജ്യങ്ങളിലൊന്ന്. ഇന്ത്യ, ഇൻഡൊനീഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇത് ബാധിക്കാറുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2G59c0Y
via
IFTTT
No comments:
Post a Comment