തൊടുപുഴ: ദേവികുളം സബ്കളക്ടർ രേണുരാജിന് ബുദ്ധിയില്ലെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത് തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എൽ.എ. ഇപ്രകാരം പറഞ്ഞത്. എന്നാൽ സബ്കളക്ടർ തന്നെ അധിക്ഷേപിച്ചെന്നും സാധാരണപൗരനായാണ് താൻ സംസാരിച്ചതെന്നും എം.എൽ.എ.യും പറയുന്നു. മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്സ് നിർമാണം തടയാൻ വെള്ളിയാഴ്ചയാണ് റവന്യൂ സംഘം എത്തിയത്. ഇവരെ എം.എൽ.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എം.എൽ.എ. സബ്കളക്ടർക്കെതിരേ മോശമായ ഭാഷയിൽ സംസാരിച്ചത്. ലോക്കൽ ചാനൽ പ്രവർത്തകർ ഇത് പകർത്താൻശ്രമിച്ചപ്പോൾ അപകടം മണത്ത എം.എൽ.എ. സ്ഥലത്തുനിന്ന് മാറി. എന്നാൽ, വീഡിയോദൃശ്യങ്ങൾ ചാനലുകളിലൂടെ പ്രചരിച്ചപ്പോൾ വിവാദമാകുകയായിരുന്നു. എം.എൽ.എ.ക്കെതിരേ സബ്കളക്ടർ മേലുദ്യോഗസ്ഥർക്ക് പരാതിനൽകാൻ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും കെട്ടിടനിർമാണം തുടർന്ന മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ തിങ്കളാഴ്ച ഹൈക്കോടതിയിൽ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്ന് സബ് കളക്ടർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ദേവികുളം സബ്കളക്ടർ തന്നെയാണ് അധിക്ഷേപിച്ചതെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ. പറഞ്ഞു. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോൾ 'താൻ പോയി പണിനോക്കാൻ പറഞ്ഞു' എന്നാണ് എം.എൽ.എ. ആരോപിക്കുന്നത്. എന്നാൽ, രേണുരാജ് ഇത് നിഷേധിച്ചിട്ടുണ്ട്. എസ്. രാജേന്ദ്രനെ എം.എൽ.എ. എന്നുമാത്രമാണ് വിളിച്ചത്. നിർമാണം തുടർന്നാൽ നടപടിയെടുക്കുമെന്നാണ് പറഞ്ഞത് -സബ് കളക്ടർ അറിയിച്ചു. എസ്. രാജേന്ദ്രൻ എം.എൽ.എ. പറഞ്ഞത് അവൾ ഇതെല്ലാം വായിച്ചുപഠിക്കണ്ടേ. സ്കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ? എൻ.ഒ.സി. വാങ്ങിച്ചിട്ടാണോ? നാളെ ഇവർ ഒടക്കിയാൽ ഉദ്ഘാടനം ചെയ്യാൻപറ്റുമോ? അവൾ ബുദ്ധിയില്ലാത്തവൾ. വെറും ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു. കളക്ടറാകാൻവേണ്ടിമാത്രം പഠിച്ചിട്ട് കളക്ടറാകുന്ന ആളുകൾക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ. ബിൽഡിങ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്. അവൾക്കിടപെടാൻ യാതൊരു റൈറ്റുമില്ല. അവളുടെ പേരിൽ ഇതിന്റെ നാശനഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂട്ടിവന്ന പോലീസിനെയും ഇവളെയും ചേർത്ത് പ്രൈവറ്റ് കേസ് ഫയൽ ചെയ്യുക. മൂന്നാറിൽകൂടി നാളെ റോഡ് ടാർ ചെയ്യണമെങ്കിൽ നാളെ എൻ.ഒ.സി. ചോദിച്ചാലോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. എന്നിട്ട് ജനപ്രതിനിധികൾ പറഞ്ഞാൽ കേക്കത്തില്ലെന്ന് പറഞ്ഞാൽ. Content Highlights:s rajendran mla against devikulam sub collector renuraj
from mathrubhumi.latestnews.rssfeed http://bit.ly/2DrYEb1
via
IFTTT
No comments:
Post a Comment