കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റുചർച്ചകളിലേക്ക് മുന്നണികൾ കടന്നിട്ടില്ലെങ്കിലും, കോഴിക്കോട് മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി എം.കെ. രാഘവൻ മൂന്നാംതവണയും മത്സരിക്കുമെന്ന് ഉറപ്പായി. കോൺഗ്രസ് മത്സരിക്കുന്ന മറ്റു സീറ്റുകളിലേക്ക് മൂന്നും നാലും പേരുകൾ പ്രചരിക്കുന്നുണ്ടെങ്കിലും കോഴിക്കോട്ട് മറ്റൊരുപേര് ഉയർന്നിട്ടില്ല.മണ്ഡലത്തിൽ എം.കെ. രാഘവനെ മുൻനിർത്തി വികസനജാഥ നടത്താൻ ശനിയാഴ്ച ചേർന്ന ജില്ലാ യു.ഡി.എഫ്. യോഗം തീരുമാനിച്ചു. ഫെബ്രുവരി മൂന്നാംവാരം കൂരാച്ചുണ്ടിൽ നിന്നാരംഭിക്കുന്ന ജാഥ പാർലമെന്റ് മണ്ഡലത്തിലെ ഏഴു അസംബ്ലിമണ്ഡലത്തിലും പര്യടനം നടത്തും. ഒരു പഞ്ചായത്തിൽ മൂന്നിടത്ത് സ്വീകരണമുണ്ടാകും. സ്ഥാനാർഥി പ്രഖ്യാപനം വരുംമുൻപേ മണ്ഡലത്തിൽ ജാഥ നടത്തുമ്പോൾ ജാഥാലീഡറുടെ കാര്യത്തിൽ തർക്കം സ്വാഭാവികമാണ്. എന്നാൽ രാഘവന്റെ പ്രവർത്തനവും സ്വീകാര്യതയും കാരണം മറ്റൊരുപേര് പരിഗണനയിൽ ഇല്ലെന്നതുകൊണ്ടാണ് യു.ഡി.എഫ്. ജാഥയ്ക്ക് അനുമതി നൽകിയത്. ജില്ലയിൽ ഉൾപ്പെടുന്ന വടകര മണ്ഡലത്തിൽ ജാഥ നടത്താൻ തീരുമാനിച്ചിട്ടിലെന്നതും ശ്രദ്ധേയമാണ്.രാഘവന്റെ എതിരാളി ആരെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 2009-ലെ തിരഞ്ഞെടുപ്പിൽ രാഘവനോട് മത്സരിച്ച് 838 വോട്ടിന് പരാജയപ്പെട്ട ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസാണ് സി.പി.എമ്മിന്റെ പരിഗണനയിലുള്ളത്. രാഘവൻറെ സ്വീകാര്യതയെ തടയിടാൻ എ. പ്രദീപ്കുമാർ എം.എൽ.എ.യെ രംഗത്തിറക്കണമെന്ന ആവശ്യവും ശക്തമാണ്. എൻ.ഡി.എ. മുന്നണിയിൽ കോഴിക്കോട് സീറ്റ് ബി.ഡി.ജെ.എസിനായിരിക്കും. കഴിഞ്ഞതവണ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിച്ച് 20,000-ത്തിലേറെ വോട്ട് നേടിയ സതീഷ് കുറ്റിയിലിന്റെ പേരാണ് ബി.ഡി.ജെ.എസ്. പരിഗണിക്കുന്നത്.കോഴിക്കോട്ടെ ഈ അഭിപ്രായഐക്യം പക്ഷേ, വടകരയിൽ കാണാൻകഴിയില്ല. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതോടെ താത്‌പര്യക്കാരുടെ എണ്ണം കൂടി. കെ.പി.സി.സി. ജനറൽസെക്രട്ടറി കെ.പി. അനിൽകുമാർ, കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീൺകുമാർ, കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി.സി. നിർവാഹക സമിതി അംഗം സജീവ് മാറോളി, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. വടകര സ്ഥാനാർഥിയുടെ കാര്യത്തിൽ മുല്ലപ്പള്ളിയുടെ അഭിപ്രായം നിർണായകമാവും. ലോകതാന്ത്രിക് ജനതാദൾ എൽ.ഡി.എഫിൽ തിരിച്ചെത്തിയത് വടകരയുടെ രാഷ്ട്രീയഘടനയിൽ മാറ്റംവരുത്തിയിട്ടുണ്ടെന്ന് യു.ഡി.എഫിന് നന്നായി അറിയാം.
from mathrubhumi.latestnews.rssfeed http://bit.ly/2MQFHTS
via
IFTTT
No comments:
Post a Comment