തിരുവനന്തപുരം: ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്കാരിക, ആത്മീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോൾ അന്തരിച്ചു. 78 വയസ്സായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം കാലിൽ ഉണ്ടായ മുറിവിൽനിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം. പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരൻ, ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകൻ, ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവർത്തനത്തിലും മുഴുകിയ വിശ്വാസി, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകൻ... കേരളത്തിന് ഇങ്ങനെ പലതുമായിരുന്നു അദ്ദേഹം. എൻജിനീയറായി ഐ.എ.എസിലേക്ക് എത്തിയ ഡാനിയേൽ ബാബുപോൾ നാൽപ്പതുവർഷത്തോളം ഭരണരംഗത്ത് പ്രഗത്ഭനായിനിന്നു. അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ അംഗം, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ, കേരള സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിർണായക പദവികൾ വഹിച്ചു. കേരളത്തിലെ ആദ്യവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാർഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്. മുപ്പതോളം പുസ്തകങ്ങൾ അദ്ദേഹം എഴുതി. ആറുലക്ഷം വാക്കുകൾ ഉൾപ്പെടുത്തി 22 വർഷം ഗവേഷണംചെയ്ത് തയ്യാറാക്കിയ വേദശബ്ദ രത്നാകാരം മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവാണ്. ഒമ്പതുവർഷമെടുത്താണ് അനുപമമായ ഈ നിഘണ്ടു അദ്ദേഹം എഴുതിയത്. മാതൃഭൂമി ഉൾെപ്പടെ പത്രങ്ങളിലും ആനുകാലികങ്ങളിലും പംക്തികൾ എഴുതിയിരുന്നു. യാക്കോബായ സഭയുടെ കോർ എപ്പിസ്കോപ്പയായിരുന്ന ഫാദർ പൗലോസ് ചീരോത്തോട്ടത്തിന്റെയും അധ്യാപികയായിരുന്ന മേരി പോളിന്റെയും മകനായി 1941 മേയ് 29-ന് പെരുമ്പാവൂരിൽ ജനിച്ചു. അച്ഛൻ പ്രധാനാധ്യാപകനായിരുന്ന കുറുപ്പംപടി എം.ജി.എം. ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽസിക്ക് സംസ്ഥാനത്ത് മൂന്നാംറാങ്ക് നേടി. തിരുവിതാംകൂർ രാജാവിന്റെയും കേന്ദ്രസർക്കാരിന്റെയും സ്കോളർഷിപ്പോടെയാണ് പഠിച്ചത്. തുടർന്ന് ആലുവാ യൂണിയൻ ക്രിസ്ത്യൻകോളേജിലും തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറീങ്ങിലും പഠിച്ചു. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. 1962 -ൽ സർക്കാരിൽ ജൂനിയർ എൻജിനീയറായി. 1964 -ൽ എഴാം റാങ്കോടെ ഐ.എ.എസ് വിജയിച്ചു. സെക്രേട്ടറിയറ്റിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കുമ്പോൾ 1971 -ൽ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പൂർത്തിയാക്കാൻ പ്രോജക്ട് കോ-ഓർഡിനേറ്ററായി ബാബുപോളിനെ നിയമിച്ചത്. ഇടുക്കി ജില്ല രൂപവത്കരിച്ചപ്പോൾ ആദ്യകളക്ടറും അദ്ദേഹമായിരുന്നു. ആറുവർഷം ചീഫ് സെക്രട്ടറി റാങ്കിൽ പ്രവർത്തിച്ചെങ്കിലും അദ്ദേഹം ചീഫ് സെക്രട്ടറിയുടെ കസേരയിലെത്തിയില്ല. രാഷ്ട്രീയ, സഭാ കേന്ദ്രങ്ങളുമായുള്ള വിയോജിപ്പായിരുന്നു കാരണം. അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കുമ്പോൾ സ്വയംവിരമിച്ച് തദ്ദേശഭരണ ഓംബുഡ്സമാനായി. 2001 -ൽ എ.കെ.ആന്റണി മന്ത്രിസഭ ഓംബുഡ്സ്മാനെ പിരിച്ചുവിട്ടതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക സേവനം അവസാനിച്ചു. എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഗവർണർ നിയമനത്തിനുള്ള പട്ടികയിൽ ഇടംനേടിയെങ്കിലും ഗവർണറായില്ല. പതിവായി അൾത്താരയിലെ ശുശ്രൂഷകനായിരുന്നു ബാബുപോൾ. ആകമാന സുറിയാനി സഭയിൽ വിശ്വാസികൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ബ്രാർ ഈത്തൊ ബ്രീറോ (ശ്രേഷ്ഠ പുത്രൻ), സെന്റ് ഇഗ്നേഷ്യസ് മെഡൽ എന്നീ ആദരവുകൾ നേടിയിട്ടുണ്ട്. കേന്ദ്രത്തിലെ മുൻ വ്യോമയാന സെക്രട്ടറിയും എയർഇന്ത്യയുടെ മുൻ ചെയർമാനുമായ കെ. റോയി പോളാണ് ഏകസഹോദരൻ. ഭാര്യ -പരേതയായ നിർമലാ പോൾ. മക്കൾ-ചെറിയാൻ സി. പോൾ (ബെംഗളുരു), മറിയം സി.പോൾ. മരുമക്കൾ: സതീഷ് (ബിസിനസ്, എറണാകുളം), ദീപ. സംസ്ക്കാരം നാളെ വൈകുന്നേരം നാലു മണിക്ക് കുറുപ്പുംപടിയിൽ നടക്കും. Content Highlights:Dr. D Babu Paul Passed Away
from mathrubhumi.latestnews.rssfeed http://bit.ly/2IuXK1O
via
IFTTT
No comments:
Post a Comment