ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള സമരത്തില്‍ കന്യാസ്‌ത്രീകള്‍ക്കൊപ്പം നിന്ന സിസ്‌റ്റര്‍ ലൂസി കളപ്പുര വര്‍ഷങ്ങളായി നടത്തിവന്ന മതാധ്യാപനത്തില്‍നിന്നു തല്‍ക്കാലം വിടവാങ്ങി. എന്നാല്‍, സിസ്‌റ്റര്‍ ലൂസി സാത്താന്‍ സേവ ചെയ്യുകയാണെന്നു പുതിയ ആക്ഷേപമുയര്‍ന്നു.
നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നോട് സംസാരിച്ചാല്‍ കുട്ടികളെ വിലക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് മതാധ്യാപനത്തില്‍നിന്ന് തല്‍ക്കാലം അവധിയില്‍ പ്രവേശിക്കുന്നതെന്ന് ഫാ. സ്‌റ്റീഫന് എഴുതിയ കത്തില്‍ അവര്‍ വ്യക്‌തമാക്കി.
പത്താം ക്ലാസിലെ മതപഠന പുസ്‌തകം പഠിപ്പിച്ചു തീര്‍ത്തതുകൊണ്ട് അവധില്‍ പ്രവേശിക്കുകയാണെന്നും കത്തിലുണ്ട്. ഇതുവരെ സഹകരിച്ച എല്ലാവരോടും സിസ്‌റ്റര്‍ നന്ദിയും പ്രകാശിപ്പിക്കുന്നു. കഴിഞ്ഞ 19 നാണ് കത്തെഴുതിയിരിക്കുന്നത്.
ലൂസി കളപ്പുര ഉള്‍പ്പെടുന്ന എഫ്.സി.സി. സന്യാസിനീ സമൂഹത്തിലെ അംഗങ്ങള്‍ക്കു ചില ചാനലുകള്‍ കാണുന്നതിനു വിലക്കേര്‍പ്പെടുത്തിയതായി സൂചനയുണ്ട്. വാക്കാലുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
തന്നെ ഒറ്റപ്പെടുത്തി സഭയില്‍നിന്നു പുറത്താക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു സിസ്‌റ്റര്‍ ലൂസി കളപ്പുര പറയുന്നു.
സ്വയം പുറത്തുപോകാന്‍ ലൂസിയെ സമ്മര്‍ദത്തിലാഴ്‌ത്തുന്ന തന്ത്രമാണ് നടക്കുന്നതെന്ന് സിസ്‌റ്ററെ അനുകൂലിക്കുന്നവര്‍ പറയുന്നു.
"ഞാന്‍ താമസിക്കുന്ന മഠത്തിലെ ചില സിസ്‌റ്റര്‍മാര്‍ 2018 സെപ്‌റ്റംബര്‍ 23 മുതല്‍ എന്നോടു സംസാരിക്കുകയോ മുഖത്തുപോലും നോക്കുകയോ ചെയ്യാറില്ല.
മഠത്തില്‍ ഒറ്റപ്പെടലിന്റെ രൂക്ഷതയാണ് അനുഭവിക്കുന്നത്. ജനുവരിയില്‍ മതാധ്യാപകര്‍ യോഗം വിളിച്ച് എന്നെ ആക്ഷേപിച്ചു. മതപഠനത്തിനായി വരുന്ന വിദ്യാര്‍ഥികളോട്, എന്നോടു സംസാരിക്കരുതെന്നു പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്‌ച പള്ളിയില്‍ നടന്ന യോഗത്തില്‍, ഞാന്‍ സഭാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു, സാത്താന്‍ സേവ ചെയ്യുന്നു എന്നൊക്കെ പറഞ്ഞ് എന്നെ വീണ്ടും സമ്മര്‍ദത്തിലാക്കുകയാണ്"- സിസ്‌റ്റര്‍ ലൂസി കളപ്പുര പറയുന്നു.
സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്‌തമാണെന്നും മാപ്പു പറഞ്ഞില്ലെങ്കില്‍ പുറത്താക്കല്‍ നടപടിയിലേക്കുപോകുമെന്നും വ്യക്‌തമാക്കി സിസ്‌റ്റര്‍ ലൂസി കളപ്പുരയ്‌ക്ക് സഭ രണ്ടു പ്രാവശ്യം കത്തു നല്‍കിയിരുന്നു.
പതിനൊന്നു കാര്യങ്ങളാണ് ലൂസി കളപ്പുര സഭാവിരുദ്ധമായി ചെയ്‌തതെന്ന് മുന്നറിയിപ്പു കത്തില്‍ വ്യക്‌തമാക്കുന്നു. നേരിട്ടെത്തി വിശദീകരിക്കണമെന്നതു പാലിച്ചില്ല, 2015-ലെ സ്‌ഥലംമാറ്റ ഉത്തരവ് പാലിക്കാതെ വയനാട് മഠത്തില്‍ തുടര്‍ന്നു. 2017 ഡിസംബര്‍ മുതല്‍ അധ്യാപികയെന്ന നിലയില്‍ സര്‍ക്കാരില്‍നിന്നു കൈപ്പറ്റിയ ശമ്പളം സഭയ്‌ക്കു നല്‍കിയില്ല.
മഠത്തിലെ സമൂഹപ്രാര്‍ഥനകളിലും ഒന്നിച്ചുള്ള ഭക്ഷണം കഴിക്കലിലും സാംസ്‌കാരികവിനോദ പരിപാടികളിലും പങ്കെടുക്കുന്നില്ല. അനുമതിയില്ലാതെ കാര്‍ വാങ്ങി. അനുവാദമില്ലാതെ പുസ്‌തകം പ്രസിദ്ധീകരിച്ചു പണം സമ്പാദിച്ചു. തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടു സഭയെ നിന്ദിച്ചു. നേരം വൈകി മഠത്തില്‍നിന്നു പുറത്തുപോകുകയും രാത്രി വൈകി തിരിച്ചെത്തുകയും ചെയ്യുന്നു.
സഭാവസ്‌ത്രം എപ്പോഴും ധരിക്കണമെന്നതു പാലിച്ചില്ല. വനിതാ മാധ്യമ പ്രവര്‍ത്തകയെ ഒപ്പം താമസിപ്പിച്ചുവെന്നുമായിരുന്നു കത്തിലെ ആരോപണങ്ങള്‍.
സന്യാസവ്രതം ലംഘിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്‌പേരുണ്ടാക്കിയെന്ന മുന്‍വിമര്‍ശനങ്ങള്‍ക്ക്, ബ്രഹ്മചര്യവ്രതം നോക്കാത്ത പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ നിലപാട്
from mangalam.com https://ift.tt/2IpI15D
via IFTTT
No comments:
Post a Comment