തിരുവനന്തപുരം: ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തുന്നത് വഴി നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മറിച്ചുള്ള പ്രചാരണങ്ങളും മാധ്യമ റിപ്പോർട്ടുകളും തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നാം നിത്യം ഉപയോഗിക്കുന്ന അരി, പഞ്ചസാര, പയറുവർഗങ്ങൾ, പലവ്യഞ്ജനം, ഭക്ഷ്യ എണ്ണ എന്നിവയുടെയൊന്നും വില കയറില്ല. കാരണം അവയിൽ മഹാഭൂരിപക്ഷത്തിനും നികുതിയില്ല. അപൂർവം ചിലവ അഞ്ചു ശതമാനം സ്ലാബിലാണ്. സെസ് ബാധകമാകുന്നത് 12, 18, 28 സ്ലാബിൽ വരുന്ന ഉൽപന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സ്ലാബിൽ വരുന്ന ഉൽപന്നങ്ങൾക്ക് ഒരു ശതമാനം സെസ് ഉണ്ട്. പക്ഷേ, ഉപഭോക്താവിന് ഇത് കാര്യമായ ബാധ്യതയുണ്ടാക്കില്ല. വാറ്റ്, എക്സൈസ് തുടങ്ങിയ ഇനങ്ങളിൽ പിരിച്ചിരുന്ന നികുതി ഏകീകരിച്ചാണ് ജിഎസ്ടി. അപ്പോൾത്തന്നെ നികുതിയിൽ വൻ കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴാകട്ടെ, ജിഎസ്ടിയിൽ 28 ശതമാനം സ്ലാബ്തന്നെ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. അവയുടെ നികുതി പതിനെട്ടും പന്ത്രണ്ടും ശതമാനമായി താഴുകയാണ്. കളർ ടിവിയും പവർ ബാങ്കും ഡിജിറ്റൽ കാമറയുമൊക്കെ ഈ പട്ടികയിലുണ്ട്. ഈ ഉൽപന്നങ്ങളുടെ ജിഎസ്ടിയിൽ പത്തു ശതമാനത്തിന്റെ കുറവ്. അവിടെയാണ് ഒരു ശതമാനത്തിന്റെ പ്രളയസെസ് കടന്നു വരുന്നത്. അതായത് 100 രൂപയുടെ ഉത്പന്നം 28 ശതമാനം ജിഎസ്ടി അടക്കം 128 രൂപയായിരുന്നു. അതിപ്പോള് 18 ശതമാനം സ്ലാബിലേയ്ക്കു മാറി. പത്തു രൂപയുടെ കുറവ് വിലയിൽ വരും. നമ്മുടെ ഒരു ശതമാനം പ്രളയസെസ് ചുമത്തുമ്പോൾ ഒമ്പതു രൂപയേ കുറയൂ. ഇതെങ്ങനെയാണ് വിലക്കയറ്റമാവുക. ഒരു ഉല്പന്നം നേരത്തെ വാങ്ങിയ വിലയിൽ നിന്ന് പത്തു രൂപ കുറവു ലഭിക്കേണ്ട സ്ഥാനത്ത് ഒമ്പത് രൂപയുടെ കുറവേ വരൂ എന്നർത്ഥം. ആ പണം പ്രളയം തകർത്ത നാടിനെ പുനഃനിർമ്മിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വലിയ വിമർശനം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവൊക്കെ ഭരിച്ചപ്പോൾ എന്തായിരുന്നു സ്ഥിതി? 12.5 ശതമാനമായിരുന്ന വാറ്റ് നികുതി 14.5 ശതമാനമായി വർദ്ധിപ്പിച്ച ശേഷമാണ് അവർ ഭരണമൊഴിഞ്ഞത്. ഇപ്പോഴെന്താണ് ഈ തീരുമാനത്തിനു പിന്നിൽ. ചരിത്രത്തിലെ ഏറ്റവും വലിയ കെടുതികളിലൊന്നില് നിന്ന് കരകയറണം. അതിനൊരു ഉപാധിയായി, രണ്ടു വർഷത്തേയ്ക്ക് ഒരു സെസ്. അതുപോലും ചെയ്യാൻ പാടില്ല എന്നു വിമർശിക്കുന്നവരുടെ ഉള്ളിലിരിപ്പ് ഈ കെടുതികളിൽ നിന്ന് നാം കരകയറരുത് എന്നാണ്. 100 ഗ്രാം പേസ്റ്റിന് 50 രൂപയാണെന്നിരിക്കട്ടെ. ഒരു ശതമാനം സെസ് പ്രാബല്യത്തിൽ വരുമ്പോൾ ഉപഭോക്താവ് 50 പൈസ കൊടുക്കേണ്ടി വരും. ഒരു ചന്ദ്രിക സോപ്പിന് വില 26 രൂപ. അതിന് 26 പൈസ സെസ് കൊടുക്കേണ്ടി വരികയേ ഉള്ളുവെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദനികുതി ചുമത്താനുള്ള അവകാശം പഞ്ചായത്തുകൾക്കു നൽകിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളും വെറും ബഹളം വെപ്പാണ്. വരുന്ന ഏപ്രില് ഒന്നുവരെ 100 രൂപയ്ക്കു മുകളിലുള്ള സിനിമാ ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി. അത് ഏപ്രില് മുതല് 18 ശതമാനമായി താഴും. കുറയുന്ന പത്തു ശതമാനം പഞ്ചായത്തുകൾ വിനോദ നികുതി ഇനത്തില് ഈടാക്കും. അപ്പോഴെങ്ങനെയാണ് ടിക്കറ്റ് വില വർദ്ധിക്കുക. ഉപഭോക്താവ് മുടക്കുന്ന തുകയിൽ ഒരു വ്യത്യാസവുമില്ലല്ലോ. നേരത്തെ ജിഎസ്ടി ആയി നൽകിയത് പഞ്ചായത്തിനു നൽകേണ്ടി വരും. ഉപഭോക്താവു മുടക്കുന്ന തുകയിൽ ഒരു വ്യത്യാസവും വരുന്നില്ല. അപ്പോഴെങ്ങനെയാണ് സിനിമാ വ്യവസായം പ്രതിസന്ധിയിലാവുക. കാര്യമറിയാതെയാണ് ഇക്കാര്യത്തിലെ വിമർശനങ്ങൾ. മദ്യത്തിനു വില കൂടുന്നേ എന്ന നിലവിളിയും കേട്ടു. മദ്യത്തിന് രണ്ടു ശതമാനമാണ് നികുതി. 100 രൂപ ഉണ്ടായിരുന്ന ബിയറിന് 102 രൂപയാകും. 100 രൂപയ്ക്ക് ബെവ്കോ ഔട്ട്ലെറ്റിൽ കിട്ടുന്ന ഒരു ബിയർ, ബാറിൽ എത്ര രൂപയ്ക്കാണ് വാങ്ങുന്നത്? 160-170 രൂപയാവും. അതായത് നിലവിൽ 100 രൂപയ്ക്ക് സർക്കാർ വിൽക്കുന്ന ഒരു ഉൽപന്നം 60 ശതമാനം വില അധികം നൽകി ഉപയോഗിക്കാൻ തയ്യാറുളളവർക്ക്, ഈ സെസ് യഥാർത്ഥത്തിൽ ഒരു പ്രശ്നമാണോ? സിമെന്റിന് പാക്കയ്റ്റൊന്നിന് 30 മുതൽ 50 രൂപ വരെ ഹോൾസെയിൽ വില ഉയരുകയാണ്. റീട്ടെയിൽ വില 15 രൂപ കൂടി കൂടും. തിരഞ്ഞെടുപ്പ് പ്രമാണിച്ച് അമിത് ഷാ വിളിച്ച സിമെന്റ് കമ്പനി ഉടമകളുടെ യോഗത്തിനു ശേഷമാണ് വില വർദ്ധനയെന്നാണ് വിവരം. കമ്പനികൾ സ്വന്തം നിലയിൽ 65 രൂപ വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് പാക്കറ്റൊന്നിന് 3 രൂപയോളം സെസ് സർക്കാർ ഈടാക്കുന്നതാണ് പ്രശ്നമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. Content Highlights:No price increase daily use goods-Thomas Isaac-kerala budjet
from mathrubhumi.latestnews.rssfeed http://bit.ly/2CY6t80
via
IFTTT
No comments:
Post a Comment