ഭോപ്പാല്‍: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് വെന്റിലേറ്റര്‍ വാങ്ങിനല്‍കാന്‍. കുഞ്ഞിനെ ചികിത്സിക്കാന്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലെന്നും മാതാപിതാക്കള്‍ ഒരു കോടി രുപ മുടക്കി ആശുപത്രിയിലേക്ക് വെന്റിലേക്കര്‍ വാങ്ങിനല്‍കാനുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ഭോപ്പാലിലെ ബുന്ദേല്‍ഖന്ദ് മെഡിക്കല്‍ കോളജില്‍ ഞായറാഴ്ചയാണ് ഈ സംഭവം.
ഡോക്ടര്‍ കുഞ്ഞിന്റെ മാതാപിതാക്കളോട് നിരന്തരം വെന്റിലേറ്റര്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡോക്ടറെ ആശുപത്രി അധികൃതര്‍ സസ്‌പെന്റു ചെയ്തു. രോഗിയോടും രക്ഷിതാക്കളോടും മോശമായി പെരുമാറിയതിനാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാഗര്‍ സ്വദേശിനിയായ ഒരു വയസ്സുകാരി അനിഷ്‌ക ആശീര്‍വാറിനെയാണ് 70% പൊള്ളലേറ്റ നിലയില്‍ ബുന്ദേല്‍ഖന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. തിളച്ചവെള്ളത്തില്‍ വീണതായിരുന്നു കുട്ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദ്യം ചികിത്സിക്കാന്‍ ഡ്യുട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജ്യോതി റൗത്ത് തയ്യാറായില്ല. ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ പോകാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ആശുപത്രി അധികൃതര്‍ക്ക് പരാത നല്‍കിയതോടെയാണ് ഡോക്ടര്‍ കുട്ടിയെ നോക്കാന്‍ തയ്യാറായത്.
കുട്ടിയ്ക്ക് വെന്റിലേറ്റര്‍ സൗകര്യം ആവശ്യമാണെന്നും ആശുപത്രിയില്‍ ആ സൗകര്യമില്ലെന്നും അവര്‍ അറിയിച്ചു. ഒരു കോടി രൂപ മുടക്കി വെന്റിലേറ്റര്‍ എത്തിച്ചാല്‍ ചികിത്സിക്കാമെന്നായിരുന്നു ഡോക്ടറുടെ നിലപാട്. ഡോക്ടറുടെ വിലപേശലിനിടെ കുഞ്ഞ് മരണമടയുകയും ചെയ്തു.
ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സാഗര്‍ യൂണിറ്റ് മെഡിക്കല്‍ കോളജ് ഡീനിന് കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ തന്റെ പേരില്‍ പുറത്തിറങ്ങിയ വീഡിയോ വ്യാജമാണെന്നും എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ഡോ.ജ്യോതി റൗത്ത് ആരോപിച്ചു. തന്നെകൊണ്ട് കഴിയാവുന്നപോലെ കുട്ടിയെ നോക്കിയെന്നും മറ്റ് ഡോക്ടര്‍മാരെ കൂടി വിളിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ സമ്മര്‍ദ്ദം നടത്തിയെന്നും അവര്‍ പറയുന്നു.
അതേസമയം, മെഡിക്കല്‍ കോളജില്‍ 17 വെന്റിലേറ്ററുകള്‍ ഉണ്ടെന്ന് ഡീന്‍ ഡോ.ജി.എസ് പട്ടീല്‍ പറയുന്നു. എന്നാല്‍ പൊള്ളലേറ്റവരുടെ വാര്‍ഡില്‍ വെന്റിലേറ്റര്‍ ഉണ്ടായിരുന്നില്ല. ഡോക്ടറുടെ പെരുമാറ്റം അനുചിതമാണ്. അതുകൊണ്ടാണ് അവരെ സസ്‌പെന്റു ചെയ്തതെന്നും ഡീന്‍ വ്യക്തമാക്കി.
from mangalam.com http://bit.ly/2TGaCVy
via IFTTT
No comments:
Post a Comment