ജൽപായ്ഗുഡി: മാതാപിതാക്കൾക്കൊപ്പം യാത്രചെയ്യുമ്പോൾ സ്കൂട്ടറിൽനിന്നു വീണ നാലു വയസ്സുകാരിക്ക് കാവൽനിന്നത് കാട്ടാന. പശ്ചിമബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽ ഗുരുമാര വനത്തിനുസമീപം വ്യാഴാഴ്ചയാണ് സംഭവം. കാട്ടിലെ ഒരു ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു നിതുഘോഷും ഭാര്യ തിത്ലിയും മകൾ അഹാനയും. കാടിനരികിലൂടെയുള്ള ദേശീയപാത 31-ലൂടെ സ്കൂട്ടറിലായിരുന്നു ഇവരുടെ യാത്ര. പെട്ടെന്ന് റോഡിനു കുറുകെ കാട്ടാനക്കൂട്ടത്തെ കണ്ടു. സ്കൂട്ടർ നിർത്തിയ ഘോഷ് ആനക്കൂട്ടം കാടുകയറുന്നതുവരെ കാത്തുനിന്നു. അവ പോയെന്നു കണ്ട് സ്കൂട്ടർ മുന്നോട്ടെടുക്കവേ പെട്ടെന്ന് മറ്റൊരു കൂട്ടം ആനകൾ റോഡിലേക്കു കയറി. അവയെ ഇടിച്ചു ഇടിച്ചില്ലെന്ന അവസ്ഥയിൽ പരിഭ്രാന്തനായി ഘോഷ് പെട്ടെന്ന് സ്കൂട്ടർ നിർത്തിയപ്പോൾ മൂവരും റോഡിൽ തെറിച്ചു വീണു. ഇതിനിടെ കൂട്ടത്തിലെ ഒരാന മുന്നോട്ടുവന്ന് അഹാനയെ കാലുകൾക്കിടയിലാക്കി നിർത്തി. മറ്റാനകൾ റോഡ് മുറിച്ചുകടക്കുകയും ചെയ്തു. ആനക്കൂട്ടത്തെ കണ്ട് സ്കൂട്ടറിനു പിറകിൽ നിർത്തിയിട്ട ട്രക്കിന്റെ ഡ്രൈവർ അപകടം മനസ്സിലാക്കുകയും ആനയെ പേടിപ്പിക്കാൻ ഉച്ചത്തിൽ ഹോൺ മുഴക്കുകയും ചെയ്തു. തുടർന്ന് കാട്ടാന പിൻവാങ്ങി. പെൺകുട്ടി സുരക്ഷിതയായി അമ്മയുടെ പക്കലുമെത്തി. സ്കൂട്ടറിൽനിന്നു വീണ ഘോഷിനും ഭാര്യക്കും പരിക്കേറ്റു. ഇവരെ ട്രക്ക് ഡ്രൈവർ ജൽപായ്ഗുഡിയിലെ ആശുപത്രിയിലാക്കി. അടുത്തിടെ ഇവിടെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു വിനോദസഞ്ചാരി കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. content highlights:Elephant protects 4-yr-old from others in herd after she falls from scooter
from mathrubhumi.latestnews.rssfeed https://ift.tt/2TWONB4
via
IFTTT
No comments:
Post a Comment