ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി നടപടി തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമടക്കം നിരവധി ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് ലക്ഷകണക്കിന് ട്വിറ്റർ അനുയായികളെ നഷ്ടമായി. ഏറ്റവും കൂടുതൽ വ്യാജ പ്രൊഫൈലുകാർ പിന്തുടരുന്നതായി കണ്ടെത്തിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ടാണ്. വ്യാജ ഐഡികൾ പൂട്ടിച്ച് തുടങ്ങിയതോടെ കഴിഞ്ഞ ജൂലായ് മുതൽ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം മോദിക്ക് മൂന്ന് ലക്ഷത്തോളം ട്വിറ്റർ അനുയായികളെയാണ് നഷ്ടമായത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 17,000 പേരേയും നഷ്ടപ്പെട്ടു. കഴിഞ്ഞ നവംബർ മുതൽ ട്വിറ്റർ വ്യാജ അക്കൗണ്ട് വേട്ട കർശനമാക്കിയതോടെ ഒരു ലക്ഷത്തോളം പേരെ അനുയായികളെ മോദിക്ക് നഷ്ടമായിട്ടുണ്ട്. രാഹുലിന് ഒമ്പതിനായിരം പേരെയും. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നടത്തിയ പഠനത്തിലാണ് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച കണക്കുകൾ പുറത്തുവന്നത്. രാജ്യത്തെ പ്രധാനപ്പെട്ട 925 ഓളം രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അക്കൗണ്ടുകളിലാണ് ഇത്തരത്തിൽ പരിശോധന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ട്വിറ്ററിൽ വ്യാജ അനുയായികൾ ഏറ്റവും കൂടുതലുണ്ടായിരുന്നത് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനാണെന്ന് നവംബർ മുതലുള്ള കണക്കുകൾ പറയുന്നു. 40300 പേരെയാണ് നവംബർ മുതൽ കെജ്രിവാളിന്റെ ഫോളോവേഴ്സിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ഇത്തരത്തിൽ 16500 അനുയായികളെ നഷ്ടപ്പെട്ടിട്ടുണ്ട്. ട്വിറ്ററിൽ വ്യാജ അനുയായികൾ കൂടുതലുള്ളവരിൽ മുൻപന്തിയിൽ നിൽക്കുന്നത് ബിജെപി നേതാക്കൾ തന്നെയാണെന്ന് കണക്കുകൾ പറയുന്നു. കേന്ദ്ര മന്ത്രി കിരൺ റിജ്ജു, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, അനുരാഗ് ഠാക്കൂർ തുടങ്ങിയവരും ട്വിറ്റർ പണി തുടങ്ങിയതോടെ നിരവധി അനുയായികളെ നഷ്ടപ്പെട്ടവരാണ്. കൂടാതെ 2014-ലെ പൊതുതിരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോൾ പത്ത് ലക്ഷം ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് 2.1 കോടി ട്വീറ്റുകൾ എന്ന നിലയിലാണ് ഒഴുകിയെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന്റെ 31.64 ശതമാനം ട്വീറ്റുകൾ മാത്രമെ ഇപ്പോഴുള്ളുവെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. Content Highlights:Twitter cracks down on fake accounts; PM Modi, Rahul Gandhi find themselves lot less popular
from mathrubhumi.latestnews.rssfeed http://bit.ly/2tixLBV
via
IFTTT
No comments:
Post a Comment