ന്യൂഡൽഹി: പ്രത്യക്ഷനികുതിപിരിവ് ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ 15 ശതമാനം കുറഞ്ഞതോടെ കർശന നടപടിക്കൊരുങ്ങി കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്(സി.ബി.ഡി.ടി.). നികുതിപിരിവ് ഊർജിതപ്പെടുത്താൻ സി.ബി.ഡി.ടി. ആദായനികുതി വകുപ്പിന്റെ മേഖലാ പ്രിൻസിപ്പൽ കമ്മിഷണർമാർക്ക് നിർദേശം നൽകി. ബജറ്റിൽ 12 ലക്ഷംകോടി പിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, മാർച്ച് 23 വരെ 10,21,251 കോടി രൂപമാത്രമാണ് പിരിച്ചെടുത്തത്. അതായത്, ലക്ഷ്യമിട്ടതിന്റെ 85.1 ശതമാനം മാത്രം. അപായസൂചന തിരിച്ചറിഞ്ഞ് മാർച്ച് 26-നാണ് പ്രത്യക്ഷനികുതി ബോർഡംഗം നീനാകുമാർ ആദായനികുതി വകുപ്പിന്റെ എല്ലാ പ്രാദേശിക മേധാവികൾക്കും കത്തയച്ചത്. രാജ്യത്തെ ആദായനികുതി പിരിവിന്റെ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥയാണ് നീനാകുമാർ. വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി, മുൻകൂർ നികുതി എന്നീയിനങ്ങളിലാണ് നികുതിവരുമാനം കുറഞ്ഞതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന നികുതിപിരിവിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും കഴിഞ്ഞയാഴ്ച മൈനസ് 5.2 ആയിരുന്ന നികുതിപിരിവിൽ ഇടിവുസംഭവിച്ച് 6.9 ശതമാനത്തിലെത്തിയെന്നും അവർ വ്യക്തമാക്കി. ജാഗ്രത പുലർത്തേണ്ട സാഹചര്യമാണിതെന്നും കൂടുതൽ ശ്രദ്ധചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഈയവസ്ഥയിൽ സി.ബി.ഡി.ടി. അതൃപ്തി രേഖപ്പെടുത്തിയതായും ഉദ്യോഗസ്ഥർ ലക്ഷ്യം കൈവരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന നിർദേശമുണ്ടെന്നും അവർ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി നയങ്ങൾ രൂപവത്കരിക്കുന്നതും ധനമന്ത്രാലയത്തിന്റെ നോർത്ത് ബ്ലോക്കിൽനിന്നുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും പ്രത്യക്ഷനികുതി ബോർഡാണ്. സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31-നുമുമ്പായി നികുതിപിരിവ് പൂർത്തിയാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് പ്രത്യക്ഷനികുതി ബോർഡ് ചെയർമാൻ പി.സി. മോദി വീഡിയോ കോൺഫറൻസിങ് വഴി ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നു. വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ബോർഡ് നിരീക്ഷിക്കുന്നുണ്ട്. മുൻകൂർ നികുതി, കുടിശ്ശിക എന്നിവയുടെ പിരിവ്, നികുതിവെട്ടിപ്പ് നിരീക്ഷിക്കുന്നതിനും വെളിപ്പെടുത്താത്ത സ്വത്ത് കണ്ടുകെട്ടുന്നതിനും സ്വീകരിച്ച നടപടികൾ എന്നിവയ്ക്കാണ് ബോർഡ് മേൽനോട്ടം വഹിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരാഴ്ചകൊണ്ട് 15 ശതമാനം പിരിച്ചെടുക്കുകയെന്ന വലിയ ലക്ഷ്യമാണ് ഇപ്പോൾ ആദായനികുതിവകുപ്പിനുള്ളത്. content highlights:Direct tax collection falls short
from mathrubhumi.latestnews.rssfeed https://ift.tt/2Wt9hCr
via
IFTTT
No comments:
Post a Comment