കൊച്ചി: ശ്രീലങ്കയിൽ ഈസ്റ്റർദിനത്തിലുണ്ടായ സ്ഫോടനപരമ്പരയുടെ സൂത്രധാരകരിൽ ചിലർ കേരളം സന്ദർശിച്ചതായി സൂചന. ഇതുസംബസിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അന്വേഷണമാരംഭിച്ചു. സ്ഫോടനത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സഹ്റാൻ ഹാഷിം 2016-നുശേഷം രണ്ടുതവണ കേരളത്തിലെത്തിയതായാണ് സംശയം. ഇതിനുള്ള തെളിവുകൾ കണ്ടെത്താൻ ദേശീയ രഹസ്യാന്വേഷണ ഏജൻസികളും കേരള പോലീസും ഫോർട്ട് കൊച്ചി, കോവളം, വർക്കല എന്നിവിടങ്ങളിലെ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമാക്കിയത്. സംഭവത്തിൽ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് സ്വദേശിക്കും ബന്ധമുണ്ടെന്ന് എൻ.ഐ.എ. സംശയിക്കുന്നുണ്ട്. ഏറെക്കാലമായി മട്ടന്നൂരിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തിനെ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണസംഘം ചോദ്യംചെയ്തു. സഹ്റാൻ ഹാഷിമിന്റെ പ്രസംഗങ്ങളുടെ വീഡിയോ ഡൗൺലോഡ് ചെയ്ത് കേൾക്കുന്ന ശീലമുള്ളവരാണ് ഇപ്പോൾ എൻ.ഐ.എ.യുടെ കസ്റ്റഡിയിലുള്ള മൂന്നുപേരെന്നും കണ്ടെത്തിയിട്ടുണ്ട്. സൈബർ കുറ്റാന്വേഷണ വിദഗ്ധരുടെ സഹകരണത്തോടെയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഹാഷിമിന്റെ കേരള സന്ദർശനങ്ങളെക്കുറിച്ച് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം. എന്നാൽ, ഇപ്പോൾ കസ്റ്റഡിയിലുള്ള ആരും ഹാഷിമിനെ നേരിൽ കണ്ടതായി സമ്മതിച്ചിട്ടില്ല. കാസർകോട് കേന്ദ്രീകരിച്ച് നേരത്തേ നടന്ന ഐ.എസ്. റിക്രൂട്ട്മെന്റിൽ പ്രതിസ്ഥാനത്തുള്ളവരുമായി ഇവർക്ക് പരിചയമുണ്ട്. ഇപ്പോൾ അഫ്ഗാനിസ്താനിലുള്ള പ്രതി റാഷിദ് അബ്ദുല്ലയുമായും ഇവരിൽ ചിലർക്ക് പരിചയമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ പരിചയംവെച്ചുമാത്രം ഇവരെ കേസുമായി ബന്ധപ്പെടുത്താതെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് എൻ.ഐ.എ.യുടെ ശ്രമം. 2016-ലാണ് റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിൽ മലയാളിയുവാക്കളെ അഫ്ഗാനിസ്താനിലേക്ക് കടത്തിയത്. ഏതാണ്ട് അതേകാലത്ത് 36 ശ്രീലങ്കൻ യുവാക്കളും ഐ.എസിൽ ചേരുന്നതിനായി അഫ്ഗാനിസ്താനിലേക്ക് കടന്നതായി റിപ്പോർട്ടുണ്ട്. ശ്രീലങ്കയിലും ഇന്ത്യയിലും ഐ.എസ്. ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്തതിനു പിന്നിൽ ഒരേ സംഘമാകാമെന്ന നിഗമനത്തിലാണ് എൻ.ഐ.എ.യുടെ അന്വേഷണം മുന്നോട്ടുപോകുന്നത്. അതുകൊണ്ടാണ് എൻ.ഐ.എ. അന്വേഷണം കേരളത്തിലേക്ക് കേന്ദ്രീകരിക്കുന്നത്. content highlights:Sri Lanka bomber spent time in India, raids in Kerala districts
from mathrubhumi.latestnews.rssfeed http://bit.ly/2UN5tL8
via
IFTTT
No comments:
Post a Comment