കോൺഗ്രസിന് ഇന്ധനം, ഇടതിന് ആശങ്ക. അതാണ് രാഹുലിന്റെ വരവോടെ കേരളത്തിലെ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. രാഹുൽ വയനാടൻ ചുരം കയറുന്നതിലൂടെ രണ്ടുണ്ട് കോൺഗ്രസിന് നേട്ടം. അമേഠി പോലെ റിസ്കില്ലാതെ വയനാട്ടിൽ ജയിക്കാം. രണ്ടാമതായി ടോം വടക്കന് പിന്നാലെ പല പ്രമുഖരുടേയും കൊഴിഞ്ഞുപോക്ക് ഒഴിവാകും എന്ന ആശ്വാസം. മറുവശത്ത് സിപിഎമ്മിനും ഇടതുപക്ഷത്തിനും അതുണ്ടാക്കിയേക്കാവുന്ന പ്രതിസന്ധിയും അവർ കണക്കുകൂട്ടുന്നു. ശബരിമല വിധിക്ക് ശേഷമുള്ള സംഭവവികാസങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് ബിജെപി അരയും തലയും മുറുക്കിയപ്പോൾ കോൺഗ്രസ് അപ്രസക്തമാകുമോ എന്ന ആശങ്ക പലനേതാക്കൾക്കുമുണ്ടായി. ചിലരെങ്കിലും ബിജെപിയിലേക്ക് എന്ന ശ്രുതിയും പരന്നു. അപകടം മണത്ത കോൺഗ്രസ് ഗത്യന്തരമില്ലാതെ ശബരിമല വിധിക്കെതിരെ രംഗത്തിറങ്ങി. അതിനിടയിൽ പ്രാദേശിക നേതാക്കൾ ചിലർ ബിജെപിയിലെത്തി. ശബരിമല വിധിക്ക് ശേഷം ഒരുവശത്ത് ഇടതുപക്ഷവും മറുവശത്ത് ബിജെപിയും എന്ന നിലയിൽ രാഷ്ട്രീയ ചിത്രം പ്രതിഷ്ഠിക്കപ്പെട്ടു. അതിൽ കാഴ്ചക്കാരായി നിന്നാൽ അപ്രസക്തമാകുമോ എന്ന തോന്നലിൽ നിന്നാണ് കോൺഗ്രസും യുഡിഎഫും വിധിക്കെതിരെ രംഗത്തുവന്നത്. പ്രതിപക്ഷമായി ബിജെപി ചിത്രീകരിക്കപ്പെടുകയും ശബരിമല സമരത്തോടെ ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറിയെന്ന് ഇടത് നേതാക്കൾ വിശേഷിപ്പിച്ചത് വെറും ഒരു കുറ്റപ്പെടുത്തൽ മാത്രമായിരുന്നില്ല. അതിലൂടെ സിപിഎം ന്യൂനപക്ഷങ്ങൾക്ക് നൽകിയ സന്ദേശവും സംഘപരിവാറിനെ ശക്തമായി നേരിടുന്നത് തങ്ങളാണ് എന്ന് കൂടിയായിരുന്നു. അത് വളരെ ശക്തമായി അവതരിപ്പിക്കുന്നതിലൂടെ കോൺഗ്രസിനും യുഡിഎഫിനും ഒപ്പം നിൽക്കുന്ന ന്യൂനപക്ഷ വോട്ടുകൾ തങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യവും അതിലുണ്ടായിരുന്നു. അതുവഴി ഒരുപക്ഷേ ഒരു തുടർഭരണവും സിപിഎം കണക്കുകൂട്ടിയിട്ടുണ്ടാവാം. അതിന് മേൽ കോൺഗ്രസ് വെക്കുന്ന ചെക്ക് കൂടിയാണ് രാഹുലിന്റെ സ്ഥാനാർഥിത്വം. രാഹുലിന്റെ വരവോടെ ന്യൂനപക്ഷ വോട്ടുകൾ മാത്രമല്ല ഇടക്കാലത്ത് കൈവിട്ട ഭൂരിപക്ഷ വോട്ടുകളും ഇത്തവണ കിട്ടുമെന്ന് കോൺഗ്രസ് കണക്കകൂട്ടുന്നു. ഇടതിനെതിരെ മാത്രമല്ല ബിജെപിയിലേക്ക് പോലും ചായാൻ ഇടയുള്ള വോട്ടുകളും പിടിച്ചുനിർത്താൻ ഈ വരവ് സഹായിച്ചേക്കാം.ബിജെപിയിലേക്കും ഇടതുപക്ഷത്തേക്കും കോൺഗ്രസ് വോട്ടുകളിൽ നിന്നുള്ള ഒഴുക്ക് തടയുന്ന തടയണയായി രാഹുലിന്റെ സ്ഥാനാർതിത്വത്തെ അവർ കാണുകയാണ്. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് വലിയ പ്രതീക്ഷയില്ല. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലൂടെ രണ്ട് സീറ്റ് പ്രതീക്ഷിക്കുന്നു. പിന്നെ എംപിമാരെ കിട്ടണമെങ്കിൽ അത് കേരളത്തിൽ നിന്ന് മാത്രമേയുണ്ടാകൂ. സിപിഐക്ക് കഴിഞ്ഞസഭയിൽ ഒരേ ഒരു എംപിയുണ്ടായിരുന്നത് തൃശൂരിൽ നിന്ന് ജയിച്ച സിഎൻ ജയദേവൻ. ഇത് തിരിച്ചറിഞ്ഞാണ് എങ്ങനെയെങ്കിലും ജയിച്ചേ മതിയാകൂ എന്നതിനാൽ കൈവിട്ട കോട്ടകൾ പിടിച്ചെടുക്കാൻ എംഎൽഎമാരെ തന്നെ സിപിഎമ്മും സിപിഐയും കളത്തിലിറക്കിയത്. ഈ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുലിന്റെ വരവ് എല്ലാ അർഥത്തിലും ഇടതുപക്ഷത്തിന് സൃഷ്ടിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും. രാഹുലിന്റെ സ്ഥാനാർഥിത്വത്തെ ടി.സിദ്ദിഖ് വിശേഷിപ്പിച്ചത് കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക് എന്നാണ്. വിശേഷണം എങ്ങനെ വേണമെന്നതിൽ തർക്കമുണ്ടാകാമെങ്കിലും അതുണ്ടാക്കുന്ന ചലനം ചെറുതല്ല. ഇതെല്ലാം മനസ്സിലാക്കിയ കേരള നേതാക്കൾ തന്നെയാകാനും സാധ്യതയുണ്ട് രാഹുൽ മത്സരിക്കണമെന്ന നിർദേശം വച്ചതിന് പിന്നിൽ. ബിജെപി കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ മറുവശത്ത് ശക്തമായി ഇടതുപക്ഷം ഇതിനിടയിൽ രാഹുലിന്റെ വരവോടെ രാഷ്ട്രീയ ചിത്രം തിരുത്തിയെഴുതാം അതുവഴി ഭാവി രാഷ്ട്രീയത്തിൽ യുഡിഎഫ് ഒരുവശത്ത് എന്നും കോൺഗ്രസ് ഉറപ്പിക്കുന്നു. ലോക്സഭാ ഫലമായിരിക്കും ഇനി രാഷ്ട്രീയ കേരളത്തിന്റെ ദിശാസൂചിക. രാഹുലിന്റെ വരവോടെ പകുതി വിജയം കോൺഗ്രസ് നേടിക്കഴിഞ്ഞു. അതിന്റെ മൈലേജ് എത്ര സീറ്റിലേക്കെത്തിക്കാം എന്നതിലാണ് നേതാക്കളുടെ ഉന്നം. തരംഗമാണ് അവരുടെ പ്രതീക്ഷ. ആത്യന്തികമായി സീറ്റും വോട്ട് ശതമാനവുമാണ് കാര്യങ്ങൾ നിർണയിക്കുക ആഹ്ലാദകരമായ വാർത്ത അറിയിക്കുന്നുവെന്ന് ഡൽഹിയിൽ ആന്റണി പറയുമ്പോഴേ കേരള നേതാക്കളുടെ മുഖം തെളിഞ്ഞു. 2014- ൽ 44 സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങിയപ്പോൾ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരെ നൽകിയത് കർണാടകവും കേരളവുമായിരുന്നു. കർണാടകത്തിൽ നിന്ന് ഒമ്പത് പേരും കേരളത്തിൽ നിന്ന് എട്ട് പേരും പ്രതികൂല സാഹചര്യത്തിലും ജയിച്ചെത്തി. രാഹുലിന്റെ രണ്ടാമത്തെ മണ്ഡലമായി കർണാടകവും കേരളവും പരിഗണനയിലേക്ക് വരുന്നതിന് മറ്റൊരു കാരണവും തിരയേണ്ടതില്ല. സോണിയ മത്സരിച്ച ബെല്ലാരി പോലെ ഇന്ന് കോൺഗ്രസിന് അവിടെ ഉറച്ചൊരു കോട്ടയൊന്നുമില്ല. പരിഗണിച്ച ബിദാറിൽ പോലും കഴിഞ്ഞതവണ ബിജെപി ജയിച്ചത് 92,000 വോട്ടിനാണ്. ആന്ധ്രയിലും തെലങ്കാനയിലും കോൺഗ്രസ് ഏറക്കുറേ അസ്മതിച്ചു. അപ്പോൾ പിന്നെ കേരളമാകും നാച്ചുറൽ ചോയ്സ്. മാർച്ച് 23 ശനിയാഴ്ച നട്ടുച്ചയ്ക്ക് ഉമ്മൻ ചാണ്ടി പുറത്തുവിട്ട സസ്പെൻസ് യാഥാർഥ്യമാകാൻ എട്ട് ദിവസത്തെ കാത്തിരിപ്പ് വേണ്ടി വന്നു എന്ന് മാത്രം. അന്ന് ഞാൻ പത്രക്കാരെ വിവരം അറിയിച്ചോട്ടെ എന്ന് ഉമ്മൻ ചാണ്ടി ഫോണിൽ പറഞ്ഞത് ഇത് ആന്റണിയോട് തന്നെയെന്നാണ് വിവരം. ഇന്ന് ആ അഭ്യൂഹത്തിന് വിരാമമിട്ടതും ആന്റണി തന്നെ. Content highlights: Rahul gandhi from wayandu, congress
from mathrubhumi.latestnews.rssfeed https://ift.tt/2V8PAQ6
via
IFTTT
No comments:
Post a Comment