തിരുവനന്തപുരം: ചൂടുകൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ചവരെ അതിജാഗ്രത തുടരാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്. വെള്ളിയാഴ്ച വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്നുഡിഗ്രി വരെ ഉയർന്നേക്കും. സംസ്ഥാനത്ത് പലയിടത്തും താപസൂചിക 50-ന് മുകളിലാണ്. അതിനാലാണ് കൂടുതൽപേർക്ക് സൂര്യതാപമേൽക്കുന്നതെന്നും അധികൃതർ പറഞ്ഞു. വ്യാഴാഴ്ച സംസ്ഥാനത്ത് 71 പേർക്കാണ് സൂര്യതാപമേറ്റത്. എറണാകുളത്താണ് കൂടുതൽ -19 പേർ. കോട്ടയം -12, ആലപ്പുഴ -10, പാലക്കാട് -ഒമ്പത്, മലപ്പുറം -6, കൊല്ലം, തൃശ്ശൂർ -ഏഴുവീതം, ഇടുക്കി -1 വീതം പേർക്കാണ് സൂര്യതാപമേറ്റത്. തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച 36.7 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇത് ശരാശരി ഉയർന്ന താപനിലയിൽനിന്ന് മൂന്നു ഡിഗ്രി കൂടുതലാണ്. പാലക്കാട്ട് 40.4 ഡിഗ്രിയും തൃശ്ശൂർ വെള്ളാനിക്കരയിൽ 39 ഡിഗ്രിയും പുനലൂരിൽ 38.5 ഡിഗ്രിയും ആലപ്പുഴയിൽ 36.2 ഡിഗ്രിയും താപനില രേഖപ്പെടുത്തി. എറണാകുളം കലൂരിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കേരള മഹിളാ സംഘം സംസ്ഥാനപ്രസിഡന്റും സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവുമായ കമലാ സദാനന്ദന് സൂര്യതാപമേറ്റു. തോപ്പുംപടിയിൽ പോലീസുകാരനും തൃക്കാക്കര നഗരസഭാ കൗൺസിലർക്കും സൂര്യതാപമേറ്റിട്ടുണ്ട്. കോതമംഗലത്ത് നാലും അങ്കമാലിയിൽ രണ്ടുപേർക്കും സൂര്യതാപമേറ്റു. content highlights:Heatwave alert in kerala
from mathrubhumi.latestnews.rssfeed https://ift.tt/2U9aWk0
via
IFTTT
No comments:
Post a Comment