ജയ്പുർ: അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജർ വിഭാഗക്കാർ രാജസ്ഥാനിൽ നടത്തുന്ന പ്രക്ഷോഭം ധോൽപുർ ജില്ലയിൽ അക്രമാസക്തമായി. മൂന്ന് പോലീസ് വാഹനങ്ങൾ പ്രക്ഷോഭകർ കത്തിച്ചു. ഹൈവേ ഉപരോധിച്ചവർ ആകാശത്തേക്ക് വെടിവച്ചു. ആഗ്ര - മൊറേന ഹൈവേ ഉപരോധിച്ചവരാണ് ആകാശത്തേക്ക് പത്തുതവണയെങ്കിലും വെടിവെച്ചതെന്ന് ധോൽപുർ പോലീസ് സൂപ്രണ്ട് അജയ് സിങ് വാർത്താ ഏജൻസിയോട് പറഞ്ഞു. പോലീസിന്റെ രണ്ട് ജീപ്പുകളും ഒരു ബസ്സുമാണ് അഗ്നിക്കിരയാക്കിയത്. പ്രക്ഷോഭകരുടെ കല്ലേറിൽ നാല് ജവാന്മാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടിവന്നു. ജോലിയിലും വിദ്യാഭ്യാസത്തിലും അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ടാണ് ഗുജ്ജറുകളുടെ പ്രക്ഷോഭം. സവായ് മധോപുർ ജില്ലയിൽ റെയിൽവെ ട്രാക്കുകളിൽ കുത്തിയിരുന്നാണ് അവർ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. പിന്നീട് പ്രക്ഷോഭം പലസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സർക്കാർ പ്രതിനിധികൾ ശനിയാഴ്ച ഗുജ്ജർ നേതാക്കളെ കണ്ടിരുന്നു. എന്നാൽ ചർച്ചയ്ക്കുള്ള സാഹചര്യം ഉണ്ടായില്ല. പ്രക്ഷോഭം തീവണ്ടി ഗതാഗതത്തെ മാത്രമാണ് ആദ്യം ബാധിച്ചിരുന്നത്. പിന്നീട് അവർ ഹൈവേകളും ഉപരോധിച്ചുതുടങ്ങി. അതിനു പിന്നാലെയാണ് പ്രക്ഷോഭം അക്രമത്തിലേക്ക് നീങ്ങിത്തുടങ്ങുന്നത്. Content Highlights:Gujjar agitation, Rajasthan, Shots fired
from mathrubhumi.latestnews.rssfeed http://bit.ly/2I1Tzf6
via
IFTTT
No comments:
Post a Comment