തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി.ക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാനപാലനവുമുള്ള കേരളത്തെയും കേരളജനതയെയും അവഹേളിക്കുന്നതാണിത്. അക്രമം നടത്തുന്നവർ സംഘപരിവാറിൽപെട്ടവരാണെങ്കിൽ അവർക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യു.പി.യും ഗുജറാത്തും ഉൾപ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. എന്നാൽ, ആ പരിരക്ഷ കേരളത്തിൽ ലഭിക്കില്ല. അക്രമികൾ ആരായാലും നിയമത്തിന്റെ മുമ്പിലെത്തുമെന്നതാണ് കേരളത്തിലെ സാഹചര്യം- മുഖ്യമന്ത്രി പറഞ്ഞു. വർഗീയത ഇളക്കിവിട്ട് കേരളത്തിലെ സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകർക്കാൻ ആർ.എസ്.എസ്. നേതൃത്വത്തിൽ സംഘപരിവാർ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാണ് കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തികൾക്ക് കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിക്കും. ഇതിന്റെ സൂചനകളാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പ്രേരണയാകുന്നത്. എന്തു നുണയും പ്രചരിപ്പിക്കാൻ ആർ.എസ്.എസുകാർക്ക് മടിയില്ല. രാജ്യത്തിന്റെ പലഭാഗത്തും ഇക്കൂട്ടർ വർഗീയ ലഹളകളുണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകൾ ആവർത്തിക്കാൻ മതസൗഹാർദത്തിനും സമാധാനജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. Content Highlights:cm pinarayi vijayan against pm narendra modi
from mathrubhumi.latestnews.rssfeed http://bit.ly/2Vsw0BI
via
IFTTT
No comments:
Post a Comment