കോഴിക്കോട് : രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർഥിയായതോടെ താരമണ്ഡലമായി മാറിയ വയനാട്ടിൽ രാഹുലിന്റെ വിജയമുറപ്പിക്കാനായി ചുരം കയറാനെത്തുന്നത് എ.ഐ.സി.സി.യുടെ വൻ സംഘം. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാഗാന്ധി, മുകുൾവാസ്നിക്, കെ.സി.വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവരുൾപ്പെടെ വയനാട്ടിലേക്ക് 30 പേരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പട്ടിക കെപിസിസി നേതൃത്വം എഐസിസി മുമ്പാകെ സമർപ്പിച്ചു കഴിഞ്ഞതായി രാഹുൽഗാന്ധിയുടെ പ്രചാരണ വിഭാഗം മീഡിയ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ പറഞ്ഞു. ഉമ്മൻചാണ്ടി തിങ്കളാഴ്ച തന്നെ വയനാട്ടിലുണ്ട്. എ.കെ ആന്റണി ചൊവ്വാഴ്ച എത്തും. കെ.സി വേണുഗോപാൽ, മുകുൾ വാസ്നിക്ക് എന്നിവർ ബുധനാഴ്ച മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും എത്തി പ്രവർത്തനങ്ങൾ നേരിട്ട് വിലിയിരുത്തുമെന്നും അനിൽകുമാർ പറഞ്ഞു. ഭൂരിപക്ഷം വർധിപ്പിക്കാൻ വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഓരോ കെപിസിസി ഭാരവാഹികളെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് എഐസിസി ജനറൽസെക്രട്ടറിമാർ ഉൾപ്പെടെയുള്ള സംഘത്തെ നേരിട്ട് മണ്ഡലത്തിലെത്തിക്കാൻ തീരുമാനിച്ചത്. ഇതോടെ വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ പൂർണ നിയന്ത്രണം എ.ഐ.സി.സിയുടെ കീഴിലാവും. തിരഞ്ഞെടുപ്പ് ചുമതലകൾ കെ.പി.സി.സിയാണ് വഹിക്കുന്നതെങ്കിലും എഐസിസിയുടെ നിർദേശാനുസരണം മാത്രമാണ് കാര്യങ്ങൾ നടപ്പാക്കുന്നത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളുടേയും ചുമതല കെപിസിസി നേതാക്കൾക്ക് നൽകിയതും എ.ഐ.സി.സിയുടെ നിർദേശപ്രകാരമാണ്. എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷണ സംഘവും ഇതിനകം വയനാട്ടിൽ എത്തിയിട്ടുണ്ട്. ഇവരുടെ നിർദേശപ്രകാരമാണ് കെ.പി.സി.സി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്. എ.ഐ.സി.സിയുടെ നിർദേശപ്രകാരം വയനാട്ടിലെ പ്രചാരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കും വേണ്ടി നേതാക്കൻമാരെ ഇതിനകം തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മീഡിയ, പ്രോഗ്രാം, ഓഫീസ് എന്നീ ചുമതലകൾ കെപിസിസി ജനറൽ സെക്രട്ടറിമാർക്കാണ് നൽകിയിട്ടുള്ളത്. രാഹുൽഗാന്ധിയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല എൻ.സുബ്രഹ്മണ്യനാണ്. മീഡിയയുടെ ചുമതല കെ.പി.അനിൽകുമാറിനും അതത് ദിവസത്തെ പരിപാടികൾ തീരുമാനിക്കുന്നത് സജീവ് ജോസഫുമാണ്. ഇതിൽ മീഡിയവിഭാഗത്തെയാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ദേശീയ മാധ്യമങ്ങളുൾപ്പെടെയുള്ളവരുടെ ശ്രദ്ധ വയനാട്ടിലാണുള്ളത്. അതിനാൽ കൃത്യമായ വിവരങ്ങളും അറിയിപ്പുകളും മാധ്യമങ്ങൾക്ക് തത്സമയം എത്തിക്കാനുള്ള സൗകര്യം മീഡിയ വിഭാഗം ഒരുക്കും. മണ്ഡലത്തിലെ പ്രചാരണത്തിന്റെ ചുമതലയും ഇവർക്കാണുളളത്. നിലവിൽ കൽപ്പറ്റയിലെ സെൻട്രൽ മീഡിയാ സെന്ററിന് പുറമേ മുക്കത്തും എടവണ്ണയിലും ഓരോ സബ് മീഡിയാസെന്ററുകളും തുറക്കും. വയനാടിന്റെ ദിവസേനയുള്ള കാര്യങ്ങൾ അവലോകനം നടത്താനും നിർദേശങ്ങൾ നൽകാനുമായി തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ എ.വി.തങ്കബാലു, പി.വിശ്വനാഥൻ എന്നിവരുടെ സേവനവുമുണ്ട്. മുഴുവൻസമയവും ഇവർ വയനാട്ടിൽ പ്രവർത്തിച്ചു വരികയാണ്. ഇതിനെല്ലാം പുറമേ രാഹുൽഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.രാഹുൽഗാന്ധിയുടെ പ്രചാരണത്തിന് വേണ്ടി ആരും ചുരംകയറി വരേണ്ടെന്ന് കെപിസിസി കഴിഞ്ഞ ദിവസവും കർശന നിർദേശം നൽകിയിട്ടുണ്ട്. ചുമതലയുള്ള നേതാക്കളല്ലാതെ മറ്റാരും വയനാട്ടിലേക്ക് വരേണ്ട. നേതാക്കൾക്കെന്ന പോലെ പ്രവർത്തകർക്കും ഇക്കാര്യം ബാധകമാണെന്നുമാണ് കെപിസിസിയുടെ അറിയിപ്പ്. പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ പ്രചാരണത്തിന് വരെ രംഗത്തിറങ്ങാനാവൂ. ഇത്തരത്തിൽ വോട്ടഭ്യർഥിക്കാൻ പുറത്തുനിന്നെത്തുന്നവർക്ക് പ്രത്യേക പാസും കെ.പി.സി.സി നൽകും. മറ്റു കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രവർത്തകരെ കിട്ടാത്ത സ്ഥിതിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ചുരം കയറാൻ നിയന്ത്രണവുമായി കെപിസിസി രംഗത്തെത്തിയത്. നേതാക്കളും പ്രവർത്തകരും അതത് പാർലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റുമാർക്ക് കെപിസിസി നൽകിയ നിർദേശം.
from mathrubhumi.latestnews.rssfeed http://bit.ly/2VB0BtP
via
IFTTT
No comments:
Post a Comment