ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കേ, ഉമ്മൻചാണ്ടിയും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്നുറപ്പായി. ഇടുക്കിയിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ പൊതുസ്വതന്ത്രനായി നിർത്തേണ്ടെന്നും വെള്ളിയാഴ്ച ചേർന്ന സ്ക്രീനിങ് കമ്മിറ്റിയിൽ ധാരണയായി. രാഹുൽഗാന്ധിയുടെ അധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പുസമിതി ശനിയാഴ്ച രാവിലെ യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമരൂപം നൽകും. മത്സരിക്കാനില്ലെന്ന് തീർത്തുപറഞ്ഞ ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ രാഹുൽ മറിച്ചെന്തെങ്കിലും തീരുമാനിച്ചാലേ മാറ്റംവരൂ. ഇതിന് സാധ്യതയില്ലെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.സി. വേണുഗോപാലിന്റെ കാര്യവും രാഹുൽ തീരുമാനിക്കും. വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലുൾപ്പെടെ, സിറ്റിങ് എം.പി.മാരുടെ മണ്ഡലങ്ങളിൽ മറ്റാരുടെയും പേരുകൾ നൽകിയിട്ടില്ല എന്നതിനാലാണിത്. വേണുഗോപാലിന്റെ സാന്നിധ്യം ഡൽഹിയിൽ ആവശ്യമായതിനാൽ അദ്ദേഹം മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി വെള്ളിയാഴ്ച രാവിലെ പറഞ്ഞിരുന്നു. വേണുഗോപാൽ മത്സരിക്കുന്നുണ്ടെങ്കിൽ വയനാട്ടിലാവും സ്ഥാനാർഥി. എറണാകുളത്ത് കെ.വി. തോമസിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും സംശയമുണ്ട്. ഇവിടെ ഹൈബി ഈഡനെ പരിഗണിക്കുന്നുണ്ട്. സിറ്റിങ് എം.പി.മാർക്കെല്ലാം സീറ്റുനൽകുമെന്നാണ് എ.ഐ.സി.സി. തീരുമാനമെന്നും മറിച്ചൊന്നും ആരും പറഞ്ഞിട്ടില്ലെന്നും കെ.വി. തോമസ് 'മാതൃഭൂമി'യോട് പറഞ്ഞു. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് അന്തിമപ്പട്ടിക തയ്യാറാവാത്തതിനു കാരണം. ഇക്കാര്യത്തിൽ രാഹുലിന്റെ തീരുമാനം വന്നാലേ വയനാട്, വടകര, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിക്കാനാവൂ. ഇതിനനുസൃതമായി ഗ്രൂപ്പ് സമവാക്യങ്ങളുടെയും സാമുദായിക പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തിൽ ചാലക്കുടി, തൃശ്ശൂർ മണ്ഡലങ്ങളിലും നിലപാടെടുക്കും. അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ നിർത്തണോ ആലപ്പുഴയിൽ നിർത്തണോ എന്നകാര്യത്തിലും ആശയക്കുഴപ്പമുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിൽ അഞ്ചോ ആറോ എണ്ണത്തിൽമാത്രമേ തീരുമാനമാവാനുള്ളൂവെന്നും ശനിയാഴ്ചയോടെ ചിത്രം വ്യക്തമാവുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കിയിൽ പി.ജെ. ജോസഫും വടകരയിൽ കെ.കെ. രമയും കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിർദേശമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെമുതൽ തുടങ്ങിയ സ്ഥാനാർഥി ചർച്ച രാത്രി എട്ടുവരെ നീണ്ടു. രാവിലെ കേരളഹൗസിൽ ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മൻചാണ്ടി എന്നിവർ കൂടിയാലോചന നടത്തി. പിന്നീട് എ.കെ. ആന്റണിയുടെ വസതിയിലേക്കുപോയി. ഇതിനിടെ ജി.ആർ.ജി. റോഡിലെ കോൺഗ്രസ് 'യുദ്ധമുറി'യിലേക്ക് കെ.വി. തോമസിനെ വിളിപ്പിച്ചു. ചർച്ച കഴിഞ്ഞ് പുറത്തേക്കുവന്ന തോമസ് പാർട്ടിയുടെ എന്തു തീരുമാനവും അംഗീകരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നിന് സ്ക്രീനിങ് കമ്മിറ്റി ചർച്ചയ്ക്ക് പുറപ്പെടുന്നതിനുമുമ്പും ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മൻചാണ്ടി എന്നിവർ ചർച്ചനടത്തി. തുടർന്നായിരുന്നു മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ എന്നിവരുമായുള്ള സ്ക്രീനിങ് കമ്മിറ്റി ചർച്ച. Content Highlights:loksabha election 2019; congress candidate list for kerala will be publish today
from mathrubhumi.latestnews.rssfeed https://ift.tt/2W6tYnB
via
IFTTT
No comments:
Post a Comment