ലണ്ടൻ: അർജന്റീനിയൻ ഫുട്ബോൾ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനാവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. എന്നാലിത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. സലയും പൈലറ്റ് ഡേവിഡ് ഇബോട്ട്സണുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനാവശിഷ്ടങ്ങളിൽ നിന്നും പുറത്തെടുത്ത മൃതദേഹം ആരുടേതാണെന്ന് വെളിപ്പെടുത്താൻ തിരച്ചിൽ നടത്തിയ എയർ അക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എ.എ.ഐ.ബി) അധികൃതർ തയ്യാറായില്ല. പുറത്തെടുത്ത മൃതദേഹം പോർട്ട്ലൻഡിലേക്ക് മാറ്റിയിരിക്കുകയാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇംഗ്ലീഷ് ചാനലിലെ ഭാഗത്ത് റിമോട്ടിൽ നിയന്ത്രിക്കാൻ സാധിക്കുന്ന ഉപകരണമുപയോഗിച്ച് നടത്തിയ തിരച്ചിലിൽ കഴിഞ്ഞ ദിവസമാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ എ.എ.ഐ.ബി വിദഗ്ധർ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. എന്നാൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. ജനുവരി 21-ാം തീയതി ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേക്കുള്ള യാത്രാമധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം ഇംഗ്ലീഷ് ചാനലിന് മുകളിൽ വെച്ചാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാർഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു താരം. നേരത്തെ സല സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതുന്ന രണ്ട് സീറ്റുകൾ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. പലതവണ നിർത്തി വെച്ച തിരച്ചിൽ പിന്നീട് ഫുട്ബോൾ ലോകത്തെ കടുത്ത സമ്മർദങ്ങളെത്തുടർന്ന് പുനരാരംഭിക്കുകയായിരുന്നു. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് സാലെ യാത്ര പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിൾ ടർബൈൻ എഞ്ചിനുള്ള പൈപ്പർ പി.എ-46 മാലിബു ചെറുവിമാനമാണ് കാണാതായത്. Content Highlights:body recovered from wreckage of plane carrying footballer emiliano sala
from mathrubhumi.latestnews.rssfeed http://bit.ly/2GqFg18
via
IFTTT
No comments:
Post a Comment