അഗർത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിപങ്കെടുത്ത ചടങ്ങിൽ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി വിവാദത്തിൽ. ദിവസങ്ങൾക്ക് മുമ്പ് ത്രിപുരയിൽ പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിക്കെതിരേ പ്രതിഷേധവും ശക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രി മനോജ് കാന്തി ദേബിന്റെ വിവാദ പെരുമാറ്റം. ചടങ്ങിൽ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നിൽക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ മോശമായരീതിയിൽ സ്പർശിക്കുകയായിരുന്നു. വനിതാമന്ത്രിയുടെ പിന്നിൽനിന്ന് അവരുടെ ശരീരത്തിൽ കയറിപിടിച്ച മനോജ് കാന്തി ദേബിനെതിരേ വനിതാമന്ത്രി ചെറുത്തുനിൽപ്പ് നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വേദിയിൽ തിക്കോ തിരക്കോ ഇല്ലാതിരുന്നിട്ടും മന്ത്രി ബോധപൂർവ്വം വനിതാമന്ത്രിയെ കയറിപിടിക്കാൻ ശ്രമിക്കുന്നതും വീഡിയോദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. മന്ത്രി മനോജ് കാന്തി ദേബിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ഇടതുമുന്നണി കൺവീനർ ബിജൻദാർ ആവശ്യപ്പെട്ടു. ബി.ജെ.പി. സർക്കാർ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് സ്ത്രീകൾക്കെതിരേ അതിക്രമങ്ങൾ വർധിച്ചെന്നും ഒരു മന്ത്രി തന്നെ സഹപ്രവർത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷം ഇത്തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ബി.ജെ.പി. വക്താവിന്റെ പ്രതികരണം. സംഭവത്തിൽ വനിതാ മന്ത്രി ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും ഇത് ഇടതുമുന്നണി ഉയർത്തിക്കൊണ്ടുവന്ന അനാവശ്യവിവാദമാണെന്നും ബി.ജെ.പി. വക്താവ് വിശദീകരിച്ചു. Content Highlights:tripura minister groped woman minister in the presence of pm modi
from mathrubhumi.latestnews.rssfeed http://bit.ly/2tiqDp9
via
IFTTT
No comments:
Post a Comment