ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സീറ്റ് ധാരണയിലേക്ക് നീങ്ങുന്നു. സീറ്റുകൾ പങ്കിടുന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. നിലവിൽ ബംഗാളിൽ കോൺഗ്രസിന് നാലും സിപിഎമ്മിനും രണ്ടും സീറ്റുകളാണുള്ളത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം പിബി യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകുക. ഒന്നിച്ച് നിൽക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ ധാരണയായിക്കഴിഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കണ്ട് സംസാരിച്ചതായാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിലും കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിലും വച്ച് ഇരുവരും കണ്ട് ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെ ബംഗാളിലെ കോൺഗ്രസ് സഖ്യത്തെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, ആദ്യം അവർ തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. സഖ്യം തീരുമാനിക്കുന്നതിൽ തങ്ങളുടെ ബംഗാൾ ഘടകങ്ങളുടെ റിപ്പോർട്ടിന് കാത്തിരിക്കുകയാണ് ഇരുപാർട്ടികളും. ഞായറാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന റാലി വൻവിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി.എം. സംഘടന ദുർബലമെന്നുപറയുന്ന ബംഗാളിൽ ലക്ഷക്കണക്കിനാളുകൾ റാലിയിൽ പങ്കെടുക്കാനെത്തിയത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ ഇടതുപക്ഷം ഒറ്റയ്ക്കു മത്സരിക്കണമെന്ന അഭിപ്രായവും സി.പി.എമ്മിൽ ബലപ്പെട്ടുകഴിഞ്ഞു. കോൺഗ്രസ് സഖ്യം പാർട്ടിയെ ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ജാഗ്രതയോടെ മാത്രമേ സി.പി.എം. തീരുമാനമെടുക്കൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ പരസ്യമായ സഖ്യമുണ്ടാകുമോ അതോ ഏതാനും സീറ്റുകളിൽ ധാരണ എന്ന നിലയിലാകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. പൊതുതിരഞ്ഞെടുപ്പിൽ തൃണമൂലുമായി സഖ്യം വേണമെന്ന് കോൺഗ്രസിൽ ചിലർ വാദിക്കുന്നുണ്ടെങ്കിലും അത് ആത്മഹത്യാപരമാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺഗ്രസിന്റേതടക്കമുള്ള നേതാക്കൾ തൃണമൂലിൽ ചേരുന്നതും ആശങ്ക കൂട്ടി. അടുത്തിടെ കോൺഗ്രസിന്റെ വനിതാ എം.പി. തൃണമൂലിൽ ചേർന്നിരുന്നു. അതേസമയം, ഇടതുപക്ഷത്തിനൊപ്പം ചേരുന്നത് കോൺഗ്രസിന്റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്നും എ.ഐ.സി.സി. നേതൃത്വം കരുതുന്നു. ഇടതിനൊപ്പം കൈകോർക്കാനാണ് രാഹുലിനും താത്പര്യമെന്നറിയുന്നു. കോൺഗ്രസിലും സഖ്യത്തിന്റെ കാര്യത്തിൽ രണ്ട് പക്ഷമുണ്ട്. രാഹുൽ ഗാന്ധി കഴിഞ്ഞയിടെ ബംഗാളിലെ നേതാക്കളുമായി സഖ്യകാര്യം ചർച്ചചെയ്തിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കോൺഗ്രസിനൊപ്പം ചേർന്നിരുന്നു. എന്നാൽ, ഉദ്ദേശിച്ച ഫലമുണ്ടായില്ല. 295 അംഗ നിയമസഭയിൽ കോൺഗ്രസിന് 44 സീറ്റും സി.പി.എമ്മിന് 26 സീറ്റും കിട്ടി. ഇടതുപക്ഷത്തിന് മൊത്തം 32 സീറ്റുകളേ നേടാനായുള്ളൂ. കോൺഗ്രസ് സഖ്യം തെറ്റായെന്ന് പിന്നീട് സി.പി.എം. കേന്ദ്രകമ്മിറ്റി വിലയിരുത്തുകയുംചെയ്തു. എന്നാൽ, ബി.ജെ.പി.യെ തോല്പിക്കാൻ സാധ്യമായിടത്ത് കോൺഗ്രസുമായി ധാരണയാവാമെന്ന് വിശാഖപട്ടണം പാർട്ടി കോൺഗ്രസ് തീരുമാനിച്ചതോടെയാണ് സി.പി.എമ്മിൽ വീണ്ടും സഖ്യചർച്ചകൾ തുടങ്ങിയത്. Content Highlights:CPM-Congress,tactical understanding,West Bengal
from mathrubhumi.latestnews.rssfeed http://bit.ly/2HS8R62
via
IFTTT
No comments:
Post a Comment