ന്യൂഡൽഹി: പഞ്ചാബ് പോലീസ് പിടികൂടിയ 9.66 കോടിരൂപയുടെ രേഖകൾ ജലന്ധർ രൂപതാ മുൻ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തൻ ഫാ. ആന്റണി മാടശ്ശേരി ആദായനികുതിവകുപ്പിനു കൈമാറി. രേഖകൾ വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ലുധിയാന ആദായനികുതിവകുപ്പ് അധികൃതർ അറിയിച്ചു. ജലന്ധർ രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന സഹോദയ എന്ന കമ്പനിയുടെ പണമിടപാടുകളെക്കുറിച്ചുള്ള രേഖകളാണ് ഫാ. ആന്റണി അധികൃതർക്കു നല്കിയത്. 2014-ൽ സ്ഥാപനം രൂപവത്കരിച്ചതു മുതലുള്ള രേഖകൾ ഇതിലുണ്ടെന്നാണു വിവരം. പോലീസ് 6.65 കോടി രൂപ തട്ടിയെടുത്തെന്ന ഫാ. ആന്റണിയുടെ പരാതിയിൽ പഞ്ചാബ് ഡി.ജി.പി. ദിനകർ ഗുപ്തയുടെ ഉത്തരവുപ്രകാരം ചണ്ഡീഗഢ് ഐ.ജി.യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജലന്ധർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശിരോമണി അകാലിദൾ പഞ്ചാബ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പിടിച്ചെടുത്ത പണത്തിന്റെ കണക്കിനെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും തർക്കം നിലനിൽക്കുകയാണ്. പർതാപുരയിലെ തന്റെ വസതിയിൽനിന്ന് 16.65 കോടി രൂപ പിടിച്ചെടുത്തെന്നാണ് ഫാ. ആന്റണിയുടെ വാദം. എന്നാൽ, ജലന്ധർ-അംബാല ഹൈവേയിലെ ദോറയിൽവെച്ച് മൂന്നു വാഹനങ്ങളിൽനിന്നായി 9.66 കോടി രൂപ മാത്രമാണ് പിടികൂടിയതെന്നാണ് ഖന്ന പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഐ.ജി.യുടെ അന്വേഷണറിപ്പോർട്ട് പുറത്തുവന്നാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ. പിടിച്ചെടുത്ത പണം ആദായനികുതിവകുപ്പിന് പോലീസ് കൈമാറിയിരിക്കുകയാണ്. content highlights:Close Aide Of Franco mulakkal , Fr Antony Madassery,Punjab police
from mathrubhumi.latestnews.rssfeed https://ift.tt/2FNNX3H
via
IFTTT
No comments:
Post a Comment