ന്യൂഡൽഹി:തിരഞ്ഞെടുപ്പു പ്രചാരണം മുറുകുന്നതിനിടയിൽ ബി.ജെ.പി. കേന്ദ്ര നേതാക്കൾക്കെതിരേ കോടികളുടെ അഴിമതിയാരോപണം. കർണാടകയിൽ മുഖ്യമന്ത്രിയാകുന്നതിനും അധികാരം നിലനിർത്തുന്നതിനും ബി.എസ്. യെദ്യൂരപ്പ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് 1800 കോടി രൂപ കോഴ നൽകിയെന്ന് കാരവൻ മാസിക റിപ്പോർട്ട് ചെയ്തു. യെദ്യൂരപ്പയുടെ കൈപ്പടയിൽ പണക്കണക്ക് എഴുതിയ ഡയറിയുടെ പേജും മാസിക പ്രസിദ്ധീകരിച്ചു. 2017 ഓഗസ്റ്റിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഈ ഡയറിത്താളുകൾ പിടിച്ചെടുത്തതെന്നും വിവരങ്ങൾ അറിഞ്ഞിട്ടും കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെന്നും മാസിക റിപ്പോർട്ടിൽ ആരോപിച്ചു. ബി.ജെ.പി.നേതാക്കൾക്കും ജഡ്ജിമാർക്കും അഭിഭാഷകർക്കും പണം നൽകിയതായി 2009 ജനവരി 17-ന് എഴുതിയ കുറിപ്പിലും ബി.ജെ.പി. കേന്ദ്രനേതൃത്വത്തിനു പണം കൈമാറിയതായി ജനവരി 18-ന് എഴുതിയ കുറിപ്പിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർക്കു പുറമേ ജഡ്ജിമാർ, അഭിഭാഷകർ എന്നിവർക്കും പണമെത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച കോൺഗ്രസാണ് പത്രസമ്മേളനം നടത്തി റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടത്. കർണാടക നിയമസഭാംഗങ്ങൾക്കു നൽകിയ 2009-ലെ ഔദ്യോഗിക ഡയറിയിൽ കന്നഡയിലാണ് പണമിടപാടുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ പേജിലും യെദ്യൂരപ്പ ഒപ്പുെവച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ കൈയക്ഷരമാണ് ഡയറിയിൽ എന്നും മാസിക ആരോപിക്കുന്നു. ഈ പണമിടപാടുകൾ ഡയറിയിൽ സൂചിപ്പിക്കുന്ന തീയതികളിലാണോ നടന്നതെന്നു വ്യക്തമല്ലെന്ന് മാസികയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തേ നൽകിയിട്ട് ഈ ദിവസങ്ങളിൽ ഡയറിയിൽ രേഖപ്പെടുത്തിയാണോ എന്നും വ്യക്തമല്ല. ഡയറി ഒരു മുതിർന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ കാണിച്ചെങ്കിലും നടപടിയുണ്ടായില്ല. സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കേണ്ടതിന്റെ സാധ്യതകളും ആദായനികുതി വകുപ്പ് ആരാഞ്ഞിരുന്നു. എന്നാൽ, ധനമന്ത്രി അനങ്ങിയില്ല -റിപ്പോർട്ടിൽ ആരോപിക്കുന്നു. കോഴയിടപാടുകളിൽ വിശദീകരണം ചോദിച്ച് നേതാക്കളായ യെദ്യൂരപ്പ, അരുൺ ജെയ്റ്റ്ലി, ഗഡ്കരി, രാജ്നാഥ് സിങ്, എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി എന്നിവരെ മാസിക സമീപിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു കടലാസുകഷണം ഉയർത്തിപ്പിടിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ലോക്പാലിലെ ആദ്യ കേസായി പരിഗണിക്കണം ഡയറിക്കുറിപ്പുകളിൽ യെദ്യൂരപ്പയുടെ കൈയൊപ്പ് വ്യക്തമാണ്. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണം. പുതിയ ലോക്പാലിലെ ആദ്യ കേസായി ഇതു പരിഗണിക്കണം. കാവൽക്കാരൻ ഇതിനു മറുപടി പറയണം. - രൺദീപ് സിങ് സുർജേവാല, കോൺഗ്രസ് വക്താവ് വ്യാജരേഖ ബി.ജെ.പി. നേതാക്കളെ അവഹേളിക്കാൻ വ്യാജ രേഖകളാണ് പ്രതിപക്ഷത്തിന്റെ ആശ്വാസം. കുറച്ച് കടലാസ് എടുത്തിട്ട് യെദ്യൂരപ്പയ്ക്കെതിരേ ആക്ഷേപമുന്നയിക്കുന്നത് രാഹുലിന്റെ നേതൃസാമർഥ്യത്തിന്റെ ഉദാഹരണമാണ്. ഇത്തരം വ്യാജരേഖകൾക്കുപോലും കോൺഗ്രസിനെ രക്ഷിക്കാൻ കഴിയില്ല- അമിത് ഷാ, ബി.ജെ.പി. അധ്യക്ഷൻ വിശ്വസിനീയമല്ലെന്ന് നികുതി വകുപ്പ് അക്കങ്ങളും വ്യക്തികളുടെ പേരുകളുമുള്ള കുറച്ചു കടലാസുകളാണ് ഒന്നരവർഷംമുമ്പ് ഞങ്ങൾക്കുലഭിച്ചത്. അവയുടെ യഥാർഥ പകർപ്പുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിശ്വാസ്യതയിൽ സംശയമുണ്ട്. കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പക്കൽനിന്നാണ് അവ കണ്ടെടുത്തത്. വിവിധ രേഖകളിലെ കൈയക്ഷരങ്ങൾ താരതമ്യം ചെയ്താണ്, യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളാണിവയെന്ന് മനസ്സിലാക്കിയതെന്ന് ശിവകുമാർ മൊഴിനൽകിയിരുന്നു. എന്നാൽ, എവിടെനിന്നാണ് ലഭിച്ചതെന്നു പറഞ്ഞില്ല. എന്തുകൊണ്ടാണ് ആന്റി കറപ്ഷൻ ബ്യൂറോയെയോ, ലോകായുക്തയേയോ അറിയിക്കാഞ്ഞതെന്ന ചോദ്യത്തിന്, രേഖകളുടെ വിശ്വാസ്യതയിൽ ഉറപ്പില്ലാത്തതിനാലാണെന്നും ശിവകുമാർ മറുപടി നൽകിയിരുന്നു. ഫൊറൻസിക് പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് കടലാസുകൾ അയച്ചെങ്കിലും അസൽ വേണമെന്ന് അവർ ആവശ്യപ്പെട്ടു. കുറിപ്പുകൾ എവിടെ നിന്നാണെന്നോ, അവയുടെ അസൽ എവിടെയാണെന്നോ വിവരം ലഭിച്ചിട്ടില്ല. നികുതിതട്ടിപ്പിന് പരിശോധന നേരിട്ടയാളിൽനിന്നു ലഭിച്ച രേഖയെന്ന നിലയ്ക്കും അവ സംശയാസ്പദമാണ്. പ്രത്യക്ഷ നികുതി ബോർഡ് (വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പ്) content highlights:The Yeddyurappa Diary,Congress Alligations Against Yeddurappa On His Diary Notes
from mathrubhumi.latestnews.rssfeed https://ift.tt/2OkxSXb
via
IFTTT
No comments:
Post a Comment