ലോസാൻ:പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരങ്ങൾക്ക് വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിക്കെതിരേ ശക്തമായ നിലപാട് കൈക്കൊണ്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി). ഒളിമ്പിക്സിന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ഒത്തുപോകുമെന്ന് കേന്ദ്ര സർക്കാരിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യയ്ക്ക് യാതൊരുവിധത്തിലുള്ള അന്താരാഷ്ട്ര മത്സരങ്ങളും അനുവദിക്കില്ലെന്ന് ഐ.ഒ.സി. മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ഉറപ്പ് ലഭിക്കുന്നതുവരെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന ചർച്ചകളെല്ലാം നിർത്തിവച്ചതായി സ്വിറ്റ്സർലൻഡിലെ ലോസാനിൽ നടന്ന എക്സിക്യുട്ടീവ് ബോർഡ് യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഐ.ഒ.സി. പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യയ്ക്ക് ഇനി ഒളിമ്പിക് കമ്മിറ്റിയുടെ കീഴിൽ വരുന്ന ഒരു ടൂർണമെന്റിനും വേദിയാകാൻ അപേക്ഷ സമർപ്പിക്കാനുമാവില്ല. ന്യൂഡൽഹിയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ പങ്കെടുക്കേണ്ട രണ്ട് പാകിസ്താനീ ഷൂട്ടർമാർക്ക് ഇന്ത്യ വിസ നിഷേധിച്ചതിനെ തുടർന്നാണ് നിലപാട് കടുപ്പിച്ചുകൊണ്ടുള്ള ഐ.ഒ.സിയുടെ ഇടപെടൽ. ഫെബ്രുവരി 20 മുതൽ 28 വരെയാണ് 2020 ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതാമത്സരം കൂടിയായ ടൂർണമെന്റ്. കളിക്കാർക്ക് വിസ ലഭിക്കാതിരുന്നതിനെ തുടർന്ന് ഐ.ഒ.സി ടൂർണമെന്റിനുള്ള ഒളിമ്പിക് യോഗ്യതാ പദവി ഐ.ഒ.സി പിൻവലിച്ചു. രണ്ട് താരങ്ങൾക്കായിരുന്നു ഈ ടൂർണമെന്റ് വഴി നേരിട്ട് ഒളിമ്പിക്സിന് യോഗ്യത ലഭിക്കുക. ഇതിന് ബദൽമാർഗം കണ്ടെത്താൻ അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനോട് ഐ.ഒ.സി. ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റിയും അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനും സംയുക്തമായി അവസാനവട്ട അനുരഞ്ജനശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പ്രശ്നപരിഹാരം സാധ്യമായില്ലെന്ന് ഐ.ഒ.സി. വാർത്താക്കുറിപ്പിൽ പറഞ്ഞു. യാതൊരുവിധ വിവേചനവും അരുത് എന്ന ഒളിമ്പക് പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നടപടി. അന്താരാഷ്ട്ര മത്സരങ്ങളിൽ എല്ലാ കായികതാരങ്ങളോടും തുല്ല്യ സമീപനമാവണം വേണ്ടതെന്ന് ഐ.ഒ.സി. പലകുറി പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ആതിഥേയ രാജ്യത്തിൽ നിന്ന് യാതൊരുവിധത്തിലമുള്ള വിവേചനമോ രാഷ്ട്രീയ ഇടപെടലോ പാടുള്ളതല്ലെന്നും നിഷ്കർഷിച്ചിട്ടുള്ളതാണ്. ഇത് ലംഘിക്കപ്പെട്ടതിനാലാണ് ഭാവിയിൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന എല്ലാ ചർച്ചകളും ഐ.ഒ.സി നിർത്തിവയ്ക്കുന്നത്. ഒളിമ്പിക്സിന്റെ അടിസ്ഥാന പ്രമാണങ്ങൾ പാലിച്ചുകൊണ്ട് എല്ലാ കായികതാരങ്ങൾക്കും വിവേചനരഹിതമായി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കുമെന്ന് ഇന്ത്യൻ സർക്കാരിൽ നിന്ന് രേഖാമൂലമുള്ള വ്യക്തമായ ഉറപ്പ് ലഭിക്കുന്നത് വരെ ഇത് തുടരും. ഇത് ലഭിക്കുന്നതുവരെ ഇന്ത്യയിൽ യാതൊരുവിധത്തിലുമുള്ള മത്സരങ്ങൾ സംഘടിപ്പിക്കരുതെന്ന് എല്ലാ അണ്ടാരാഷ്ട്ര ഫെഡറേഷനുകളോടും ആവശ്യപ്പെടുകയും ചെയ്യുന്നു-ഐ.ഒ.സി വാർത്താക്കുറിപ്പിൽ പറഞ്ഞു. 25 മീറ്റർ റാപ്പിഡ് ഫയർ വിഭാഗത്തിൽ ജി.എം. ബഷീർ, ഖലീൽ അഹമ്മദ് എന്നീ രണ്ട് പാക് താരങ്ങളായിരുന്നു 2020 ഒളിമ്പിക്സിന്റെ യോഗ്യതാ ടൂർണമെന്റ് കൂടിയായ ലോകകപ്പിൽ മത്സരിക്കാനിരുന്നത്. ഇന്ത്യ പാകിസ്താനുമായുള്ള എല്ലാ കായികബന്ധങ്ങളും ഉപേക്ഷിക്കണമെന്നും പാകിസ്താനെതരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്കരിക്കണമെന്നും ആവശ്യം ഉയരുന്നതിനിടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകിക്കൊണ്ടുള്ള ഐ.ഒ.സി.യുടെ നടപടി. ഇന്ത്യ കായികരംഗത്ത് പാകിസ്താനെ ബഹിഷ്കരിക്കണമെന്ന് കായികതാരങ്ങളിൽ നിന്നു വരെ ആവശ്യം ഉയർന്നിരുന്നു. Content Highlights:Pulwama Terror Attack IOC Olympic Committee Olympic Games Tokyo 2020 India Pakistan Shooting
from mathrubhumi.latestnews.rssfeed https://ift.tt/2GDcEmu
via
IFTTT
No comments:
Post a Comment