കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലില്‍ ലക്ഷങ്ങളുടെ നഷ്ടമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമല ഹർത്താലില്‍ പ്രാഥമികമായി 38.52 ലക്ഷം രൂപയുടെ പൊതുമുതൽ നശിച്ചതായിട്ടാണ് കണക്കാക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ 150 പൊലീസുകാർക്ക് പരിക്കേറ്റു. 141 സാധാരണക്കാർക്കും 11 സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് 990 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു ഹര്‍ത്താലില്‍ വിവിധ കേസുകളിലായി 32,270 പേരെ പ്രതികളാക്കി. 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കള്‍ക്ക് നാശമുണ്ടായി. മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് മാത്രമുണ്ടായി. ശബരിമല കർമസമിതി ഭാരവാഹികളായ ടി പി സെൻകുമാർ, കെ എസ് രാധാകൃഷ്ണൻ തുടങ്ങിയവരിൽ നിന്ന് നഷ്ടം ഈടാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ശബരിമല യുവതി പ്രവേശനത്തെ തുടർന്നുള്ള ഹർത്താലിൽ വ്യാപക അക്രമം ഉണ്ടായെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സർക്കാർ ഹൈക്കോടതിക്ക് കൈമാറി.
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ നേരത്തേ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി 14 ന് നടന്ന സംഭവത്തില്‍ ഏതാനും ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഹര്‍ത്താല്‍. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനും ഇതേ നിര്‍ദേശങ്ങള്‍ ബാധകമാണ് എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.
യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെഎസ്ആര്‍ടിസിക്ക് മാത്രം ഹര്‍ത്താലില്‍ 1.35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നുണ്ട്. മറ്റു നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കണക്കാക്കി വരുന്നേയുള്ളൂ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്നാണ് നിലപാട്.
from mangalam.com https://ift.tt/2GXLiqq
via IFTTT
No comments:
Post a Comment