തിരുവനന്തപുരം :സ്ഥാനാർഥിനിർണയം പൂർത്തിയാക്കി യു.ഡി.എഫ്. കളത്തിലിറങ്ങുംമുമ്പേ സി.പി.എം. ഉയർത്തിയ കോലീബി സഖ്യ ആരോപണത്തിൽ കുരുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അജൻഡമാറുന്നു. ബി.ജെ.പി.യെ സഹായിക്കുന്നത് സി.പി.എമ്മാണെന്ന് കോൺഗ്രസും രഹസ്യമായും പരസ്യമായുമുള്ളത് 'കോമാ' സഖ്യമാണെന്ന് ബി.ജെ.പി.യും ആരോപണവുമായെത്തിയതോടെ തിരഞ്ഞെടുപ്പിൽ ഉയരുമെന്നുറപ്പിച്ച മറ്റു പ്രചാരണ വിഷയങ്ങൾക്ക് താത്കാലികമായെങ്കിലും മാറ്റംവന്നു. ബി.ജെ.പി.യുമായി സഖ്യമുണ്ടെന്നത് ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന കണക്കുകൂട്ടലും ഇടത്-വലത് മുന്നണികൾക്കുണ്ട്. ജാഗ്രതയോടെ സി.പി.എം. അഞ്ചുമണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോൺഗ്രസ്-ബി.ജെ.പി. രഹസ്യധാരണയുണ്ടെന്ന് പ്രഖ്യാപിച്ചത്. കണ്ണൂർ, വടകര, കോഴിക്കോട്, കൊല്ലം, എറണാകുളം എന്നിവയായിരുന്നു ഇത്. ഇതിൽ എറണാകുളം ഒഴികെ നാലുമണ്ഡലവും സി.പി.എമ്മിനെ സംബന്ധിച്ച് പ്രധാനമാണ്. ഇടത് അടിത്തറ ശക്തമായിട്ടും ലോക്സഭയിലേക്ക് ഇടതുമുന്നണിയെ കൈവിട്ട മണ്ഡലങ്ങളാണിത്. ഇവ ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. അതിനുള്ള കരുതൽ തുടക്കത്തിലേ സി.പി.എം. സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ്-ബി.ജെ.പി. രഹസ്യസഖ്യമുയർത്തി അവരുടെ പ്രചാരണക്യാമ്പിൽ അങ്കലാപ്പുണ്ടാക്കാനും എൽ.ഡി.എഫ്. അണികളിൽ ജാഗ്രതയുണ്ടാക്കാനുമാണ് സി.പി.എം. ലക്ഷ്യം. എറണാകുളത്ത് പി. രാജീവ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെയിറക്കി പിടിക്കാനൊരുങ്ങുകയാണ്. ഇവിടെ ബി.ജെ.പി.യിലെ ഹിന്ദുവോട്ടിലും സീറ്റുനിഷേധിക്കപ്പെട്ട കെ.വി. തോമസ് ഇടഞ്ഞുനിൽക്കുന്നതിനാൽ യു.ഡി.എഫ്. വോട്ടിലും വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് മറ്റൊന്ന്. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് റോളില്ലെന്ന പ്രചാരണത്തിനും ശബരിമല ആയുധമാക്കാനുള്ള ബി.ജെ.പി. ശ്രമത്തിനും താത്കാലികമായി തടയിടാനും സി.പി.എമ്മിന്റെ 'രഹസ്യസഖ്യ' വാദത്തിനായി. മാത്രവുമല്ല, ബി.ജെ.പി.യിലേക്ക് ചേക്കേറുന്നവരാണ് കോൺഗ്രസ് നേതാക്കളെന്ന പ്രചാരണത്തെ ഉറപ്പിക്കാനും സി.പി.എമ്മിന് കഴിഞ്ഞു. ഈ വിഷയം സജീവചർച്ചയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. തിരിച്ചടിച്ച് കോൺഗ്രസ് കോടിയേരിയുടെ ആരോപണത്തെ അതേരീതിയിൽ തിരിച്ചടിച്ചാണ് കോൺഗ്രസ് നേതാക്കളും 'രഹസ്യസഖ്യ' ആരോപണമുയർത്തിയത്. പഴയ ജനതാപാർട്ടി ബന്ധം ഓർമപ്പെടുത്തി ഉമ്മൻചാണ്ടിയും സി.പി.എമ്മിൽനിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിയവരെ ഓർമപ്പെടുത്തി രമേശ് ചെന്നിത്തലയും സംവാദത്തിന് വെല്ലുവിളിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും കോടിയേരിയുടെ ആരോപണത്തെ പ്രതിരോധിച്ചു. സ്ഥാനാർഥിനിർണയത്തിലെ ഗ്രൂപ്പുതർക്കം താത്കാലികമായി മായ്ക്കാൻ കഴിഞ്ഞുവെന്നത് കോൺഗ്രസിനും ആശ്വാസമായി. 'കോമാ' സഖ്യമുയർത്തി ബി.ജെ.പി. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇടതുമുന്നണി മൂന്നാംസ്ഥാനത്തേക്ക് മാറിയത് കോൺഗ്രസിന് വോട്ടുമറിച്ചതുകൊണ്ടാണെന്ന ആരോപണമാണ് ബി.ജെ.പി. കോൺഗ്രസ്-മാർക്സിസ്റ്റ് (കോ-മാ) സഖ്യത്തിന് തെളിവായി നിരത്തുന്നത്. വട്ടിയൂർക്കാവിൽ മത്സരിച്ച കുമ്മനം രാജശേഖരനാണ് ഇതുന്നയിച്ചത്. ദേശീയതലത്തിൽ കോൺഗ്രസിനൊപ്പംനിന്ന് അതിജീവനത്തിന് ശ്രമിക്കുന്ന സി.പി.എമ്മിന് ബി.ജെ.പി.യെ തോൽപ്പിക്കാൻ പ്രത്യുപകാരം ചെയ്തേ ഒക്കൂവെന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നത്. ചർച്ചയായി 'രഹസ്യസഖ്യം' ന്യൂനപക്ഷ വോട്ടുകളിലുണ്ടാകുന്ന അടിയൊഴുക്കാണ് 'രഹസ്യസഖ്യ' ആരോപണത്തിന്റെ അടിസ്ഥാനം. ഇടത്-വലതു മുന്നണികൾ ബി.ജെ.പി.യെ ചൂണ്ടി രഹസ്യധാരണ ആരോപിക്കുമ്പോൾ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാകും. ആരുടെ വാദമാണ് വിശ്വാസ്യമെന്നതിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷവോട്ടുകൾ മറിയും. ഈ കണക്കുകൂട്ടലാണ് മറ്റ് പ്രചാരണവിഷയങ്ങൾ മാറിയാലും ആരോപണത്തിന് അടിയും തടയുമായി ഇരുമുന്നണിയിലെയും നേതാക്കൾ രംഗത്തിറങ്ങാൻ കാരണം. Content Highlights:hidden alliance-loksbha election 2019
from mathrubhumi.latestnews.rssfeed https://ift.tt/2USV15E
via
IFTTT
No comments:
Post a Comment