കൊല്ലം: വരും തലമുറയെ യുക്തിരഹിതമാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമായണ, മഹാഭാരത കഥാ സന്ദർഭങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് പ്രചരിപ്പിക്കാൻ അക്കാദമിസ്റ്റുകൾപോലും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടക്കുന്ന കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അക്ഷയതൃതീയ, മാന്ത്രിക ഏലസ്സ്, ബാധ ഒഴിപ്പിക്കൽ, കമ്പ്യൂട്ടർ ജാതകം തുടങ്ങി പലതും നമ്മുടെ നാട്ടിൽ പടർന്ന് പിടിക്കുന്നുണ്ട്. പരീക്ഷക്ക് ഉയർന്ന മാർക്ക് ലഭിക്കുമെന്ന് പറഞ്ഞ് മാന്ത്രിക മോതിരം നമ്മുടെ നാട്ടിൽ വ്യാപകമായി വിൽക്കുന്നുണ്ട്. ഒരു കാലത്ത് നമ്മുടെ നാട് ഉയർത്തിപ്പോന്നിരുന്ന ശാസ്ത്രബോധവും യുക്തി ചിന്തയും എവിടെയോവെച്ച് കൈമോശം വന്നിട്ടുണ്ട്. ഏത് പുതിയ ആശയത്തിന് നേർക്കും മനസ്സ് തുറന്ന് വെക്കുകയും അവ പരീക്ഷണ വിധേയമായി സ്വീകരിക്കുകയും ചെയ്യുക എന്ന പതിവ് നല്ലൊരു വിഭാഗം മലയാളികളും പുലർത്തിവരികയും ചെയ്തിരുന്നു. അതിന്റെ ഫലമായിട്ടാണ് പല വികസന സൂചികകളും ദേശീയ ശരാശരിയേക്കാൾ മുകളിലെത്തിയത്. പ്രത്യേകിച്ചും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ. എന്നാൽ മലയാളിയുടെ അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, തെളിവ് ആവശ്യപ്പെടാനുള്ള ദൃഢനിശ്ചയം, പരീക്ഷണ വ്യഗ്രത ഇയൊക്കെ ഇപ്പോൾ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇത് തുടരാൻ പാടില്ല. അതിന്റെ വലിയ ഉത്തരവാദിത്വം ശാസ്ത്രസമൂഹം ഏറ്റെടുക്കണം. ശാസ്ത്രാവബോധമുള്ള തലമുറ ഏതൊരു നാടിന്റേയും സമ്പത്താണ്. അവർക്ക് മാത്രമെ നാടിനെ പുരോഗതിയിലേക്ക് നയിക്കാനാവൂ. ഈ തിരിച്ചറിവാണ് ഇന്ത്യൻ സയൻസ് കോൺഗ്രസ് മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കാൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് പ്രേരണയായത്. നെഹ്റു തന്റെ ഭരണകാലത്ത് അത് അത്രമേൽ മെച്ചമാക്കി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നുവന്ന ഇന്ധിരാഗാന്ധി ശാസ്ത്രബോധം പൗരന്റെ ചുമതലയാക്കി മാറ്റി. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. പ്രബന്ധാവതരണങ്ങളിലും ഉദ്ഘാടനപ്രസംഗങ്ങളിലും പുറത്ത് വരുന്നത് ശാസത്രചിന്തകളല്ല. മറിച്ച് മണ്ടത്തരങ്ങളാണ്. ആ മണ്ടത്തരങ്ങൾക്ക് കൈയും കണക്കുമില്ല. രാമായണ, മഹാഭാരത കഥാ സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിച്ചെടുക്കാനാണ് അക്കാദമിസ്റ്റുകളെന്ന് പറയുന്ന ഒരുവിഭാഗം ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. കൗരവർ ജനിച്ചത് ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയിലൂടെയാണ്. കർണന്റെ ജനനം ജനിതക ശസാത്രത്തിന്റെ ഉദാഹരണമാണ്. പ്ലാസ്റ്റിക് സർജറി പണ്ട് ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഗണപതി തുടങ്ങി അബദ്ധങ്ങളുടെ പൂരമാണ് ഇന്നത്തെ ശാസ്ത്ര കോൺഗ്രസെന്നും പിണറായി വിജയൻ വിമർശിച്ചു. ഇതൊന്നും ഇവർ അറിവില്ലാതെ നടത്തുന്ന പ്രസ്താവനയാണെന്ന തെറ്റിദ്ധാരണ വേണ്ട. വളർന്ന് വരുന്ന തലമുറയെ യുക്തിരഹിതമാക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:superstition builds up our community-cm pinarayi vijayan
from mathrubhumi.latestnews.rssfeed http://bit.ly/2WDV1b1
via
IFTTT
No comments:
Post a Comment