തിരുവനന്തപുരം: ആത്മഹത്യകൾ വർധിച്ച സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സർക്കാർ. കാർഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.കർഷകർ എടുത്ത വായ്പകളിൻമേലുള്ള ജപ്തി നടപടികൾക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വർഷം ഡിസംബർ 31 വരെ നീട്ടി. കർഷകർ എടുത്തിട്ടുള്ള കാർഷിക-കാർഷികേതര വായ്പകൾക്കും ഇത് ബാധകമായിരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ കർഷക ആത്മഹത്യയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2014 മാർച്ച് 31 വരെയുള്ള വായ്പകൾക്ക് സംസ്ഥാനത്തൊട്ടാകെയുള്ള കർഷകർക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും. ഇടുക്കിയിലും വയനാടുമുള്ള കർഷകർക്ക് 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്ക് ഈ ആനുകൂല്യം ദീർഘിപ്പിക്കും. ദീർഘകാല വിളകൾക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു വർഷത്തേക്ക് നൽകും. വായ്പ എടുക്കുന്ന തിയതി മുതലുള്ള ഒരു വർഷത്തേക്കായിരിക്കും നൽകുക. കാർഷിക കടശ്വാസ കമ്മീഷന്റെ പരിധിയിൽ വാണിജ്യ ബാങ്കുകളെ കൂടി ഉൾപ്പെടുത്തുന്നത് പരിശോധിക്കാൻ കൃഷി ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തി. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിന് 85 കോടി രൂപ ഉടനെ അനുവദിക്കും. ഇതിൽ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും നൽകുക. വിള നഷ്ടത്തിന് 2015-ലെ സർക്കാർ ഉത്തരവ് പ്രകാരം നൽകി വരുന്ന നഷ്ടപരിഹാരം ചില വിളകൾക്ക് ഇരട്ടിയാക്കി. കമുക് (കായ്ഫലമുള്ളതും, ഇല്ലാത്തതും) കൊക്കോ (കായ്ഫലമുള്ളത്), കാപ്പി, കുരുമുളക് (കായ്ഫലമുള്ളത്), ജാതി (കായ്ഫലമുള്ളതും ഇല്ലാത്തതും) ഗ്രാമ്പൂ (കായ്ഫലമുള്ളതും ഇല്ലാത്തതും) എന്നീ വിളകൾക്ക് നിലവിലുള്ളതിനേക്കാൾ ഇരട്ടി നഷ്ടപരിഹാരം കിട്ടും. ഏലത്തിന് ഹെക്ടറിന് നിലിവിൽ നൽകുന്ന 18000 രൂപ 25000 ആക്കി വർധിപ്പിക്കും. Content Highlights:kerala government to take relief measures for farmers
from mathrubhumi.latestnews.rssfeed https://ift.tt/2UjK0tK
via
IFTTT
No comments:
Post a Comment