ശ്രീനഗര്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാക്കിസ്ഥാന്‍ ആര്‍മി ആശുപത്രിയില്‍ നിന്ന് ജെയ്‌ഷെ ക്യാമ്പിലേക്ക് മാറ്റി. റാവല്‍പിണ്ടിയിലെ ആര്‍മി ആശുപത്രിയില്‍ നിന്ന് ബവല്‍പൂരിലെ ജെയ്‌ഷെ ക്യാമ്പിലേക്കാണ് ഇയാളെ മാറ്റിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇയാളെ ജെയ്‌ഷെ ക്യാമ്പിലേക്ക് മാറ്റിയത്. ഇന്ത്യ ബാലാകോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ജെയ്‌ഷെ ഇത് നിഷേധിച്ചിരുന്നു.
വൃക്കരോഗം ബാധിച്ച മസൂദ് അസര്‍ ഏതാനും മാസങ്ങളായി റാവല്‍പിണ്ടിയിലെ ആര്‍മി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അസര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ത്ത നിഷേധിച്ച് ജെയ്‌ഷെ പ്രസ്താവന പുറത്തിറക്കിയിരുന്നു. അസര്‍ ജീവനോടെയിരിക്കുന്നു എന്നായിരുന്നു ജെയ്‌ഷെയുടെ പ്രസ്താവന. ഇന്ത്യ ബാലാകോട്ടില്‍ ആക്രമണം നടത്തിയെന്ന് ജെയ്‌ഷെ പ്രസ്താവനയില്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും പരുക്കില്ലെന്ന് അവര്‍ അവകാശപ്പെട്ടു.
ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെയ്‌ഷെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമ്മര്‍ദ്ദത്തിന് ഇമ്രാന്‍ സര്‍ക്കാര്‍ വഴങ്ങുകയാണെന്ന് ജെയ്‌ഷെ കുറ്റപ്പെടുത്തി. ഇമ്രാന്‍ സര്‍ക്കാര്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ നയങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയെന്നും ജെയ്‌ഷെ ആരോപിച്ചു. 9 11 മുംബൈ ഭീകരാക്രമണത്തിന് ശേഷം മുഷ്‌റഫ് പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഭീകര സംഘടനകള്‍ക്കെതിരെ നടപടി എടുത്തിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു നടപടി.
മുംബൈ ഭീകരാക്രമണത്തിന് ശേഷം മുഷ്‌റഫ് ഗവണ്‍മെന്റ് നീങ്ങിയ പാതയിലേക്ക് ഇമ്രാന്‍ സര്‍ക്കാര്‍ മാറുന്നുവെന്നാണ് ജെയ്‌ഷെയുടെ ആക്ഷേപം. ആദ്യം ഇമ്രാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിച്ചു. ഇപ്പോള്‍ അവര്‍ നമ്മുടെ സെമിനാരികള്‍ ലക്ഷ്യമിടുന്നു. ഇന്ത്യയെന്ന ശത്രുവിനോട് മൃദുസമീപനം സ്വീകരിക്കുന്ന ഇമ്രാന്‍ സര്‍ക്കാര്‍ സ്വന്തം ആളുകളോട് ശത്രുതാ മനോഭാവം പുലര്‍ത്തുകയാണെന്നും ജെയ്‌ഷെ പ്രസ്താവനയില്‍ ആരോപിച്ചു.
from mangalam.com https://ift.tt/2EIbSSM
via IFTTT
No comments:
Post a Comment