തലശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന്‍ വടക്കുംഞ്ചേരിയെ 20 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി ശിക്ഷ വിധിച്ച തലശേരി പോക്‌സോ കോടതിവിധി സ്വാഗതം ചെയ്ത് പ്രോസിക്യുഷന്‍. ഏറ്റവും കുടുതല്‍ സന്തോഷം നല്‍കുന്ന വിധിയാണിതെന്ന് പ്രോസിക്യുഷന്‍ . ഇരയും മാതാപിതാക്കളും കൂറുമാറിയ കേസിലാണ് രേഖകള്‍ ഹാജരാക്കി പ്രതിയെ ശിക്ഷിച്ചത്. ചരിത്രപരമായ വിധിയാണെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി.
ഒരു പ്രത്യേക വിഭാഗം ചില ആളുകളെ മാനസികമായി അടിമകളാക്കി പ്രോസിക്യൂഷന് എതിരായി ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. പെണ്‍കുട്ടി വരെ പ്രോസിക്യുഷന് എതിരെ തിരിഞ്ഞു. ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലാത്ത രേഖകള്‍ എല്ലാം പ്രതിഭാഗം നശിപ്പിച്ചു.
വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു കേസ്. നിര്‍ണായക പല രേഖകളും പ്രതിഭാഗം നശിപ്പിച്ചുകഴിഞ്ഞു. ക്രിസ്തുജ്യോതി ആശുപത്രിയില്‍ ഉണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് പോലും നശിപ്പിച്ചു. കുട്ടിയുടെ പ്രസവമെടുത്ത സമയത്ത് ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും നശിപ്പിക്കപ്പെട്ട രേഖകളുടെ പകര്‍പ്പുമെല്ലാം തെളിവായി കാണിച്ചാണ് ഒടുവില്‍ കോടതിയില്‍ ബോധ്യപ്പെടുത്തിയത്. അതെല്ലാം അട്ടിമറിക്കുന്ന നീക്കം പ്രതിഭാഗം നടത്തിയെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി.
പ്രോസിക്യുഷനെ ആരും സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ പ്രോസിക്യുഷനെ സഹായിക്കുമെന്ന് വ്യക്തമാക്കിയിരുന്ന ആളുകള്‍ വിചാരണയുടെ തലേന്ന് കൂറുമാറിയ നടപടി തങ്ങളെ മാനസികമായി ഏറെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് പ്രോസിക്യുഷന്‍ അറിയിച്ചു.
മാധ്യമങ്ങള്‍ കേസില്‍ തുടക്കംമുതല്‍ കാണിച്ച ജാഗ്രതയ്ക്കും കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥതയ്ക്കും പ്രോസിക്യുഷന്‍ നന്ദി അറിയിച്ചു.
from mangalam.com http://bit.ly/2BFAUQH
via IFTTT
No comments:
Post a Comment