ന്യൂഡൽഹി: റഫാൽ ഇടപാടിലെ രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്നു മോഷ്ടിച്ചതാണെന്നും ഇതിനെ അടിസ്ഥാനമാക്കിയുള്ള പുനഃപരിശോധനാ ഹർജികൾ തള്ളണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. മോഷ്ടിച്ച രേഖകളും തെളിവുനിയമപ്രകാരം കോടതിക്കു പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബെഞ്ച് പറഞ്ഞതോടെ, റഫാൽ നിയമയുദ്ധത്തിൽ കേന്ദ്രസർക്കാർ വീണ്ടും പ്രതിരോധത്തിലായി. മോഷ്ടിച്ച രേഖകളുടെ ഉറവിടം വ്യക്തമാക്കാതെ അവ സ്വീകരിക്കരുതെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന യുദ്ധവിമാനക്കരാറാണെന്നും അറ്റോർണി ചൂണ്ടിക്കാട്ടി. എന്നാൽ, അഴിമതിയാരോപണം വരുമ്പോൾ രാജ്യസുരക്ഷയുടെ പേരിൽ സർക്കാരിനു സംരക്ഷണം തേടാനാകുമോയെന്ന് കോടതി ചോദിച്ചു. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദത്തിനൊടുവിൽ കേസ് 14-ലേക്കു മാറ്റി. റഫാൽ യുദ്ധവിമാന ഇടപാടിൽ വിലപേശൽ ചർച്ചയ്ക്കുപോയ ഏഴംഗ ഇന്ത്യൻ സംഘത്തിലെ മൂന്നുപേർ എഴുതിയ എട്ടുപേജുള്ള കുറിപ്പ് സംബന്ധിച്ചാണ് ബുധനാഴ്ച സുപ്രീംകോടതിയിൽ ചൂടേറിയ വാദം നടന്നത്. രേഖകൾ മോഷ്ടിച്ചത് ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റകരമാണെന്ന് അറ്റോർണി ജനറൽ വാദിച്ചു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്. രഹസ്യരേഖ പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരേ നപടിയെടുക്കും. ഈ രേഖകൾ കോടതിയിൽ സമർപ്പിച്ചത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിരഹസ്യം എന്നെഴുതിയ രേഖയാണ് ഹിന്ദു പത്രം പ്രസിദ്ധീകരിച്ചതെന്നും അവയാണ് കോടതിയിൽ സമർപ്പിച്ചതെന്നും വേണുഗോപാൽ പറഞ്ഞു. ചില വിഷയങ്ങൾ ജുഡീഷ്യൽ പരിശോധനയുടെ പരിധിക്കു പുറത്താണ്. വിവിധ രാജ്യങ്ങളിൽ അംബാസഡർമാരെ നിയമിക്കൽ, യുദ്ധം പ്രഖ്യാപിക്കൽ തുടങ്ങിയവയെല്ലാം സർക്കാരിന്റെ രാഷ്ട്രീയതീരുമാനങ്ങളാണ്. മറ്റൊരു രാജ്യത്തും പ്രതിരോധ ഇടപാടുകൾ കോടതിയുടെ പരിശോധനയ്ക്കു വിധേയമാകാറില്ലെന്നും വേണുഗോപാൽ വാദിച്ചു. കേന്ദ്രത്തിന്റെ വാദങ്ങളെ ഹർജിക്കാരനായ പ്രശാന്ത് ഭൂഷൺ ശക്തമായെതിർത്തു. താൻ ഹാജരാക്കിയ രേഖകളുടെയെല്ലാം ഉറവിടം വ്യക്തമാക്കിയിട്ടുണ്ട്. ഉറവിടം വ്യക്തമാക്കാത്ത രേഖകൾ കോടതി പരിശോധിക്കരുതെന്നു പറയുന്നത് ശരിയല്ല. 2 ജി, കൽക്കരി കേസുകളിൽ സുപ്രീംകോടതി ആശ്രയിച്ചത് ഇത്തരം രേഖകളാണ്. 'ദ ഹിന്ദു', 'കാരവൻ', 'ദി ഇന്ത്യൻ എക്സ്പ്രസ്' എന്നിവയിൽവന്ന റിപ്പോർട്ടുകളാണ് നൽകിയത്. ഒരു രേഖ മാത്രമാണ് പ്രതിരോധ മന്ത്രാലയത്തിന്റേത് -ഭൂഷൺ പറഞ്ഞു. ഭൂഷണുപുറമേ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി, എ.എ.പി. രാജ്യസഭാംഗം സഞ്ജയ് സിങ് എന്നിവരാണ് റഫാൽ ഇടപാട് ശരിവെച്ച വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകിയത്. പരസ്യമായിക്കഴിഞ്ഞ രേഖകൾ കോടതി പരിശോധിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതിയിൽ ഹാജരായ അരുൺ ഷോരിയും പറഞ്ഞു. *************************** മോഷ്ടിച്ച രേഖകൾകൊണ്ട് ഒരു പ്രതിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെങ്കിൽ അവ കോടതി പരിശോധിക്കേണ്ടതല്ലേ -ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെങ്കിൽ ബൊഫോഴ്സ് കേസിലെ രേഖകൾ എങ്ങനെ പരിശോധിക്കും? -ജസ്റ്റിസ് കെ.എം. ജോസഫ് കോടതിക്കു മുന്നിലെത്തിയ രേഖകൾ പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പം -ജസ്റ്റിസ് എസ്.കെ. കൗൾ രേഖകൾ വിശ്വാസയോഗ്യം നിങ്ങളതിനെ മോഷ്ടിച്ച രേഖകളെന്നു വിളിച്ചേക്കാം. ഞങ്ങളത് കാര്യമാക്കുന്നില്ല. വിശ്വാസയോഗ്യമായ ഉറവിടത്തിൽനിന്നാണ് ഞങ്ങൾക്കതു ലഭിച്ചത്. ഉറവിടം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട്. ഇതിനെക്കുറിച്ച് ആർക്കും ഒരു വിവരവും ലഭിക്കാൻ പോവുന്നില്ല. രേഖകൾ സ്വയം സംസാരിക്കുകയും വാർത്തകൾ സ്വയം പറയുകയും ചെയ്യുന്നു. -എൻ. റാം, ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പ് ചെയർമാൻ മോദിയെ വിചാരണ ചെയ്യണം റഫാൽ കേസിൽ പ്രധാനമന്ത്രിയെ വിചാരണചെയ്യാൻ ആവശ്യമായ തെളിവുകൾ ഇപ്പോഴുണ്ട്. അഴിമതിക്കേസിലെ വിചാരണ അദ്ദേഹത്തിൽ തുടങ്ങി അദ്ദേഹത്തിൽ തന്നെ അവസാനിക്കും. എന്നാൽ, റഫാൽ കേസിൽ പ്രധാനമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന നിർണായക ഫയൽ മോഷണം പോയതായാണ് ഇപ്പോൾ അറിയുന്നത്. തെളിവുകൾ നശിപ്പിച്ച് വിഷയം മൂടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത് -രാഹുൽഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ Content Highlights:Rafael deal, Supreme court
from mathrubhumi.latestnews.rssfeed https://ift.tt/2TppP0X
via
IFTTT
No comments:
Post a Comment