ന്യുഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് തര്‍ക്കകേസില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം കാണാന്‍ സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി എഫ്.എം കലിഫുള്ള അധ്യക്ഷനായ സമിതിയില്‍ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവര്‍ അംഗങ്ങളായിരിക്കും.
ഫൈസാബാദ് ജില്ലയില്‍ വച്ചായിരിക്കണം മധ്യസ്ഥ നടപടികള്‍ നടക്കേണ്ടത്. എട്ട് ആഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. മധ്യസ്ഥ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കുന്നതായും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ശ്രീ ശ്രീ രവിശങ്കറിനെ സമിതി അംഗമാക്കിയതില്‍ എതിര്‍പ്പുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. മുസ്ലീംകള്‍ക്കെതിരെ 2018 നവംബര്‍ നാലിന് ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയ പരാമര്‍ശമാണ് വിയോജിപ്പിന് കാരണം. 'അയോധ്യ തര്‍ക്കത്തില്‍ മുസ്ലീംകള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഇന്ത്യ വൈകാതെ സിറിയ ആയി മാറും. അത് സംഘര്‍ഷത്തിലേക്ക് നയിക്കും.' സമിതിയിലെ നിഷ്പക്ഷ അംഗമായിരിക്കാന്‍ ശ്രീ ശ്രീ രവിശങ്കറിന് കഴിയില്ലെന്നതിന്റെ തെളിവാണിതെന്ന് ഉവൈസി ആരോപിച്ചു. തന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായമല്ലെന്നും ഉവൈസി വ്യക്തമാക്കി.
മേയ് 15 നുശേഷമായിരിക്കും മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ എത്തുക എന്നതിനാല്‍ പൊതുതെരഞ്ഞെടുപ്പില്‍ അയോധ്യ വിഷയം ആയുധമാക്കാന്‍ കാത്തിരുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അത് വലിയൊരു തിരിച്ചടിയായിരിക്കും.
from mangalam.com https://ift.tt/2Tzn4JQ
via IFTTT
No comments:
Post a Comment