പുൽവാമ ഭീകരാക്രമണത്തിൽ ഒരാഴ്ചയോളം സംയമനം പാലിച്ച ഭരണ-പ്രതിപക്ഷ കക്ഷികൾ പ്രസ്താവനകളിലൂടെ ഏറ്റമുട്ടൽ തുടങ്ങി. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായാണ് കഴിഞ്ഞദിവസം അസമിൽ യുവമോർച്ചായോഗത്തിൽ പുൽവാമ വിഷയത്തിൽ രാഷ്ട്രീയാരോപണങ്ങൾക്ക് തുടക്കമിട്ടത്. തിരിച്ചടിച്ച് വ്യാഴാഴ്ച പ്രതിപക്ഷവും രംഗത്തുവന്നു. പുൽവാമയിൽ ആക്രമണമുണ്ടായ ഉടൻ കോൺഗ്രസും മറ്റു പ്രതിപക്ഷപാർട്ടികളും സർക്കാരിന് തുറന്നപിന്തുണ നൽകിയിരുന്നു. കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും വാർത്താസമ്മേളനം വിളിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഒന്നടങ്കം സർക്കാരിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. എന്നാൽ, അസമിലെ ചടങ്ങിൽ, ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ കോൺഗ്രസിനെ പരാമർശിച്ച് നടത്തിയ പ്രസ്താവന പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്നത് കോൺഗ്രസല്ല, ബി.ജെ.പി.യാണെന്നുമായിരുന്നു ഷായുടെ പരാമർശം. പുൽവാമ വിഷയത്തിൽ ബി.ജെ.പി. രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷവും ഷായുടെ പ്രസ്താവന അനവസരത്തിലാണെന്ന് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തി. പുൽവാമ ആക്രമണം നടക്കുമ്പോൾ ടെലിവിഷൻ ചാനൽ ചിത്രീകരണത്തിനായി മോദി ജിം കോർബറ്റ് പാർക്കിലായിരുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് വ്യാഴാഴ്ച തിരിച്ചടിച്ചു. ജവാൻമാർക്ക് രക്തസാക്ഷിത്വപദവി നൽകാത്ത പ്രധാനമന്ത്രി, അംബാനിക്ക് മുപ്പതിനായിരം കോടി രൂപ ദാനം ചെയ്തതായി രാഹുൽഗാന്ധി ട്വിറ്ററിൽ പരിഹസിച്ചു. പുൽവാമ സംഭവം ബി.ജെ.പി. രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കുറ്റപ്പെടുത്തി. ബി.ജെ.പി. നേതാക്കളുടെ കാര്യശേഷിയില്ലായ്മ ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആന്ധ്രാമുഖ്യമന്ത്രിയും ടി.ഡി.പി. നേതാവുമായ ചന്ദ്രബാബു നായിഡു ആരോപിച്ചു. കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷപാർട്ടികളുടെയും ആരോപണങ്ങളെ പ്രതിരോധിച്ച് തൊട്ടുപിന്നാലെ ബി.ജെ.പി. രംഗത്തുവന്നു. പ്രധാനമന്ത്രി സംഭവദിവസം ജിം കോർബറ്റിൽ ഔദ്യോഗികപരിപാടിയിൽ പങ്കെടുക്കുകയായിരുന്നെന്നും കോൺഗ്രസ് അനാവശ്യ ആരോപണമുന്നയിക്കുകയാണെന്നും അമിത് ഷാ ഹൈദരാബാദിൽ പ്രതികരിച്ചു. ജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പമാണെന്നും ഷാ പറഞ്ഞു. ഏഴുദിവസം സംയമനം പാലിച്ച കോൺഗ്രസിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിമർശിച്ചു. content highlights:Pulwama attack being politicised
from mathrubhumi.latestnews.rssfeed https://ift.tt/2SQ3460
via
IFTTT
No comments:
Post a Comment