ന്യൂഡൽഹി: അഞ്ചുവർഷംമുമ്പ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബി.ജെ.പി. മുന്നോട്ടുവെച്ചത് 549 വാഗ്ദാനങ്ങളായിരുന്നു. എന്നാൽ, ഇക്കുറി അത് 75-ൽ ഒതുങ്ങി. 2014-ലെ പത്രികയിൽ ഒരിടത്തുപോലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ, 2019-ലെ രേഖയിൽ 48 തവണ മോദിയുടെ പേര് പരാമർശിക്കുന്നുണ്ട്. 2014, 2019 വർഷങ്ങളിലെ പത്രികകളിൽ വിവാദവിഷയങ്ങളിൽ നിലപാട് മാറ്റമില്ല. അയോധ്യ, ഏകീകൃത സിവിൽകോഡ്, കശ്മീർ പണ്ഡിറ്റുകളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ അതേപടി ആവർത്തനമാണ്. ഈ വിഷയങ്ങൾക്കൊപ്പം ശബരിമലയും പൗരത്വരജിസ്റ്ററും ഇക്കുറി കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞപത്രികയിൽ ജി.എസ്.ടി. നടപ്പാക്കുമെന്ന വാഗ്ദാനമാണെങ്കിൽ, പുതിയപത്രികയിൽ ജി.എസ്.ടി.യിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം വർധിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. നികുതി ഭീകരവാദം നിർത്തുമെന്നായിരുന്നു പഴയ പത്രികയിലെ നിലപാട്. ഇക്കുറി നികുതിനിരക്കുകൾ ഇനിയും കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. നിയമനിർമാണസഭകളിൽ 33 ശതമാനം വനിതാസംവരണം നടപ്പാക്കുമെന്ന വാഗ്ദാനം ഇക്കുറിയും ആവർത്തിക്കുന്നുണ്ട്. 2014-ൽ ഭരണം പിടിക്കാനുള്ള വാഗ്ദാനങ്ങളായിരുന്നു പ്രകടനപത്രികയുടെ ഉള്ളടക്കമെങ്കിൽ, ഇത്തവണ ഭരണത്തുടർച്ചയ്ക്കുള്ള നിർദേശങ്ങളാണ് നിറയുന്നത്. പാർട്ടി തിരിച്ചുവരുമെന്നും അഞ്ചുവർഷംകൊണ്ട് നടപ്പാക്കിയ പദ്ധതികൾ തുടരാനോ പൂർത്തീകരിക്കാനോ അനുമതി നൽകണമെന്നുള്ള അഭ്യർഥനയാണ് ഇത്തവണ മുന്നോട്ടുവയ്ക്കുന്നത്. 2014-ൽ ഏക് ഭാരത്, സുശക്ത് ഭാരത് എന്നപേരിൽ പുറത്തിറക്കിയ 52 പേജുള്ള പത്രികയുടെ മുഖചിത്രത്തിൽ മുതിർന്നനേതാക്കളായ എ.ബി. വാജ്പേയി, എൽ.കെ. അദ്വാനി, ഡോ. മുരളീമനോഹർ ജോഷി, അന്നത്തെ ദേശീയ അധ്യക്ഷൻ രാജ്നാഥ് സിങ്, രണ്ടാംനിര നേതാക്കളായ അരുൺ ജെയ്റ്റ്ലി, സുഷമാസ്വരാജ്, മനോഹർ പരീക്കർ, രമൺസിങ്, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രധാനമന്ത്രിസ്ഥാനാർഥിയായ നരേന്ദ്രമോദിയുടെ ചിത്രത്തിനൊപ്പം ചേർത്തിരുന്നു. എന്നാൽ, 2019-ൽ സങ്കല്പിത് ഭാരത്, ശക്തിഭാരത് എന്നപേരിൽ പുറത്തിറക്കിയ 45 പേജുള്ള പത്രികയുടെ മുഖചിത്രമായി നരേന്ദ്രമോദി മാത്രമാണുള്ളത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ 2019-ലെ പ്രകടനപത്രിക തിങ്കളാഴ്ചയാണ് ബി.ജെ.പി. പുറത്തിറക്കിയത്. content highlights:BJP manifesto highlights: The 75 promises for India
from mathrubhumi.latestnews.rssfeed http://bit.ly/2uYq2to
via
IFTTT
No comments:
Post a Comment