വിമന്‍സ് കോണ്‍ക്ലേവില്‍ തന്റെ വാക്ചാതുര്യം കൊണ്ട് സ്ത്രീകളെ കൈയ്യിലെടുത്ത് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ബി.ജെ.പി തനിക്കെതിരെ ആരോപിച്ച ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് ശശി തരൂര്‍ നല്‍കിയത്. ഒപ്പം തലയില്‍ ത്രാസുവീണ സംഭവത്തെപറ്റിയും രസകരമായ സംസാരമുണ്ടായി.
വെള്ളയമ്പലം എസ.്എഫ്.എസ് ഹോംബ്രിഡ്ജില്‍ ഓള്‍ ഇന്ത്യ പ്രഫഷനല്‍സ് കോണ്‍ഗ്രസ് നടത്തിയ വിമന്‍സ് കോണ്‍ക്ലേവില്‍ പങ്കെടുകുകയായിരുന്നു അദ്ദേഹം. 'തലയില്‍ വീണ ത്രാസിനും കൊളുത്തിനും ഒന്നു പറ്റിയില്ലല്ലോ അല്ലേ?' എന്ന ചോദ്യത്തിന്് തരൂര്‍ ആദ്യം ഒന്നു ചിരിച്ചു. പിന്നീട് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, 'ദൈവകടാക്ഷമാണ്, ഒപ്റ്റിക് നെര്‍വില്‍ കൊണ്ടിരുന്നെങ്കില്‍ കാഴ്ച പോയേനെ, അല്‍പം കൂടി മാറിയിരുന്നെങ്കില്‍ തലച്ചോറിന്റെ കാര്യവും തീരുമാനമാകുമായിരുന്നു. ദേവീസന്നിധിയില്‍ രക്തം വീണത് നല്ല സൂചനയാണെന്നാണ് പലരും പറഞ്ഞത്'. 'മഴയുണ്ടാകും, വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ കുട മറക്കരുത്'! പരുപാടിക്കൊടുവില്‍ ശശി തരൂര്‍ ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല. എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ കൊച്ചുമകന്‍ കാന്തി കുമാറും തരൂരിനൊപ്പമുണ്ടായിരുന്നു. പര്‍ച്ചയിലുയര്‍ന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ,
നായര്‍ സ്ത്രീകളെക്കുറിച്ചുള്ള പുസ്തകത്തിലെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് തരൂര്‍ നല്‍കി മറുപടി ഇങ്ങനെയായിരുന്നു. നുണപ്രചാരണത്തില്‍ ബി.ജെ.പി വളരെ കാര്യക്ഷമമാണ്. പുതിയ പുസ്തകവുമല്ല, എന്റെ അഭിപ്രായവുമല്ല. 1989ല്‍ പുറത്തിറങ്ങിയ പുസ്തകത്തിലെ ഒരു ഭാഗം മാത്രം ഇളക്കിയെടുത്ത് അപവാദം പ്രചരിപ്പിക്കുകയാണ്. രണ്ട് സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ തമ്മിലുള്ള സംസാരമാണ് വിഷയം. 30 വര്‍ഷം മുന്‍പ് എഴുതിയ പുസ്തകത്തിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് അതിനും 100 വര്‍ഷം പിന്നില്‍. അവര്‍ പറയുന്നത് എത്രയോ പഴയ ഒരു അനാചാരത്തെപ്പറ്റി. അത് ഇന്നത്തെ കാര്യമാണെന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്. ബിജെപി എന്നെക്കുറിച്ച് നുണപറഞ്ഞു ജയിക്കാന്‍ ശ്രമിക്കുമ്പോള്‍, ഞാന്‍ ജയിക്കാന്‍ ശ്രമിക്കുന്നത് സത്യം പറഞ്ഞാണ്.
ശബരിമല വിഷയം പ്രതികൂലമാകില്ലേയെന്ന് മറ്റൊരു ചോദ്യമുയര്‍ന്നു, ബിജെപി ഒരിക്കലും പ്രശ്‌നപരിഹാരം ആഗ്രഹിച്ചിട്ടില്ല, അവര്‍ക്കിതിങ്ങനെ നീറിപ്പുകയുന്നതാണ് താല്‍പര്യം. ഭരണകക്ഷി എന്ന നിലയില്‍ നിയമം, ഓര്‍ഡിനന്‍സ്, റിവ്യു ഹര്‍ജി എന്നീ മൂന്നു മാര്‍ഗങ്ങള്‍ ഉപയോഗിക്കാമായിരുന്നു. ഒന്നുപോലും ചെയ്തില്ല. റിവ്യു ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഓര്‍ഡിനന്‍സ് സാധ്യമല്ലെന്നാണ് ബിജെപിയുടെ വാദം. അത് തെറ്റാണ്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഏതു കേസിലും നിയമനിര്‍മാണവും ഓര്‍ഡിനന്‍സും സാധ്യമാണ്. ഡിസംബറിലെ ശീതകാല സമ്മേളനത്തിലും ജനുവരിയിലെ ബജറ്റ് സമ്മേളനത്തിലും ഞാനിതു ചോദിച്ചു. അവരൊന്നും മിണ്ടിയില്ല. അവസരവാദികളായ അവര്‍ വിശ്വാസികളെ ചതിക്കുകയായിരുന്നു. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഓര്‍ത്തഡോക്‌സ്-യാക്കോബായ പ്രശ്‌നത്തിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തിയ ജാഗ്രത എന്തുകൊണ്ട് ശബരിമല വിഷയത്തിലുണ്ടായില്ല? എന്‍എസ്എസ്, എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളെയും വിശ്വാസത്തിലെടുക്കണമായിരുന്നു. പകരം ഹെല്‍മറ്റ് ധരിപ്പിച്ച് സ്ത്രീകളെ കയറ്റി പ്രദര്‍ശനം നടത്തുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബാര്‍സിലോന ഇരട്ടനഗരം, മാലിന്യസംസ്‌കരണം എന്ന വിഷയങ്ങളെക്കുറിച്ചായിരുന്നു പിന്നീട് ഉയര്‍ന്ന ചോദ്യം. എം.പി ഫണ്ടില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാലും അതിന്റെ ബള്‍ബ് മാറ്റാന്‍ എംപിക്ക് അധികാരമില്ല. അത് നഗരത്തിന്റെ ചുമതലയുള്ളവര്‍ക്കാണ്. മാലിന്യസംസ്‌കരണത്തിനായി കഴിഞ്ഞ തവണ 3 കോടി രൂപ അനുവദിച്ചിട്ട് നഗരസഭ ഒരു രൂപ പോലും ചെലവഴിച്ചില്ല. ഇരട്ടനഗര പദ്ധതിക്കായി ബാര്‍സിലോനയിലെ ഭരണകൂടം പ്രമേയം പാസാക്കിയെങ്കിലും ഒരു കോണ്‍ഗ്രസുകാരന്റെ ആശയം നടപ്പാക്കേണ്ട എന്ന വാശിയില്‍ തിരുവനന്തപുരം നഗരസഭ വിഷയം ചര്‍ച്ചയ്ക്കു പോലുമെടുത്തില്ല. തുടര്‍ച്ചയായി എല്ലാവരും വോട്ട് ചെയ്ത് ജയിപ്പിക്കുന്നതും ഈ നഗരസഭയെയാണെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
from mangalam.com http://bit.ly/2V8fnLv
via IFTTT
No comments:
Post a Comment