2018 ഡിസംബർ 31ന് നമ്മോടു യാത്ര പറഞ്ഞത് നാല് ദശകത്തോളം ജീവിക്കുന്ന രക്തസാക്ഷിയായി ആദർശത്തിലുറച്ച്, തളർന്ന ശരീരത്തിനുളളിലെ തളരാത്ത മനസ്സുമായി നിരന്തരം പോരാടിക്കൊണ്ടിരുന്ന സൈമൺ ബ്രിട്ടോ എന്ന കരുത്തുറ്റ നേതാവായായിരുന്നു. ബ്രിട്ടോയില്ലാത്ത ആദ്യ തിരഞ്ഞെടുപ്പ് വരുമ്പോൾ പഴയ ഓർമകളിലാണ് അദ്ദേഹത്തിന്റെ കരുത്തും ശക്തിയുമായിരുന്ന ഭാര്യ സീന. തന്റെ ജീവിതത്തിലേയ്ക്കുള്ള സീനയുടെ കടന്നുവരവ് യഥാർഥത്തിൽ ബ്രിട്ടോക്ക് രണ്ടാം ജന്മമായിരുന്നു.. 1983ൽ അദ്ദേഹത്തിനു കുത്തേറ്റതിനു ശേഷം ആദ്യമായിട്ടു അദ്ദേഹം വോട്ടു ചെയ്യുന്നതു ഞാൻ വന്നതിനു ശേഷമാണ്. പത്തു വർഷത്തോളം രാഷ്ട്രീയത്തിൽ നിന്നു അകലം പാലിച്ച ബ്രിട്ടോയുടെ ജീവിതത്തിലേക്ക് 1993ൽ സീനയുടെ വരവോടെ അദ്ദേഹം വീണ്ടും സജീവമാവുകയായിരുന്നു. അതിനു ശേഷം ഓരോ ഇലക്ഷൻ സമയത്തും ഓരോ ജില്ലകളിൽ പോയി പ്രവർത്തിക്കുവാൻ തുടങ്ങി. പൊതുതിരഞ്ഞെടുപ്പു വന്നാൽ മറ്റു ജില്ലകളിലായിരിക്കും ബ്രിട്ടോ സജീവമാകുക. പ്രധാനമായും തോമസ് ഐസക്ക്, ഇ.പി ജയരാജൻ മുതലായ നേതാക്കന്മാർക്കും എസ്എഫ്ഐ നേതാക്കളായിരുന്ന എ.പ്രദീപ് കുമാർ, രാജേഷ് തുടങ്ങിയവർക്കു വേണ്ടിയുമാണ് പ്രവർത്തിച്ചിരുന്നത് -സീന പറയുന്നു. ഒരിക്കലും ഡിസേബിൾ ആയ ഒരു വ്യക്തിയായിട്ടല്ല ബ്രിട്ടോ സമൂഹത്തിൽ ഇടപെട്ടിരുന്നത്. രണ്ടു കാലുകളുളള മനുഷ്യരേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുമായിരുന്നു, പലരും ബ്രിട്ടോയെ അന്വേഷിച്ചു വരുകയും അവർക്കൊക്കെ ഒരുപാട് സഹായം ചെയ്തു കൊടുത്തിട്ടുണ്ട്. പക്ഷേ ബ്രിട്ടോ പെട്ടെന്ന് ഞങ്ങളെയൊക്കെ വിട്ടു പോയത് എനിക്കിപ്പോഴും ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് ബ്രിട്ടോയ്ക്ക് ഏറെ ആശങ്കകളുണ്ടായിരുന്നെന്ന് അവർ പറയുന്നു. 2019 ലോക്സഭാ തിരഞ്ഞടുപ്പിനെക്കുറിച്ച് ബ്രിട്ടോ എപ്പോഴും സംസാരിക്കുമായിരുന്നു. കേന്ദ്രത്തിൽ വീണ്ടും മോദി ഭരണം വരുമോയെന്ന് ബ്രിട്ടോ ആശങ്കപ്പെട്ടിരുന്നു. ഈ തിരഞ്ഞടുപ്പിൽ വീണ്ടും ബിജെപി അധികാരത്തിൽ വരുകയാണെങ്കിൽ ഇന്ത്യയുടെ മുഖം മാറുമെന്നും ഇന്ത്യയുടെ മതേതരത്വം തകരുമെന്നും ബ്രിട്ടോ ഭയപ്പെട്ടിരുന്നു. ആര് എന്തു കഴിക്കണം, എന്തു ധരിക്കണം, എന്തു ജോലിയെടുക്കണം തുടങ്ങിയ കാര്യങ്ങളിൽ ഇടപെട്ട് മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു. ബ്രിട്ടോയുടെ പ്രിയശിഷ്യനായ അഭിമന്യു, അക്രമരാഷ്ട്രീയത്തിന്റെയും കലാലയ രാഷ്ട്രീയത്തിന്റെയും ഇര, അവനെക്കുറിച്ചു പറയുവാൻ സീനയ്ക്ക് ഏറെയുണ്ട്. സ്വന്തം മകളായ നിലാവിനെപ്പോലെയായിരുന്നു ബ്രിട്ടോക്കു അഭിമന്യുവും. ബ്രിട്ടോക്ക് നിലാവുമായുളള മാനസിക അടുപ്പമാണ് അഭിമന്യുവിനോടും. ബ്രിട്ടോയുടെ കൂടെ കട്ടിലിൽ ഞങ്ങളല്ലാതെ മറ്റാരും അങ്ങനെ കിടക്കുമായിരുന്നില്ല. കിടന്ന കിടപ്പിൽ തന്നെ മലമൂത്രവിസർജനം നടത്തുന്ന ഒരാളുടെ കൂടെ കിടക്കുവാൻ പലർക്കും അറപ്പാണ്. പക്ഷേ അഭിമന്യു അങ്ങനെയായിരുന്നില്ല. ആത്മാർഥത അഭിമന്യുവിന് കുറച്ച് കൂടുതലായിരുന്നു. മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന പ്രകൃതം. സഹജീവികളോട് സ്നേഹമുളള പയ്യനായിരുന്നു. തനിക്കു കഴിയുന്നതിൽ കൂടുതൽ അവൻ മറ്റുളളവർക്ക് ചെയ്ത് കൊടുക്കുമായിരുന്നു. ആരോഗ്യമുളള ശരീരമല്ലായിരുന്നു അവന്റേത്. എന്നിട്ടും ബ്രിട്ടോയ്ക്കു വേണ്ടി മണിക്കൂറുകൾ വീൽചെയർ തളളുമായിരുന്നു. അവൻ ക്ഷീണിക്കുന്നതു കാണുമ്പോൾ ബ്രിട്ടോ ശകാരിക്കും. പക്ഷേ അവനത് കാര്യമായെടുക്കാറില്ല. ഒരിക്കൽ ബ്രിട്ടോ അവനെ ഉപദേശിച്ചിട്ടുണ്ട് നീ അഭിമന്യുവാണ്, പത്മവ്യൂഹത്തിൽ പെടാതെ നോക്കണമെന്ന്. പ്രിയ ശിഷ്യന്റെ മരണത്തിനു അഞ്ചു മാസങ്ങൾക്കിപ്പുറം ബ്രിട്ടോയും വിട പറഞ്ഞു. മകളായ നിലാവിനും അച്ഛനെക്കുറിച്ച് അഭിമാനമാണ്. അതിരുകളില്ലാത്ത അച്ഛൻ-മകൾ ബന്ധമായിരുന്നു അവർ തമ്മിലുണ്ടായിരുന്നത്. അപ്പാ വളരെ ഫ്രണ്ട്ലിയാണ്, നിലാവ് പറയുന്നു. എനിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അപ്പക്കു എത്ര തിരക്കുണ്ടെങ്കിലും പറഞ്ഞുതരും. എന്തെങ്കിലും വേണമെന്ന് പറഞ്ഞാൽ എന്തെങ്കിലുമൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിക്കും. അമ്മ തല്ലാൻ വരുമ്പോൾ നിലാവ് പാവമല്ലേന്നു പറയും, അപ്പോൾ അമ്മ ഒന്നും ചെയ്യില്ല. ഞങ്ങൾ ശരിക്കും കൂട്ടുകാരായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യമേ അപ്പാന്നു വിളിച്ചിട്ടുളളൂ.. ആറാംക്ലാസുകാരിയായ നിലാവ് ചിരിച്ചു കൊണ്ട് ഇത് പറയുമ്പോൾ സീനയുടെ കണ്ണുകളിൽ കണ്ണീരിന്റെ നനവുണ്ടായിരുന്നു.. Content Highlights: Seena Bhaskar, simon britto
from mathrubhumi.latestnews.rssfeed https://ift.tt/2TRkGdE
via
IFTTT
No comments:
Post a Comment