കണ്ണൂര്‍: ദൈവനാമം പറഞ്ഞതിന്റെ പേരില്‍ കേരളത്തില്‍ ആര്‍ക്കെതിരേയെങ്കിലൂം കേസെടുത്തിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുത മനസ്സിലാക്കാതെ പ്രധാനമന്ത്രി സംസാരിക്കരുതെന്നും ആര്‍എസ്എസ് പ്രചാരകനായി പ്രധാനമന്ത്രി മാറരുതെന്നും നരേന്ദ്രമോദിക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. കണ്ണൂരില്‍ പ്രചരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎയുടെ പ്രചാരണറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തിയ വിമര്‍ശനങ്ങളെ ഓരോന്നും എടുത്തായിരുന്നു പിണറായിയുടെ മറുപടി. ദൈവത്തിന്റെ പേര് ഉച്ചരിച്ചതിന് കേരളത്തിൽ ആളുകളുടെ പേരിൽ കേസെടുത്തെന്നത് അസത്യപ്രചാരണമാണ്. ദൈവനാമം ഉച്ചരിച്ചതിനല്ല ശബരിമലയിൽ സംഘർഷമുണ്ടാക്കിയതിനാണ് പലർക്കുമെതിരെ കേസെടുത്തത്. ഗുജറാത്തിൽ കളിച്ച കളി ശബരിമലയിൽ നടപ്പാക്കാൻ ആർഎസ്എസ്സുകാരോട് നിർദ്ദേശിച്ചത് മോഡിയാണ്. പൂജാകര്‍മ്മങ്ങളെ കമ്യുണിസ്റ്റുകാര്‍ എതിര്‍ക്കുന്നെന്ന് വാദിക്കുന്ന മോഡി ഘർവാപസിയ്ക്കും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ എന്താണ് പറഞ്ഞിട്ടുള്ളതെന്നും ചോദിച്ചു.
വെറും ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുത്. മോഡിയുടെ ആരോപണം കേരളത്തിൽ ചെലവാവില്ല. അക്രമരാഷ്ട്രീയത്തിന് മുൻകൈയെടുത്തത് ബിജെപിയാണ്. സംഘപരിവാറാണ് ഇവിടെ ഏറ്റുമധികം ആക്രമണം നടത്തിയത്. അക്രമികളുടെ ഒരു സംഘത്തെയാണ് മോഡി കേരളത്തിലേക്ക് അയച്ചത്. ലാവ്‌ലിന്‍ കേസ് പരാമര്‍ശിച്ച മോഡിക്ക് റഫാല്‍ ഉപയോഗിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ലാവ്‌ലിനില്‍ തന്നെ കോടതി കുറ്റവിമുക്തനാക്കിയതാണ് എന്നാല്‍ റഫാല്‍ കേസില്‍ പ്രധാനമന്ത്രി ഇപ്പോഴും കുറ്റാരോപിതനാണെന്ന് പിണറായി തിരിച്ചടിച്ചു.
പ്രളയ കാരണം അതിതീവ്ര മഴയാണ്. കേന്ദ്ര ജലക്കമ്മീഷനും, ഐഐടി വിദഗ്‍ധ സംഘവും അക്കാര്യം വിലയിരുത്തിയിട്ടുണ്ട്. ഇതിനെ മറികടന്ന് പ്രളയത്തിന് കാരണം സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയാണെന്ന വില കുറഞ്ഞ ആക്ഷേപിക്കുന്ന മോഡി ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചെങ്കിലും അഭിപ്രായം പറയാൻ അറിയണമെന്നും പറഞ്ഞു. കേരളത്തോട് പ്രധാനമന്ത്രിക്ക് ഇത്ര വിദ്വേഷമുണ്ടെന്ന് തിരിച്ചറിഞ്ഞില്ല. ഈ മനസ്സുള്ള ആളോടാണോ പ്രളയകാലത്ത് അധികസഹായം ചോദിച്ചത്. കേരളത്തെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളി വിടാനുള്ള മനസ്സുമായാണ് മോഡി നിൽക്കുന്നതെന്നും പിണറായി ആരോപിച്ചു.
from mangalam.com http://bit.ly/2Pje7zV
via IFTTT
No comments:
Post a Comment