ന്യൂഡൽഹി: എൽഡിഎഫ് പൂർണമായും യുഡിഎഫ് ഭാഗികമായും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പോർക്കളം സജീവമാക്കിയിട്ടും ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചെങ്കിൽ ഏറ്റവും ഒടുവിൽ അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർബന്ധത്തെ തുടർന്ന് മത്സരിക്കാൻ സന്നദ്ധനായിട്ടുണ്ട്. തുഷാറിനായി തൃശൂർ സീറ്റ് വിട്ടുനൽകുന്നതോടെ ബിജെപി സ്ഥാനാർഥികളായി വരാറുള്ള പതിവ് മുഖങ്ങൾ പലരും ഇത്തവണ മത്സരരംഗത്തുണ്ടാകില്ല എന്ന സൂചനകളാണ് വരുന്നത്. പത്തനംതിട്ടയോ തൃശൂരോ ആണെങ്കിൽ മാത്രമേ മത്സരിക്കുന്നുള്ളൂ എന്ന നിലപാടിലാണ് ആദ്യം മുതൽ തന്നെ കെ.സുരേന്ദ്രൻ. ഏറ്റവും ഒടുവിൽ ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് കെ.സുരേന്ദ്രനോട് നേതൃത്വം നിർദേശിച്ചതായാണ് റിപ്പോർട്ട്. സുരേന്ദ്രൻ ഇതിന് വഴങ്ങിയാൽമുൻ സംസ്ഥാന അധ്യക്ഷൻ പി.കെ കൃഷ്ണദാസ് ഇത്തവണ മത്സരരംത്തുണ്ടാകില്ല. ശബരിമല വിഷയത്തോടെ തിരുവനന്തപുരം കഴിഞ്ഞാൽ ബിജെപി നേതാക്കൾ ഹോട്ട് സീറ്റായി കാണുന്നത് പത്തനംതിട്ടയാണ്. ഗവർണർ പദവി വിട്ട് തിരിച്ചെത്തിയ കുമ്മനം തിരുവനന്തപുരം ഉറപ്പിച്ചപ്പോൾ നേതാക്കളെല്ലാം പത്തനംതിട്ടയ്ക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇതിനിടെ തിരുവനന്തപുരത്ത് നോട്ടമിട്ട സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ഡൽഹി ചർച്ചകളിൽ പത്തനംതിട്ട ഉറപ്പിച്ചു. ഇതിനിടെ അവിടെ മത്സരിക്കാൻ ആഗ്രഹിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തോട് എറണാകുളത്ത് നിൽക്കണമെന്ന് നേതൃത്വം നിർദേശിച്ചു. പക്ഷേ അദ്ദേഹവും പത്തനംതിട്ട ആണെങ്കിൽ മാത്രമേ മത്സരിക്കൂ എന്ന് വ്യക്തമാക്കി. സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പത്തനംതിട്ടയിൽ മാത്രം പരിഗണിച്ചാൽ മതിയെന്നും അവിടെ ഇല്ലെങ്കിൽ മത്സരത്തിനില്ല എന്ന് ജനറൽ സെക്രട്ടറി എം.ടി രമേശും നേതൃത്വത്തെ അറിയിച്ചിരുന്നു. കോഴിക്കോട് സീറ്റിലേക്കാണ് എം.ടി രമേശിനെ ഇപ്പോൾ പരിഗണിക്കുന്നത്. അതിന് അദ്ദേഹം വഴങ്ങുമോ എന്ന് കണ്ടറിയണം. ബിഡിജെഎസ്സിന് അനുവദിച്ച എറണാകുളം ഏറ്റെടുത്ത് പകരം കോഴിക്കോടാണ് കൊടുക്കുന്നതെങ്കിൽ രമേശ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. പാലക്കാട് പരിഗണിക്കണമെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രനും. ആറ്റിങ്ങലിലേക്ക് ചർച്ചവന്നപ്പോൾ ശോഭ സുരേന്ദ്രൻ താൻ അവിടേക്കില്ല എന്ന് അറിയിച്ചതായാണ് റിപ്പോർട്ട്. തൃശൂര് തുഷാറും പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയും മത്സരിച്ചാൽ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്ന പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശും കെ.സുരേന്ദ്രനും ഇത്തവണ സ്ഥാനാർഥികളാകില്ല. വി. മുരളീധരൻ പക്ഷക്കാരനായ സി. കൃഷ്ണകുമാർ പാലക്കാട് ഏറക്കുറേ ഉറപ്പിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ കെ.സുരേന്ദ്രനും എം.ടി രമേശിനും പിന്നാലെ മൂന്നാമത്തെ ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രനും ഇത്തവണ സ്ഥാനാർഥിയാകാനുള്ള സാധ്യതയില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ ടോം വടക്കൻ എവിടെ സ്ഥാനാർഥിയായി വരും എന്നതും ആകാംക്ഷ ഉണർത്തുന്നു. ടോം വടക്കൻ ചാലക്കുടിയിലും കെ.എസ് രാധാകൃഷ്ണൻ ആലപ്പുഴയിലും സ്ഥാനാർഥികളായാൽ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ എവിടെ മത്സരിക്കുമെന്നതും ചോദ്യമായി നിൽക്കുന്നു. നാലാമത്തെ ജനറൽ സെക്രട്ടറിയായ എ.എൻ രാധാകൃഷ്ണൻ എറണാകുളത്ത് തന്നെ മത്സരിച്ചേക്കും.നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നാൽ കണ്ണന്താനം മത്സരിക്കുക എറണാകുളത്താകാനാണ് സാധ്യത.അങ്ങനെയെങ്കിൽ എ.എൻ രാധാകൃഷ്ണനും പട്ടികയ്ക്ക് പുറത്താകും കൊല്ലത്ത് പരിഗണിക്കുന്നത് സി.വി ആനന്ദബോസിന്റെ പേരാണ്. കോഴിക്കോട് പലതവണ മത്സരിച്ച മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പത്മനാഭൻ ഇത്തവണ കണ്ണൂരിലായിരിക്കും ജനവിധി തേടുക. Content Highlights:k surendran, shobha surendran
from mathrubhumi.latestnews.rssfeed https://ift.tt/2uaD2f4
via
IFTTT
No comments:
Post a Comment