ടി.പി വധത്തിന് ശേഷം പാർട്ടി അഭിമുഖീകിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി കൊലപാതക രാഷ്ട്രീയം രാഷ്ട്രീയ പ്രചാരണമാക്കാൻ കോൺഗ്രസും ബിജെപിയും കോഴിക്കോട്: സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് നടത്തുന്ന കേരളസംരക്ഷണ യാത്രയുടെ വടക്കൻമേഖലാ ജാഥ വ്യാഴാഴ്ച കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജാഥ ജില്ലാ അതിർത്തിയായ അടിവാരത്തെ സ്വീകരണത്തിന് ശേഷം വരുന്ന മൂന്ന് ദിവസമാണ് കോഴിക്കോടുണ്ടാവുക. ഏറെ പ്രതീക്ഷയോടെ കാസർകോട് നിന്നും തുടങ്ങിയ ജാഥയ്ക്ക് അപ്രതീക്ഷമായ ക്ഷീണം പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ട കൊലപാതകം വരുത്തി വെച്ചതോടെ വികസന നേട്ടങ്ങൾക്ക് പകരം കാസർകോട്ടെ സംഭവങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയാണ് ജാഥയ്ക്കിപ്പോൾ. ഇതിൽ ഒരു വിഭാഗം പ്രവർത്തകർക്ക് വലിയ എതിർപ്പുമുണ്ട്. കാസർകോട് കഴിഞ്ഞാൽ കൊലപാതക വിവാദം ഏറെ സ്വാധീനിക്കുന്ന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. അതുകൊണ്ട് തന്നെ വിഷയത്തിൽ മറപടി പറഞ്ഞ് വ്യക്തമാക്കാതെ ജില്ലയിലൂടെ കടന്ന് പോവുക എന്നത് പ്രായോഗികവുമല്ല. വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിലൂടെയാണ് വരും ദിവസങ്ങളിൽ ജാഥയ്ക്ക് കടന്ന് പോവേണ്ടത്. ഇവിടെയൊക്കെ കൊലപാതക രാഷ്ട്രീയം വലിയ രീതിയിൽ സ്വാധീനിക്കുന്ന സ്ഥലങ്ങളാണ്. കഴിഞ്ഞ കുറച്ച് കാലമായി എൽ.ഡി.എഫിൽ നിന്ന് കൈവിട്ട് പോയ മണ്ഡലങ്ങളായ വടകരയും, കോഴിക്കോടും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു വടക്കൻ മേഖലാ ജാഥയിൽ മുന്നണി കണ്ടിരുന്നത്. ഇതിനിടെയാണ് കാസർകോട്ടെ ഇരട്ട കൊലപാതകം ഉണ്ടാവുന്നത്. വടകരയടക്കമുള്ള മണ്ഡലങ്ങളിൽ സി.പി.എം കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നുന്നെ പ്രചാരണത്തിന് തന്നെയാണ് കോൺഗ്രസും, ബിജെപിയും ഊന്നൽ നൽകുന്നത്. ഇതിന് ശക്തികൂട്ടുന്നതാവും കാസർകോട്ടെ സംഭവം. ഇതോടെ ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തിന് ശേഷം സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി കൂടിയായി മാറി പെരിയ സംഭവം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാസർകോട്ടെ വിഷയത്തിൽ വ്യക്തമാക്കിയ നിലപാട് തന്നെയാണ് മുന്നണി നിലപാട് എന്നാണ് കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തൽക്കാലം അത് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഇത് ജനങ്ങളെ ബോധിപ്പിക്കാൻ കഴിയുന്നില്ല എന്നത് യഥാർഥ്യമാണ്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും അറസ്റ്റിലായ പീതാംബരന്റെ ഭാര്യയുടേയും അമ്മയുടേയും വാക്കുകളിലൂടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം നേതൃത്വം. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കമ്പിയിട്ടിരുന്ന പീതാംബരന് ഒറ്റയ്ക്ക് കൃത്യം ആസൂത്രണം ചെയ്യാൻകഴിയില്ല എന്നത് തന്നെയാണ് ഇതിലെ യാഥാർഥ്യം. അതുകൊണ്ട് തന്നെ പാർട്ടിക്ക് പങ്കില്ല എന്ന് പറയുമ്പോഴും ലോക്കൽ കമ്മറ്റി അംഗം ഉൾപ്പെട്ട കൊലപാതകത്തിൽ നിന്ന് അത്ര പെട്ടെന്ന് കൈകഴുകി പോരാൻ സി.പി.എമ്മിന് സാധിക്കില്ല. പാർട്ടിയുടെ സംഘടനാ ചട്ടക്കൂടിനെ പറ്റി നല്ല ബോധമുള്ളപ്രവർത്തകരെ അത് ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഇങ്ങനെയൊരു ജാഥകൊണ്ട് കഴിയുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഇതോടെയാണ് പ്രചാരണ ജാഥ വഴിമാറി കൊലപാതക രാഷ്ട്ട്രീയത്തിന്റെ മറുപടി പ്രസംഗമായി മാറിപ്പോവുന്നത്. ശനിയാഴ്ച കോഴിക്കോട് മുതലക്കുളത്താണ് വലിയ പൊതുയോഗത്തോടെ വടക്കൻ മേഖലയാ ജാഥയുടെ കോഴിക്കോട് പര്യടനത്തിന് അവസാനമാവുന്നത്. കോഴിക്കോട് സൗത്ത്,നോർത്ത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ബഹുജന റാലിയോടെയായിരിക്കും ജില്ലയിലെ പര്യടനത്തിന് സമാപനം. Content Highlights:Kerala Samrakshana Yatra In Kozhikode
from mathrubhumi.latestnews.rssfeed https://ift.tt/2U7ZTDe
via
IFTTT
No comments:
Post a Comment