കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എയുപി സ്കൂളിൽ 19-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ആറ് പേരുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ഈ ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസിന് ലഭിച്ചത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവർ വോട്ട് ചെയ്യുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. 774-ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്നതിനായി എത്തി. ഇവർ കൈയിൽ പുരട്ടിയ മഷി ഉടൻ തലയിൽ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പർ ബൂത്തിലെ വോട്ടർ 19-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തിൽ ആറോളം പേർ ഈ ഒരു ബൂത്തിൽ മാത്രം കള്ളവോട്ടുകൾ നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മറ്റൊരു സ്ത്രീ വോട്ടർ ഒരു മണിക്കൂറോളം വരി നിന്ന ശേഷം വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് ആരോ ചെയ്തെന്ന് മനസ്സിലായി. തുടർന്ന് അവർക്ക് ദീർഘനേരം ബൂത്തിൽ ഇരിക്കേണ്ടി വരികയും വോട്ട് ചെയ്യാനാകാതെ മടങ്ങി പോവേണ്ടിവരികയും ചെയ്തു. ഇവിടെയുള്ള പ്രദേശിക രാഷ്ട്രീയ നേതാക്കൾ ചട്ട വിരുദ്ധമായി ബൂത്തിൽ കയറി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് ബൂത്തിൽ കയറി നിൽക്കുന്നതെന്നാണ് സൂചന. കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്ന് തന്നെ കോൺഗ്രസ് സ്ഥാനാർഥി കെ.സുധാകരൻ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകൾ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights:bogus voting in kasaragod-evidence is out-loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2GQdQ3F
via
IFTTT
No comments:
Post a Comment