തിരുവനന്തപുരം: സ്ത്രീകളെ പച്ചയ്ക്ക് അപമാനിക്കാനുള്ള നീക്കമാണ് യാഥാസ്ഥിതിക വാദികളിൽനിന്ന് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായത്തിലുള്ള സ്ത്രീകളും കേരളത്തിൽ അടിമത്തം അനുഭവിച്ചിരുന്നു. നവോത്ഥാനകാലത്ത് ഇതിനെതിരേ മുന്നേറ്റവും ഉണ്ടായി. ഇപ്പോൾ വീണ്ടും ആ ഇരുണ്ടകാലത്തേക്ക് സ്ത്രീകളെ കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് യാഥാസ്ഥിതികവദികൾ നടത്തുന്നത്. നവോത്ഥാന പാതയിൽ കേരളം മുന്നേറിയപ്പോൾ അസ്വസ്ഥരായ ചിലർ അതിനെ തകർക്കാനുള്ള ശ്രമം നടത്തുകയാണ്. നവോത്ഥാന നായകർ എന്തിനെതിരേ പോരാടിയോ അതിനെ പുനഃസ്ഥാപിക്കാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നു. ഇപ്പോൾ പ്രത്യേകരീതിയിൽ അതു പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ഇങ്ങനെ ചിന്തിക്കുന്നവരുണ്ടോ എന്ന് നാം ആശ്ചര്യപ്പെട്ടത്. നാടിനെ ഇരുണ്ട നാളുകളിലേക്ക് തള്ളിയിടാനുള്ള പരിശ്രമങ്ങൾക്കെതിരേ ജാഗ്രതപാലിക്കണമെന്നും മുഖ്യന്ത്രി പറഞ്ഞു. നിലവിൽ ഭരിക്കുന്നവർക്ക് ഒരിക്കൽകൂടി രാജ്യത്തിന്റെ നിയന്ത്രണം കൈവന്നാൽ നമ്മുടെ നാടിന്റെ പ്രത്യേകതകളായ മതനിരപേക്ഷത, ജനാധിപത്യം, പാർലമെന്ററി ജനാധിപത്യം എന്നിവ തകരും. ഈ അപകടകാരികളെ രാജ്യത്തിന്റെ നിയന്ത്രണം ഏൽപ്പിക്കരുത്. കോടികൾ വിലയിടുന്നതിനനുസരിച്ച് രാഷ്ട്രീയ നിലപാട് എടുക്കുന്ന ആഭാസന്മാരും ജനപ്രതിനിധികളായി വന്നുകൂടാ. ഈ ശക്തികളെ പ്രതിരോധിക്കാനുള്ള ഏക മാർഗം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ്. രാജ്യത്ത് ഇടതുപക്ഷം നിർണായകശക്തി അല്ലെന്ന് പറയുന്നവർ ഒന്നാം യു.പി.എ. സർക്കാരിന്റെ കാലഘട്ടം ഓർമിക്കണം. ജനക്ഷേമകരമായ ഒട്ടേറെ തീരുമാനങ്ങൾ എടുപ്പിക്കാൻ അന്ന് ഇടതുപക്ഷത്തിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ടി.എ. പ്രസിഡന്റ് കെ.ജെ. ഹരികുമാർ അധ്യക്ഷതവഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുല്ലക്കര രത്നാകരൻ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ആന്റണി രാജു, കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ എ. നജീബ് എന്നിവർ സംസാരിച്ചു. ശക്തിതെളിയിച്ച് പ്രകടനം കെ.എസ്.ടി.എ. പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ നൂറുകണക്കിന് അധ്യാപകരാണ് പങ്കെടുത്തത്. നിശ്ചലദൃശ്യങ്ങളും കലാപ്രകടനങ്ങളും അകമ്പടിയായി. നവോത്ഥാന ദൃശ്യങ്ങൾ അവതരിപ്പിച്ചും പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിവരിച്ചുമായിരുന്നു അധ്യാപകരുടെ പ്രകടനം. വി.ജെ.ടി. ഹാളിൽനിന്നാരംഭിച്ച പ്രകടനം പൊതുസമ്മേളന നഗരിയായ ഇ.കെ. നായനാർ പാർക്കിൽ സമാപിച്ചു. രാവിലെ നടന്ന ട്രേഡ് യൂണിയൻ സൗഹൃദസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ.എസ്.ടി.എ. ട്രഷറർ ടി.വി. മദനമോഹനൻ അധ്യക്ഷനായിരുന്നു. വിവിധ സംഘടനാ നേതാക്കളായ സുന്ദരരാജൻ, കെ.എസ്. രഘുലാൽ, സി.കെ. ഹരികൃഷ്ണൻ, വി. സുരേഷ്കുമാർ, ഹരിലാൽ, കെ.എൻ. അശോക് കുമാർ, എം. ഷാജഹാൻ, സി. സന്തോഷ്കുമാർ, കെ. കുഞ്ഞുമോൻ, പി. ഉഷാദേവി, രഞ്ജീവ്, കെ.പി. സന്തോഷ്കുമാർ, എൻ.ടി. ശിവരാജൻ എന്നിവർ സംസാരിച്ചു. വനിതാസമ്മേളനം യു. പ്രതിഭ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കെ.എസ്.ടി.എ. സെക്രട്ടറി പി.ഡി. ശ്രീദേവി അധ്യക്ഷയായിരുന്നു. കെ. ബദറുന്നിസ, എൽ. മാഗി എന്നിവർ സംസാരിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2RNNoek
via
IFTTT
No comments:
Post a Comment