ന്യുഡല്‍ഹി: അയോധ്യ തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ചില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് മാറ്റി. എന്നാല്‍ മധ്യസ്ഥതയെ ഹിന്ദു സംഘടനകള്‍ ശക്തമായി എതിര്‍ത്തപ്പോള്‍ മുസ്ലീം സംഘടനകള്‍ അനുകൂലിച്ചു.
പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്നയാളുടെ അല്ലെങ്കില്‍ മധ്യസ്ഥരുടെ പാനലിനെ നിര്‍ദേശിക്കാന്‍ ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് വിധി പറയേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.
അതേസമയം, തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരും രാം ലല്ല വിരാജ്മാനും മധ്യസ്ഥ ശ്രമത്തെ നിരുത്സാഹപ്പെടുത്തി. ഏറെ വൈകാരികമായ വിഷയമാണെന്നും മധ്യസ്ഥതാ ചര്‍ച്ചകള്‍ ഫലം കാണില്ലെന്നും യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കോടതി വിധി പറയുകയാണ് വേണ്ടെതെന്നാണ് യു.പിയുടെ നിലപാട്. തര്‍ക്കഭൂമിയില്‍ നിന്നും മാറ്റി മുസ്ലീം പള്ളി മറ്റൊരിടത്ത് നിര്‍മ്മിക്കുന്നതിന് ഫണ്ട് നല്‍കാമെന്ന് രാം ലല്ല വിരാജ്മാന്‍ അറിയിച്ചൂ.
എന്നാല്‍ കോടതി നിരീക്ഷണത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകളിലൂടെ 'സുഖപ്പെടുത്താമെന്ന' പ്രതീക്ഷയാണ് സുപ്രീം കോടതി മുന്നോട്ടുവച്ചത്. അതേസമയം, മധ്യസ്ഥ ചര്‍ച്ചയെ മുസ്ലീം സംഘടനകള്‍ അനുകൂലിച്ചു. മധ്യസ്ഥതയ്ക്കുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നും ഏതു ഒത്തുതീര്‍പ്പിനും തയ്യാറാണെന്നും മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ അറിയിച്ചു.
മധ്യസ്ഥത സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്താതെ എങ്ങനെ തീരുമാനിക്കാന്‍ കഴിയുമെന്ന് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു. ഒത്തുതീര്‍പ്പിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. മധ്യസ്ഥത ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമോ എന്ന് ജസ്റ്റീസ് എസ്.എ ബോദ്‌ബെയും ആരാഞ്ഞു.
from mangalam.com https://ift.tt/2SLrEQD
via IFTTT
No comments:
Post a Comment