ഇന്ത്യ 300 കിലോമീറ്റർ ഉയരത്തിൽ നടത്തിയ ഉപഗ്രഹവേധപരീക്ഷണം നല്ലലക്ഷണമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാർമമെന്റ് റിസർച്ചിലെ സ്പേസ് സെക്യൂരിറ്റി ഫെലോ ഡാനിയൽ പൊറാസ് . ടെലികമ്യൂണിക്കേഷൻ, ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ എന്നിവ ധാരാളമുള്ള മേഖലയാണിത്. അന്താരാഷ്ട്ര ബഹിരാകാശനിലയവും ഈ പരിധിയിലാണ്. ഉപഗ്രഹം തകർക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യം 400 കിലോമീറ്റർ ഉയരത്തിലേക്കുവരെ പോകാമെന്നും അദ്ദേഹം പറയുന്നു. അഗ്നി മൂന്ന് മിസൈൽ പരീക്ഷിക്കുന്ന 2012 മുതൽ ഉപഗ്രഹവേധ മിസൈലിങ് സാങ്കേതികവിദ്യയുണ്ടെന്ന് ഇന്ത്യ അവകാശപ്പെടുന്നതാണ്. അന്ന് ഡി.ആർ.ഡി.ഒ. ഡയറക്ടർ ജനറലായിരുന്ന ഡോ. വി.കെ. സാരസ്വത് ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. പരീക്ഷണത്തിലൂടെ തെളിയിച്ചാലല്ലാതെ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ലോകരാജ്യങ്ങളും ബഹിരാകാശ വിദഗ്ധരും. സാരസ്വതിന്റെ വാദത്തെ കടലാസ് പുലിയാണെന്നായിരുന്നു പലരും വിശേഷിപ്പിച്ചത്. അന്നുമുതൽ എസാറ്റ് വികസിപ്പിക്കുന്നതിന് ശാസ്ത്രജ്ഞർ തയ്യാറായിരുന്നെങ്കിലും സർക്കാർ അംഗീകാരം നൽകിയിരുന്നില്ല. ഇപ്പോൾ ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലുള്ള (എൽ.ഇ.ഒ.) ഉപഗ്രഹമാണ് തകർത്തത്. ഉപഗ്രഹം തകർക്കുമ്പോഴുണ്ടാക്കുന്ന ബഹിരാകാശ മാലിന്യത്തിന്റെ പേരിലാണ് മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ഉപഗ്രഹ പരീക്ഷണത്തിന് അനുമതി നൽകാതിരുന്നത്. ഇത്തരം മാലിന്യങ്ങൾ മറ്റ് രാജ്യങ്ങളുടെയും സ്വന്തം ഉപഗ്രഹങ്ങളുടേയും തകർച്ചയ്ക്ക് കാരണമായേക്കാം എന്ന ആശങ്കയായിരുന്നു കാരണം. 2007 ൽ ചൈന നടത്തിയ എസാറ്റ് മിസൈൽ പരീക്ഷണത്തിന്റെ ഭാഗമായി തകർന്ന ഫെങ് യുൻ-1സി ഉപഗ്രഹം 3000-ഓളം കഷ്ണങ്ങളായി തെറിച്ചുവെന്നും ഈ ഉപഗ്രഹ ഭാഗങ്ങളാണ് 2013 ൽ ഒരു റഷ്യൻ ഉപഗ്രഹത്തിന്റെ തകർച്ചയ്ക്കിടയാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ നടത്തിയ പരീക്ഷണം ഏത് രീതിയിലുള്ള പ്രത്യാഘാതമാണ് ബഹിരാകാശത്തുണ്ടാക്കുകയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. Content Highlights:anti satellite weapon test is not a good sign says experts
from mathrubhumi.latestnews.rssfeed https://ift.tt/2CFWF3a
via
IFTTT
No comments:
Post a Comment