കുറുപ്പംപടി: കുട്ടികളില്ലാത്ത തനിക്ക് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതോർക്കുമ്പോൾ, ദൈവാധീനമെന്നോ, യാദൃച്ഛികമെന്നോ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല ഷിജുവിന്. അശമന്നൂരിൽ കുത്തിയൊഴുകുന്ന കനാൽവെള്ളത്തിൽനിന്നാണ് പത്തു വയസ്സുകാരി ആദിത്യക്കും വല്യമ്മ ബിന്ദുവിനും ഷിജു രക്ഷകനായത്. പെരുമ്പാവൂർ കെ.എസ്.ഇ.ബി. ഓഫീസ് ജീവനക്കാരനാണ് പുന്നയം പോളക്കുളം വീട്ടിൽ ഷിജു പി. ഗോപി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അശമന്നൂർ ഗവ. യു.പി. സ്കൂളിനു സമീപമുള്ള കനാലിലെ കുളിക്കടവിലാണ് സംഭവം. അശമന്നൂരിൽ താമസിക്കുന്ന വേലായുധൻ-സുനിത ദമ്പതിമാരുടെ മകളാണ് ആദിത്യ. മാതൃസഹോദരി ബിന്ദുവിനൊപ്പം കനാലിൽ കുളിക്കാൻ പോയതാണ് കുട്ടി. കുളിക്കടവിലെ പടവിലിരുന്ന് കളിക്കുന്നതിനിടെ കുട്ടി കാൽവഴുതി കനാലിൽ വീണു. കുട്ടിയെ രക്ഷിക്കാനായി ബിന്ദുവും വെള്ളത്തിലേക്ക് ചാടിയെങ്കിലും നീന്തലറിയാത്തതിനാൽ ഇരുവരും ഒഴുക്കിൽപ്പെട്ടു. ഇവരോടൊപ്പം കുളിക്കടവിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ കരച്ചിൽ കേട്ടാണ് അതുവഴി വന്ന ഷിജു സംഭവം ശ്രദ്ധിച്ചത്. പുന്നയത്തെ വീട്ടിൽനിന്ന് പനിച്ചയത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ഷിജു. കനാലിനു കുറുകെയുള്ള നീർപ്പാലത്തിൽനിന്ന് ഇവരുടെ സമീപത്തേക്കു ചാടിയ ഷിജുവിന് ആദിത്യയുടെ തലമുടിയിൽ പിടിക്കാൻ കഴിഞ്ഞു. ശക്തമായ ഒഴുക്കിൽ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി നീങ്ങിയ ഇരുവരെയും ഷിജു കനാലിലെ ഒഴുക്കിനനുസരിച്ച് വലിച്ച് കരയ്ക്കടുപ്പിച്ചു. ഈ സമയം റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന രണ്ടുപേർകൂടി രക്ഷാപ്രവർത്തനത്തിനെത്തി. ഇവരുടെ സഹായത്തോടെ ഇരുവരെയും കരയിലെത്തിക്കുകയായിരുന്നുവെന്ന് ഷിജു പറഞ്ഞു. വേലായുധൻ-സുനിത ദമ്പതിമാർ എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുട്ടിയാണ് ആദിത്യ. ആലുവ സ്വദേശികളായ ഇവർ ഒരു വർഷം മുൻപാണ് അശമന്നൂരിൽ സ്ഥലം വാങ്ങി താമസം തുടങ്ങിയത്. അശമന്നൂർ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യ. ജോലിയുടെ ഭാഗമായി പഠിച്ച രക്ഷാപ്രവർത്തന പാഠങ്ങൾ സഹായിച്ചതായി ഷിജു പറഞ്ഞു. പുന്നയത്ത് ടെയ്ലറിങ് ഷോപ്പ് നടത്തുകയാണ് ഷിജുവിന്റെ ഭാര്യ ഗീത. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തോളമായെങ്കിലും ഇവർക്ക് കുട്ടികളില്ല. കുട്ടിയുണ്ടാവുന്നതിനുളള ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നതിനു വേണ്ടിയാണ് ഷിജു ചൊവ്വാഴ്ച അവധിയെടുത്തത്. കേരള വിശ്വകർമ സഭ കുന്നത്തുനാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. ഗോപിയുടെയും വത്സലയുടെയും മകനാണ് ഷിജു. ബുധനാഴ്ച ഓഫീസിലെത്തിയ ഷിജുവിന് സഹപ്രവർത്തകരുടെ വക അനുമോദനവും പുരസ്കാരവും ലഭിച്ചു. content highlights:shiju,kuruppumpadi, Girl savedfromcanal,good news
from mathrubhumi.latestnews.rssfeed https://ift.tt/2HwkFsX
via
IFTTT
No comments:
Post a Comment