ന്യൂഡൽഹി: പാകിസ്താന്റെ പിടിയിലായ ആദ്യ 24 മണിക്കൂറിൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ കടുത്ത പീഡനം അനുഭവിച്ചതായി തെളിഞ്ഞു. വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായി അഭിനന്ദനെ പാക് സൈനികർ മണിക്കൂറുകളോളം നിർത്തിച്ചു; ഉച്ചത്തിൽ പാട്ടുവെച്ച് ഉറങ്ങാനും അനുവദിച്ചില്ല. കുടിക്കാൻ വെള്ളംപോലും നൽകിയില്ല. അടിച്ചതായും സൂചനയുണ്ട്. ഡൽഹിയിലെ സൈനികാശുപത്രിയിൽ നടക്കുന്ന ഡിബ്രീഫിങ്ങിനിടെ അഭിനന്ദൻ ഇക്കാര്യങ്ങൾ വിശദീകരിച്ചതായാണറിയുന്നത്. ശത്രുരാജ്യത്തിന്റെ പിടിയിലാവുന്ന സൈനികർ ഇന്ത്യയുടെ സൈനികവിന്യാസത്തെക്കുറിച്ചും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസിയെക്കുറിച്ചും ആദ്യ 24 മണിക്കൂറെങ്കിലും മിണ്ടരുതെന്നാണ് നിർദേശം. ആ സമയത്തിനുള്ളിൽ റേഡിയോ ഫ്രീക്വൻസിയിലും സൈനികവിന്യാസത്തിലും മാറ്റംവരുത്താനാണിത്. വലിയ തോതിലുള്ള പീഡനത്തിനിരയായിട്ടും അഭിനന്ദൻ നിർദേശം അക്ഷരംപ്രതി പാലിച്ചു. തടവിലുണ്ടായ 60 മണിക്കൂറിൽ കുറച്ചുനേരംമാത്രമേ പാക് വ്യോമസേന അഭിനന്ദനെ ചോദ്യംചെയ്തിരുന്നുള്ളൂ. ബാക്കിസമയം മുഴുവൻ കരസേനയുടെ കസ്റ്റഡിയിലായിരുന്നു. അഭിനന്ദനെ തടവിലാക്കിയതിനുനേരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ഉയർന്നപ്പോഴാണ് ഇവരുടെ നിലപാടിൽ അയവുവന്നത്. നല്ല രീതിയിലാണ് തടവുകാരനോട് ഇടപെടുന്നതെന്നറിയിക്കാൻ പിന്നീട് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. നാലുസംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ ഡിബ്രീഫിങ് നടത്തുന്നത്. മിഗ് 21 വിമാനം തകർന്ന് പാരച്യൂട്ടിൽ ചാടുന്നതിനിടയിൽ പാക് പ്രദേശത്തേക്ക് പാകിസ്താന്റെ എഫ്-16 വിമാനം വീഴുന്നതായി കണ്ടെന്ന് അഭിനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. മിഗിലുണ്ടായിരുന്ന അഭിനന്ദൻ പാക് വിമാനത്തിനുനേരെ ആർ 73 മിസൈൽ പ്രയോഗിക്കുന്നതിനിടയിൽ ഇരുവിമാനവും കൂട്ടിമുട്ടുകയായിരുന്നു. എന്നാൽ, തങ്ങളുടെ എഫ്-16 തകർന്നിട്ടില്ലെന്നാണ് പാകിസ്താൻ വാദിക്കുന്നത്. അമേരിക്കയിൽനിന്ന് വാങ്ങിയിട്ടുള്ള എഫ്-16 അതിർത്തികടന്നുള്ള ആക്രമണത്തിന് ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുള്ളതാണ് പ്രധാന കാരണം. ഫെബ്രുവരി 27-ന് അതിർത്തികടന്നെത്തിയ പാക് പോർവിമാനങ്ങൾ ഇന്ത്യൻ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് അഭിനന്ദൻ പ്രത്യാക്രമണം നടത്തിയത്. ഇതിനിടയിലാണ് വിമാനം തകർന്ന് പാക് അതിർത്തിയിൽ വീണത്. മാർച്ച് ഒന്നിന് രാത്രി അദ്ദേഹത്തെ പാകിസ്താൻ വിട്ടയച്ചു. Content Highlights:Abhinandan Varthaman, IAF, Pakistan
from mathrubhumi.latestnews.rssfeed https://ift.tt/2C3Vtqf
via
IFTTT
No comments:
Post a Comment